Sunday, May 29, 2011

ഒരു ചെറിയ ആനക്കഥ!

  ഏവൂർ കണ്ണൻ

വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു കുറച്ചുനാൾ മുൻപ്, ഏവൂർ അമ്പലത്തിലെ കണ്ണൻ എന്ന ആനയുമുണ്ടായിരുന്നു എഴുന്നള്ളത്തിനും മറ്റും. അമ്പലപ്പറമ്പിൽ എല്ലാ ആനകളേയും ഒരുമിച്ചു തളക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും എന്ത് കൊണ്ടോ കണ്ണനെ എന്റെ വീട്ടിന്റെ പറമ്പിലായിരുന്നു തളച്ചിരുന്നത്. എട്ടാം ഉത്സവത്തിന്റെ അന്ന് കണ്ണൻ ചില അനുസരണക്കേടുകൾ കാട്ടിത്തുടങ്ങി, അപ്പോഴെ എല്ലാവർക്കും മനസ്സിലായി അവൻ മദപ്പാടിലാണെന്ന്, എന്തായാലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ അവനെ വീട്ടിൽ കൊണ്ട് തളച്ചു. ഞാൻ ഈ കുറിപ്പ് എഴുതുന്നത് അവന്റെ മുന്നിൽ ഇരുന്നാണ്, ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, ഒരു നാരങ്ങാ മിട്ടായി ആണെങ്കിൽ പോലും അവനു വേണം, കൊതിയൻ... പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമായി ഓലയുടെ മടലും മറ്റ് കമ്പുകളുമൊക്കെ അവിടവിടയായി ചിതറിക്കിടപ്പുണ്ട്(മനസ്സിലായില്ല അല്ലേ, പാപ്പാൻ മാർ അവന്റെ കണ്ണിൽപ്പെട്ടാൽ മടലെടുത്ത് എറിഞ്ഞാണ് അവൻ സ്നേഹം പ്രകടിപ്പിക്കുക.. ഹി ഹി).


കണ്ണനെ ഇങ്ങിനെ നോക്കി ഇരുന്നപ്പോഴാണ് പഴയകാല ഒരു അനുഭവം മനസ്സിലെത്തിയത്. എന്റെ വളരെച്ചെറിയ പ്രായം; ഞങ്ങളുടെ ഗ്രാമദേവതയുടെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. ആ ദിവസങ്ങളിലൊന്നിൽ അച്ഛനും അമ്മയും ഞാനും(ആ സമയത്ത് അനിയനെപ്പറ്റി ഇരുവരും ചിന്തിച്ച് തുടങ്ങിയുട്ടുണ്ടാവില്ല!!) കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി. ഏതോ ബാലേ ആണ്, നാടകം തുടങ്ങി കുറച്ചായപ്പോഴെ ഞാൻ അമ്മയുടെ കയ്യിലിരുന്നു ഉറങ്ങാൻ തുടങ്ങി, എന്നിരുന്നാലും ദുര്യോധനന്റേം ഭീമന്റേം ഒക്കെ "ബു ഹ ഹ ഹ ഹ"  അട്ടഹാസങ്ങൾ ഉറക്കം ഭംഗപ്പെടുത്തുന്നുമുണ്ടായിരുന്നു.


സ്റ്റേജിന്റെ സമീപത്ത് ഒരു ആനയെ തളച്ചിട്ടുണ്ടായിരുന്നു, അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും കൊറിച്ചു കൊണ്ട് നിക്കുകയായിരുന്നു, പെട്ടെന്നാണ് രംഗം വഷളായത്, ഏതോ ഒരുവൻ ആനയുടെ വാലിൽ പിടിച്ചുവലിക്കുകയോ ബീഡിക്കുറ്റി അതിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയോ ചെയ്തു, ആന ഒന്നു ഛിന്നം വിളിച്ചു, അത് കേട്ട് ആന വിരണ്ടു എന്ന് എല്ലാവരും കരുതി..
"ആന വിരണ്ടേ, ഓടിക്കോ!!!"
ആളുകൾ നാലുപാടും ഓടാൻ തുടങ്ങി. ഇനി അച്ഛന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണേൽ..
"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
എന്തായാലും ആന വിരണ്ടതല്ല എന്ന് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി..  പക്ഷേ അപ്പോഴെക്കും കുളത്തിൽ ചാടാൻ യോഗമുണ്ടായിരുന്നവർ അങ്ങിനേയും തെങ്ങിലും മാവിലും പേരറിയാത്ത മറ്റ് മരങ്ങളിലും കേറാൻ യോഗമുള്ളവർ അത്തരത്തിലും ചെയ്ത് കഴിഞ്ഞിരുന്നു..
"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
അമ്മയുടെ ആ ചോദ്യത്തിനു ,ആ പ്രായത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ സംസ്കൃത ശ്ലോകം മറുപടിയായി അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.

[NB: പിന്നെ ഇന്നേ വരെ അമ്പലപ്പറമ്പുകളിലെ രാത്രി പ്രോഗ്രാംസിനു ഞങ്ങൾ ഒരുമിച്ച് പോയിട്ടേയില്ല]

Friday, April 29, 2011

താരോദയം!!

കുറച്ചു നാളായി ലവന്മാരെ പറ്റി നാലെഴുതണമെന്ന് കരുതുന്നു, ഇപ്പോൾ അതിനു പറ്റിയ സമയമായതു കൊണ്ട് വെച്ച് നീട്ടുന്നില്ല.
ആരും പേടിക്കണ്ടാട്ടൊ, എന്റെ മൂന്ന് നാലു അനിയന്മാരെ പറ്റി നല്ല നാലു വാക്കുകൾ പറയാൻ പോവുകയാണ് എന്നാണ് ഉദ്ദേശിച്ചത് . ഞാൻ എഞിനീയറിങ്ങിനു പഠിച്ചത് ആലപ്പുഴ ജില്ലയിലെ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞിനീയറിങ്ങിലാണ്, അവിടെ എനിക്ക്, കലയിലും സിനിമയിലും ഷോർട്ട് ഫിലിമിലും ഫോട്ടോഗ്രാഫിയിലും വെബ് ഡിസൈനിങ്ങിലുമൊക്കെ അപാര കമ്പവും കഴിവുമുള്ള മൂന്നു നാലു ജൂനിയർ പിള്ളാരെ കിട്ടി. മഹേഷ്, പ്രഫുൽ, ജിതിൻ, നിരഞ്ജൻ, അൻഷാദ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, പ്രശാന്ത് ജേക്കബ് കോശി, വിപിൻ ജോൺ വിൽസൺ, കൃഷ്ണകുമാർ, ജയദേവ്, മന്മോഹൻ തുടങ്ങിയവർ.. കോളേജിൽ വെച്ചു തന്നെ ഇവർ പല കോമ്പറ്റീഷനുകളിൽ പങ്കെടുകുകയും,പങ്കെടുത്ത ഇടങ്ങളിലെല്ലാം  ഒന്നാം സമ്മാനം അല്ലെങ്കിൽ അതിനടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.. ആദ്യ കാലങ്ങളിൽ ഒന്നും ഇവരെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ഇവരിൽ നിന്നും ഉണ്ടായി; ഒരു ഷോർട് ഫിലിം, Relations എന്നായിരുന്നു ആ കുഞ്ഞു സിനിമക്ക് അവരിട്ട പേർ.. മനോഹരമായ ഒരു ദൃശ്യാനുഭവമായിരുന്നു അത്. ഒരു നല്ല കൂട്ടുകാരനാൽ ഒരുവനുണ്ടാകുന്ന നല്ല മാറ്റങ്ങൾ,ബന്ധങ്ങളുടെ തീവ്രത ഒരുവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, വരച്ചിട്ടിരിക്കുന്നു ഇതിൽനിങ്ങൾക്ക് വേണ്ടി ഇവിടെ ചേർക്കുന്നു. 
അമൽ ജ്യോതി എഞിനീയറിങ്ങ് കോളെജിൽ നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഇതിനു ഒന്നാം സമ്മാനം കിട്ടി, പിന്നീട് കേരളാ ചലച്ചിത്ര അക്കാഡമി നടത്തിയ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാമ്പസ് സിനിമ എന്ന വിഭാഗത്തിൽ ഈ ഫിലിം പ്രദർശിപ്പിക്കപ്പെട്ടു.

ഈ ഷോർട്ട് ഫിലിമോടെ കൂടി എല്ലാരും ഇവരെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തത് എപ്പോൾ എങ്ങിനെ എന്ന് എല്ലാവരും ചോദിക്കാനും തുടങ്ങി, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല അടുത്തത്;മറ്റൊരു കിടിലൻ ഐറ്റം(ഓർക്കണം സിനിമയെ തിയേറ്ററിൽ കണ്ടതല്ലാതെ ഈ ടീമിൽ ഒരുത്തനു പോലും സിനിമയുമായി ഒരു ബന്ധവും ഇല്ല,അപ്പോൾ ഇതൊക്കെ കിടിലം സംഭവങ്ങൾ തന്നെയാ) ഇറങ്ങി, അതിലെ ആ ക്ലൈമാക്സ് എഡിറ്റിങ്ങ് ഒക്കെ ഒന്നു കണ്ട് നോക്കണം. രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പേർ 'ഓർമ്മകളിൽ'. വളരെ നാളുകൾക്ക് ശേഷം കാമ്പസ്സിൽ തിരികെയെത്തുന്ന ഒരാളുടെ മനസ്സായിരുന്നു ആ ഫിലിം.ഒന്ന് കണ്ട് നോക്കൂ
ഇതിനു കാലടിയിലെ ആദി ശങ്കരാ കോളേജിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടി.

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം, ഇവരുടെ മൂന്നാമത് ഷോർട്ട് ഫിലിമിന്റെ പ്രദർശനം ഉണ്ട് ഈ വരുന്ന ഞായറാഴ്ച, പേർ "നൂലില്ലാപട്ടം/Noolillapattam". മഴസംഗീത ഗ്രാമം സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിൽ ഇവരുടെ ചിത്രവും പ്രദർശിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് എന്ന സ്ഥലത്തെ മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുന്നത്. 
ഇതാ അതിന്റെ ട്രെയിലർ. കണ്ട് നോക്കൂ.
ഈ ഷോർട്ട് ഫിലിമുകൾ എല്ലാം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും എന്റെ പ്രീയപ്പെട്ട അനിയൻ മഹേഷ് ആണ്. അവന്റേയും അവന്റെ ടീമിന്റേയും ഈ കലാസൃഷ്ടി ആസ്വദിക്കാൻ നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. ഈ ഷോർട്ട് ഫിലിമിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവരുടെ പേരു വിവരം താഴെ
പ്രദർശനശാലയിലേക്കൂള്ള വഴി മാപ്പ് രൂപത്തിൽ 

[NB:  എല്ലാവരും വരണം കേട്ടോ.. കാണുക, പ്രോത്സാഹിപ്പിക്കുക]

update:
 ഷോർട്ട് ഫിലിം റിലീസായി..

Tuesday, April 05, 2011

സൗഹൃദം പ്രണയമായപ്പോൾ



വൻ അവളെ സ്നേഹിക്കുകയായിരുന്നു, മനസ്സ് തുറന്ന് മിഴികളടച്ച്, അവളും സ്നേഹിച്ചുകൊണ്ടിരുന്നു അതേ പോലെ തന്നെ.. ഒരുനാൾ അവന്റെ സ്നേഹത്തിനു പുതിയ ഭാഷയും ഭാഷ്യവും വന്നു ചേർന്നു, സ്നേഹത്തിൽ അധികാര ചുവയുണ്ടാകാൻ തുടങ്ങി, അവളുടെ ചെറു സ്വാതന്ത്രത്തിനു പോലും അവൻ തടയിട്ടു.. അസഹിഷ്ണുത പ്രകടിപ്പിച്ച അവളോട് അവൻ, "സ്നേഹക്കൂടുതൽ കൊണ്ടല്ലേടാ!!" എന്നു പറഞ്ഞ് വായടപ്പിച്ചു.. അവനെന്തുമാകാം അവൾക്കൊന്നും പാടില്ല എന്ന അവസ്ഥ അവൾക്കു തീരെ സഹിക്കാൻ കഴിയുമായിരുന്നില്ല.. സ്നേഹക്കൂടുതൽ കൊണ്ട്, എന്ന് പറഞ്ഞുള്ള അവന്റെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറമെത്തിയ നാൾ,തിരിച്ചറിഞ്ഞു തുടങ്ങി,അവനോടുള്ള തന്റെ സ്നേഹത്തിൽ കാര്യമായ കുറവുണ്ടായെന്ന്!!. അവന്റേത് സ്നേഹമല്ലയെന്നും അവനു വേണ്ടതൊരു അടിമയെ ആണെന്നുമവൾക്കു ബോധ്യമായ നാൾ,അല്ലെങ്കിൽ അങ്ങിനെ തോന്നിയ നാൾ,അവനിൽ നിന്നും അകലാൻ തുടങ്ങി.. 

****************************


തങ്ങളുടെ ഈ ബന്ധം പ്രണയം ആവുന്നതിനു മുൻപ് എന്ത് രസമായിരുന്നു, അവന്റെ കുസൃതികളിലും ചെറുകള്ളത്തരങ്ങളിലും മറ്റൂം താനും തന്റെ കുസൃതികളിൽ അവനും എത്ര മാത്രം സന്തോഷം കണ്ടെത്തിയിരുന്നു എന്നവൾ ഓർത്തെടുത്തു.നീണ്ട മൂന്ന് വർഷങ്ങൾ തങ്ങൾക്ക് സ്വർഗീയ സന്തോഷമായിരുന്നു.. അന്നൊക്കെ താൻ അവന്റെയും അവൻ തന്റെയും ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നുവല്ലൊ.. അവന്റെ തോളിൽ കയ്യിട്ടു നടക്കുന്നതിനും, സന്തോഷം ഒരുപാടാകാമ്പോൾ മുറുക്കി കെട്ടിപ്പിടിക്കുന്നതിനും ഒന്നും ഒന്നും ആ ബന്ധം തടസ്സമായിരുന്നില്ല... പിന്നെ എപ്പോഴാണ് ആദവും ഹവ്വയും കഴിച്ച ആപ്പിളിന്റെ അംശം തങ്ങൾക്കും കിട്ടിയത്, വാലന്റൈൻസ് ദിനങ്ങൾ കടന്നു പോയ കൂട്ടത്തിൽ എന്നോ ഒരു നാൾ തന്റെ നേരെ അവൻ പിങ്ക്റോസിനു പകരം റെഡ് റോസ് നീട്ടി.. അന്നു മുതൽ ബെസ്റ്റ് ഫ്രെണ്ട് ആയ താൻ ലവ്ർ ആയി പ്രൊമൊട്ടെഡ് ആയി(ശരിക്കും അതൊരു ഡീ പ്രൊമോഷൻ ആയിരുന്നു എന്നു ഇപ്പോൾ മനസ്സിലാവുന്നു)..  


ലൗവേർസ് ആയുള്ള ആദ്യ കാലങ്ങളും സന്തോഷമായിരുന്നു, പക്ഷെ അവന്റെ തോളിൽ  സ്വാതന്ത്ര്യത്തോടെ കൈ വെക്കാനോ, സന്തോഷം കൂടുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ തനിക്ക് കഴിയുമായിരുന്നില്ല.അവന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.. പിന്നെ പിന്നെ തന്നോടാരും സംസാരിക്കുന്നത് പോലും അവനിഷ്ടമില്ലാതായി.. അവനോടുള്ള തന്റെ സമീപനവും മറിച്ചായിരുന്നില്ല, അവനോട് മറ്റ് പെൺകുട്ടികൾ സംസാരിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ.. ദൈവമേ എന്തിനു നീ ഞങ്ങളുടെ ഇടയിലേക്ക് ആ വിഷക്കായ കൊടുത്തു വിട്ടു. "കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ലെ"ന്നു മനസ്സിലാക്കി താൻ ഇതാ പിൻ വാങ്ങുന്നു, അവനും ആഗ്രഹിക്കുന്നത് ഇതു തന്നെയാണോ??!!!, എയ്യ് ആയിരിക്കില്ല അവനു താൻ ഒരു കളിപ്പാട്ടം പോലെയാണ്, കളിപ്പാട്ടത്തിനെ ഒരിക്കലുമവൻ കൈവിട്ടു കളയില്ല, എന്നാൽ തനിക്ക് വേണ്ടിയിരുന്നത് തന്റെ ആ പഴയ കിലുക്കാമ്പെട്ടി കൂട്ടുകാരനെയായിരുന്നു, പ്രണയമെന്ന വിഷം ആ നല്ലവനായ സുഹൃത്തിനെ തന്നിൽ നിന്നുമില്ലാതാക്കി.... 


പ്രണയിതാക്കളായി തങ്ങളിരുവരും പരിപൂർണ്ണ പരാജയമായിരുന്നു.. അനാവശ്യമായ വാശികൾ,കടുമ്പിടിത്തങ്ങൾ എല്ലാം തങ്ങളെ തങ്ങളല്ലാതാക്കി.. അവനിൽ നിന്നകലാൻ തീരുമാനിച്ച ആ നാൾ താൻ ഒരുപാട് കരഞ്ഞു, "പ്രീയകൂട്ടുകാരാ നിന്നെ എനിക്കൊരുപാടിഷ്ടമാണ്, ആ ഇഷ്ടം അതേപോലെ നിലനിൽക്കാൻ വേണ്ടിയാണീ കൂടൂമാറ്റം"..  

***************************************

വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞിരുന്ന ആ നാളുകളിൽ, 'കണ്ണകന്നാൽ ഖൽബകന്നു' എന്ന ചൊല്ലിൽ വിശ്വസിച്ച് അവളിരിക്കെ, ഉറച്ചതീരുമാന ശക്തിയാൽ അവന്റെ ഫോൺ കോളുകൾ പോലും അറ്റെന്റ് ചെയ്യാതെ, ഉള്ളിലുയർന്നു പൊങ്ങുന്ന വിഷമത്തിരമാലകളെ മനസ്സിന്റെ കട്ടിഭിത്തികളുപയോഗിച്ചവൾ തടഞ്ഞു നിർത്തി... പക്ഷെ അകലും തോറും അവനിലേക്ക് അടുക്കാനുള്ള ത്വര അവളിൽ കൂടിക്കോണ്ടിരുന്നു, പ്രണയിതാവായല്ല, ആ പഴയ കൂട്ടുകാരിയായി,പക്ഷേ അത് ഒരിക്കലും നടക്കില്ല,അവൾക്ക് വ്യക്തമായി അറിയാമത്.. അങ്ങിനെ നികത്തപ്പെടാതെ ആ വിടവു അങ്ങിനെ കുറേ നാൾ അവളിൽ കിടന്നു..


വീട്ടിലിരുന്നു മുഷിഞ്ഞ നാളുകളിൽ ഒന്നിൽ അവൾ ഒരു കമ്പ്യൂട്ടർ കോഴ്സിനു ചേർന്നു.. അവിടെ അവൾക്ക് നിറയെ കൂട്ടുകാരെ കിട്ടി.. അല്ല അവർക്കു അവളെ കൂട്ടുകാരിയായി കിട്ടി..അവളെ പോലെ ഒരാളെ കൂട്ടുകാരിയാക്കാൻ ആരുമാഗ്രഹിച്ചു പോകും... 
അവൾക്കു കല്യാണപ്രായമായി, കല്യാണാലോചനകളായി, കൂട്ടത്തിൽ ഏറ്റവും യോഗ്യനെന്നു തൊന്നിയ ഒരാളെ കൊണ്ട് കല്യാണവും കഴിപ്പിച്ച്, അങ്ങിനെ അങ്ങിനെ ഈ കഥ തീരേണ്ടതാണ്.. പക്ഷെ കഥയിലെ നായകതുല്യനായ ഒരു കഥാപാത്രത്തിന്റെ എന്റ്രി ഈ സമയത്താണ് ഉണ്ടായത്..


ദൈവത്തിന്റെ സൂത്രധാര വൈഭവം അപാരമാണ്, സാന്ദർഭികമായി ആരെ രംഗത്തിറക്കണമെന്ന് അദ്ദേഹത്തിനു നന്നായറിയാം.. അങ്ങിനെ നായികയുടെ മുന്നിലേക്ക് കഥയുടെ ഗതി നിർണ്ണയിച്ച ഈ കഥാപാത്രം ആഗതനാകുന്നു.. അവളുടെ പഴയ ഒരു സ്കൂൾ ഫ്രെണ്ട് ആണീ കക്ഷി.. അവിചാരിതമായി അവർ ഇരുവരും കണ്ടുമുട്ടുന്നു.. ഒരു വിടവു നികത്തപ്പെടാൻ ആ കണ്ടുമുട്ടൽ ധാരാളമായിരുന്നു.. അവൾ ഈ  പുതിയ കഥാപാത്രത്തിൽ അവളുടെ പ്രണയിതാവിനെ കണ്ടെത്തി, പ്രണയിതാവെന്നുള്ള ആ സ്ഥാനം പുതിയവനു നൽകിക്കഴിഞ്ഞപ്പോൽ പഴയവനെ ബെസ്റ്റ് ഫ്രെണ്ട് എന്ന സ്ഥാനത്ത് തിരികെ കൊണ്ട് വന്നു പ്രതിഷ്ടിക്കാൻ അവൾക്ക് സാധിച്ചു... അവനോട് അവൾ ഈ പുതിയ ബന്ധത്തെ പറ്റി പറയാനേ പോയില്ല.. ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..  അവനു ഇങ്ങിനെയൊരു മാറ്റം ഉണ്ടായികഴിഞ്ഞപ്പോൾ അവളുടെ മനസ്സിലും മാറ്റങ്ങളുണ്ടാവാൻ തുടങ്ങി, പുതിയ കൂട്ടുകാരനെ എന്താവശ്യത്തിനാണൊ ഒരു സ്ഥാനത്ത് പ്രതിഷ്ടിച്ചത് അത് ഇപ്പോൾ ആവശ്യമില്ലാതായിരിക്കുന്നു... നായകനും നായികയും ഒന്നു ചേർന്ന സ്ഥിതിക്കു ആ പുതിയ കഥാപാത്രത്തെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടെന്ന് ദൈവത്തിനും തോന്നിക്കാണില്ല.. അല്പം താമസിച്ചിട്ടാണെങ്കിലും പുതിയവനു കാര്യങ്ങളെല്ലാം മനസ്സിലായി, അവൻ ജീവനു തുല്യം സ്നേഹിക്കുന്ന അവൾക്കു ഒരു നല്ല ജീവിതമുണ്ടാവൻ താൻ ഒരു ശല്യമാവരുത് എന്ന് തോന്നിയവൻ സ്വയം പിൻ മാറി.


[NB: കഥ ഇവിടെ തീരുന്നില്ല ഇതു ഒന്നാം ഘട്ടം മാത്രം]

Wednesday, March 23, 2011

അടുത്ത ബെല്ലോടു കൂടി...

രു റൊമാന്റിക്ക് സ്റ്റോറി ആയിരുന്നു മനസ്സിൽ..പിന്നെ അതു വേണ്ടാന്നു വെച്ചു... അല്പം തത്വചിന്ത ആവാന്നു കരുതി..അല്ല പിന്നെ..

നമ്മളിൽ ഭൂരിഭാഗം പേരും നാടകവും സിനിമയും ഒക്കെ കാണുന്നവരല്ലെ.. എപ്പോഴെങ്കിലും നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തെ പറ്റി ഓർമ്മിചിട്ടുണ്ടോ,ചിന്തിച്ചിട്ടുണ്ടോ? അതെ ജീവിതമാകുന്ന നാടകത്തെപ്പറ്റി ആണു പറഞ്ഞു വരുന്നത്. ദൈവം എന്ന സൂപ്പെർ സംവിധായകൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിലെ വിവിധ അഭിനേതാക്കൾ ആണു നാം..ഓരോ മനുഷ്യജീവിക്കും വ്യക്തമായ ഒരു റോൾ ഉണ്ടാകും ഈ നാടകത്തിൽ.. ദൈവം രചിച്ച ഈ നാടകം തുടങ്ങിയത് എന്നെന്നോ അവസാനം എന്നെന്നോ നമുക്കാർക്കും അറിയില്ല.. വലിയ കഥക്കുള്ളിലെ ഉപകഥകളിലെ കഥാപാത്രങ്ങളാണു നാം.. ചില കഥകളിൽ നാം ആയിരിക്കാം സെന്റർ ക്യാരക്ടർ,എപ്പോഴും അങ്ങിനെ ആവണമെന്നില്ല.. ചിലപ്പൊൾ സപ്പൊർട്ടിങ്ങ് കഥാപാത്രം ആയിരിക്കാം, ജൂനിയർ ആർടിസ്റ്റ് ആയിരിക്കാം.. മറ്റ് ചിലപ്പോൾ ആകാൻ ഇഷ്ടപ്പെടാത്ത വില്ലൻ റോളും ആവാം, ചില സമയങ്ങളിൽ നല്ല ഒഴുക്കോടെ നീങ്ങുന്ന കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസും ആകാം.


നാടകത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഒരിടത്തു പോലും കഥാപാത്രങ്ങൾ ആയി ആരൊക്കെ വരും എന്നു ഈ സംവിധായകൻ പറയാറില്ല.. നായകൻ ആരെന്നോ, നായിക ആരെന്നോ, വില്ലൻ ആരെന്നൊ.. ഒന്നും ഒന്നും നമ്മുടെ സംവിധായകൻ സൂചിപ്പിക്കാറില്ല.. ചിലപ്പോൾ നമ്മുടെ റോൾ എന്തായിരുന്നു എന്ന് ആ ഉപകഥ തീർന്നു കഴിഞ്ഞാലേ പിടികിട്ടൂ..ചിലപ്പോൾ തീർന്നു കഴിഞ്ഞാലും കഥയുടെ പൊരുൾ കിട്ടാതെ വരാം...കഥാപാത്രങ്ങൾ എത്ര സമയം രംഗത്ത് ഉണ്ടാകമെന്നു പോലും അറീയാത്ത, അറിയിക്കാത്ത ഒരു വിചിത്ര കലാരൂപമാണു ഇത്...

ഈ സംവിധായകന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും സുരക്ഷിതരാണു.. ഒരോ കഥയും എഴുതുന്നതിലും രംഗത്ത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം അപാരമാണു. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്. നമ്മളുടേതായ ഒരു കഥ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് തീർച്ച.. പക്ഷേ ചിലപ്പോൾ ആ കഥ നാടകമായി രംഗത്ത് വരാൻ അല്പം കാലതാമസം എടുത്തേക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ സ്വന്തം കഥ അരങ്ങിലെത്താൻ കാത്തിരിക്കുക തന്നെ! ചുട്ടി കുത്തി വസ്ത്രം അണിഞ്ഞ് അരങ്ങിൽ കയറാൻ തയ്യാറായി കാത്തുനിന്നുകൊള്ളുക.


[NB:അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു, കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഒടേതമ്പുരാൻ ഏലിയാസ് ദൈവം]


Related Posts Plugin for WordPress, Blogger...