Showing posts with label കവിത പോലെ ഒന്ന്. Show all posts
Showing posts with label കവിത പോലെ ഒന്ന്. Show all posts

Saturday, December 05, 2015

ദൈവം

​ധൂളിയായിരുന്നന്ന് ഞാനുമെൻ പ്രിയരും
തണുപ്പേറിയ നാളുകളിലെന്നോ ഒന്ന് ചേർന്നാ ബന്ധം ദൃഢമായ്
മഴയാലുമലയാലുമൊരുക്കപ്പെട്ട-
നാളുകളൊന്നൊന്നായ് പോകപ്പോകെ,
ശേഷം ജനിച്ച് വളർന്നയായിരുകാലികൾ
ഞങ്ങൾക്ക് സ്ഥാനമാറ്റം സമ്മാനിച്ചു
രൂപമാറ്റത്താലും കൂട്ടിച്ചേർക്കലാലും
മറയായും തറയായും അവരെയവർ മാറ്റി.
കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടവനായാ-
മാലിന്യക്കൂമ്പാരത്തിൽ
ഒരു മൂലയിലായ്പിന്നെയും
കാലചക്രക്കറക്കമെണ്ണി ഞാനും
ഒരു  രാത്രി ഒരുവനെന്നെയാ മരത്തിൻ
ചുവട്ടിലെത്തിച്ചു. ചുവന്ന ഹാരവും,തിലകക്കുറിയും
തീ നാളവും ഒപ്പമേകി
അടുത്ത പകലിനെന്നെയത്ഭുതത്തോടെയും,ഭക്തിയോടെയും
കാണുന്ന കണ്ണുകളിലിനെണ്ണം കൂട്ടി.
അർക്കനസ്തമിച്ചുദിക്കുന്നതിനോടൊപ്പമെന്റെ
ആടയാഭരണങ്ങളിലും ചുറ്റുപാടിലും മുന്നേറ്റമുണ്ടായി
കുടിക്കാനും കഴിക്കാനുമാവില്ലെങ്കിലും
കിട്ടുന്ന പാലിനും വെണ്ണയ്ക്കും കണക്കില്ലാതായ്
ഇനിയൊരു സ്ഥാനഭ്രംശം
സംഭവിക്കാത്തിടത്തോളം സുരക്ഷിതനായ്.
പൂജയായ്, കാവലായ്, കാണിക്ക വഞ്ചിയായ്
ജീവനെടുക്കാനും വെടിയാനുമാളുകളായ്
ഇഷ്ടക്കേടുകളുമിഷ്ടങ്ങളുമേറെയായ്
അങ്ങിനെ ഞാനൊരു വലിയൊരു ദൈവമായ്
      *     *      *     *      *      *
ഇഷ്ടക്കേടുകളെതിർക്കാനൊരു കൂട്ടരുമൊപ്പമുണ്ടായ്.
മാംസവുമശുദ്ധിയുമിഷ്ടമല്ലെ-
ന്നുള്ളതെതിർക്കാനിന്നവർ
സംഘം ചേരുന്നുന്നുവത്രേ, മാംസം കഴിക്കുന്നുവത്രേ!
ഹാ കഷ്ടം ഹിംസ നമുക്ക് നിഷിദ്ധമല്ലേ!
ഇന്ന് ഞാൻ കൂടുതൽ ശക്തനാകും
നിരവധി നരബലികളാൽ
ശക്തനാകും,സന്തുഷ്ടനാകും.
ചുടു ചോരയാലിന്ന്
ഞാനെൻ ഭക്തരുടെ ദാഹമടക്കും
അവരെനിക്ക് ജയ് വിളിക്കും.​

Saturday, May 09, 2015

സ്വപ്നങ്ങളുടെ പൂന്തോട്ടത്തിനപ്പുറം യാഥാർഥ്യങ്ങളുടെ മരുഭൂമിയുണ്ട്..

മഴ പെയ്തു.. 
ശേഷം കാറ്റ് വീശി... 
പിന്നെ മഞ്ഞ് വീണു... പാവമാ വൃക്ഷം ആദ്യം നനഞ്ഞു, 
ഉലഞ്ഞു, പിന്നെ ഉറഞ്ഞു.. ഇനി വെയിലാണ്... അതിലുരുകും..കൊഴിയും....

Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


Thursday, May 24, 2012

മറ്റൊരു കഥ തുടങ്ങും വരേയ്ക്കും



മറയ്ക്കാൻ മറന്നതും
മറക്കാൻ മറന്നതും
മണ്ണിൽ കുരുത്തതും
മാനത്ത് കണ്ടതും
മനമതിൽ മൊട്ടിട്ടതും
മലരായ് വിരിഞ്ഞതും
മധുരം നുണഞ്ഞതും
മദിരയിൽ മുങ്ങിയതും
മഴയായ് പെയ്തതും
മയിലായ് ആടിയതും
മഞ്ഞായ് മാഞ്ഞതും
മൊഴിയിൽ പൂത്തതും
മിഴിയിൽ കണ്ടതും
മാ-ന്തണലത്ത് നിന്നതും
മാഞ്ചുനയാൽ ചിരി 
മാഞ്ഞതും
മടുപ്പായതും
മടി പിടിച്ചതും
മിടുക്കായതും പിന്നെ
മുടക്കാതായതും
മറ്റിങ്ങിനെയെല്ലാമെല്ലാം
മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
മാത്രം.....




[ NB: സത്യം മാത്രം!  ]

Monday, May 21, 2012

കരമെന്നിൽ തരുകെങ്കിൽ..



കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം 
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ


മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി- 
ഒന്നായെന്നും.
കനവുകളൊന്നൊന്നായ് 
കാണാമൊപ്പം
അവയിൽ പലവുരു 
പലലോകം ചുറ്റാം.


അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം


പറയരുത് അറിയരുത് 
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന 
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.


പഞ്ചാഗ്നി ജ്വാലയേക്കാൾ 
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ 
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ് 
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.


കനവുകളിലന്ന് ഞാൻ

കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു 
ചോദ്യശരമെയ്താലും 
പിണങ്ങിയാലും........




[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its  just a try :) ]

Sunday, April 15, 2012

ഉത്തരങ്ങൾക്കായ്


സന്ധ്യയാവുന്നു തോഴി,

സാഗരം ചുവക്കുന്നു,
അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്


അന്നാ അലകളാഞ്ഞടിച്ചതും,പേടിയാൽ നീയോടിയതും
നിന്റെ പുഞ്ചിരിമാഞ്ഞതെന്റെ കടലറിഞ്ഞതും
അലകളടക്കിയാ ആഴി തിരികെ വിളിച്ചതും
സമ്മാനമായാ മുത്തിനെ കരയിലേക്കിട്ടതും
പിന്നെനീയതിനെ ഇരുകൈകളാൽ
വാരിയെടുത്തതും,മുത്തമിട്ടതും 
ആതിരരാവുകളിലാക്കഥ പറഞ്ഞതും
പാതിരാവിലമ്പിളിയെ  പാടിയുറക്കിയതും,
നിന്റെയാ പാട്ടെന്നെയുന്മാദിയാക്കിയതു,മെന്റെ
പാട്ടിനാൽ നീയുണർന്നതും,
സ്നേഹമെന്നാലെന്തതെന്നെന്നെ മറ്റൊരു 
സ്നേഹചരിതത്താൽ പഠിപ്പിച്ചതും,
അങ്ങിനെയങ്ങിനെ ഒരു മുഴുമഴക്കാലരാത്രിയിലെതെല്ലാം
മറന്ന് നീയെങ്ങോ പോയതും..


ഓർമ്മ മാത്രമായതെന്തന്നതിന്നുത്തരങ്ങൾ 
തേടി,നീ വിടചൊല്ലിയാനാൾ മുതലീ
നിശയിൽനിന്നും പകലിലേക്ക് ഞാനും
യാത്ര പോയ് വന്നു
കൊണ്ടേയിരിക്കുന്നീയർക്കനേപ്പോലെ

ചോദ്യമൊന്നൊന്നെയ്കുകിൽ കിട്ടുകില്ലുത്തരം
പക്ഷേയൊരു ഫിക്ഷനാൽ കിട്ടും പത്ത് 
തർക്കവിഷയങ്ങളനന്തരം
ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
ചോദ്യകർത്താവിന്റെ ഓർമ്മയിലവകൾ 
സംഘടിക്കുന്നു.
വേതനമില്ലാ തൊഴിലാളികളെപ്പോലെയവരും
സമരത്തിലാകുന്നു,തടഞ്ഞു വെക്കുന്നു,അസഭ്യം പറയുന്നു പിന്നെ മർദ്ദിക്കുന്നു.
താങ്ങുവാനാകുന്നില്ല തോഴി
ഈ ഫാക്ടറി ഞാൻ പൂട്ടുന്നു. ചോദ്യത്തൊഴിലാളികളെ
പട്ടിണിയിലേക്കയയ്ക്കുന്ന ബൂർഷാ മൂരാച്ചിമുതലാളിയല്ലാതാവാനായ്
ഈ പണിശാലഞാൻ പൂട്ടുന്നു.


ഒന്ന്മാത്രമിന്നിപ്പഴും കത്തുന്നുണ്ടെന്റെ നെഞ്ചിലത്
ചോദ്യമെന്നിലേക്കെയ്തു പോയ സ്നേഹിത,
ചോദ്യമാലകൾ
ദൃശ്യമാകാനായാ ഇരുട്ടുകോട്ടയിൽ
നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
കഞ്ചാവു വലിച്ച് വലിച്ച് 
ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
മാറാപ്പിലെ ഡയറിയിൽ 
അടിവരയിട്ടെഴുതിയിട്ടുണ്ടായിരുന്നു!


[NB: ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ... പുല്ല്]

Saturday, April 07, 2012

തനിയെ



ഒരു തരി തീപ്പൊരി എന്നിലുള്ളിലിട്ട്
കാട്ടുതീയായത് കത്തിജ്വലിച്ചപ്പോൾ,
ഞാനതിൽ നീറിയപ്പോൾ, മഴയ്ക്കായ്
കൊതിച്ചപ്പോൾ,
ഒരു കണ്ണുനീരുപോലും പൊഴിക്കാതെ
തിരിഞ്ഞു നടന്നതെന്തിനു?
പ്രിയരിൽ പ്രിയനായതിനു ശേഷം
കണ്ട് മറന്ന മുഖങ്ങളിലൊന്നായ് 
മാറിയതെന്തിനു?
വിട്ട്പോയതെന്തിനു?
കരിഞ്ഞു പോയ സ്വപ്നങ്ങൾക്ക് 
വെള്ളവും വളമുമേകി വളർത്തിയതെന്തിനു?
എൻ ക്യാൻ വാസിൽ നിറങ്ങൾ നിറച്ചതെന്തിനു?
ഒറ്റയ്ക്കായെന്റെ കൈപിടിച്ച് പിന്നീടീ
ആരവങ്ങളിലൊറ്റയ്ക്കാക്കിയതെന്തിനു?
ഒറ്റയ്ക്കീയാൾക്കൂട്ടത്തിലേക്കിട്ട്
ഓടിയൊളിച്ചതെന്തിനു?
എൻ തൂലികത്തുമ്പിലീ ചോദ്യങ്ങളെറിഞ്ഞ്
ഉത്തരമേകാതെ നിശബ്ദനായതെന്തിനു?
എൻ തലയിണയെ കരയിച്ചതെന്തിനു?
നിന്നാശയെന്നിലുള്ളിലൊരു ജീവനുദിക്കും
വരേയ്ക്കും ചുരുക്കിയതെന്തിനു?
നീ പ്രണയംത്തേടിപ്പോയവളേക്കാൾ
പ്രണയമേകിയിട്ടോ,അതോ
എന്നുടെ പ്രണയം മടുത്തിട്ടോ മരണമെന്ന
തേവിടിശ്ശിയെത്തേടി നീ കാതങ്ങൾ താണ്ടിയത്? 


[NB: സമർപ്പണം,ഒരു കൂട്ടുകാരിക്ക്,:(]

Tuesday, April 03, 2012

മനസ്സ്

1.


കിളിവാതിലിലൊരു കിളി
ആ കിളിനാദമെന്നും കേട്ടുണരാനൊരു കൊതി
കൊതിയേറിയ  നാളിലൊന്നിലൊരു
കെണി വെച്ചുഞാനാ കിളിയെ കൂട്ടിലാക്കി
കിളിയെൻ സ്വന്തമായന്ന്
കെണിയിൽ കുടുങ്ങാത്തതൊന്ന്
ആ കിളിയിലുണ്ടെന്നതോർത്തില്ല
അതതിനെ സ്വതന്ത്രയാക്കി.


2.


ടൈറ്റാനിക്ക് ഓടിയ കടലിൽ കൊതുമ്പുവള്ളമിറക്കിയെന്റെ
റോസിനെകാത്തിരുന്ന് കണ്ണുകഴച്ച്
ഒടുവിലവളില്ലാതെ
മഞ്ഞിനേക്കാൾ ആയിരം മടങ്ങ് തണുപ്പേറും
അഗാധതയിലേക്ക് ഒറ്റക്ക് മുങ്ങിത്താണ
പുതിയ ജാക്കാണ് ഞാൻ :(




[NB: ചുമ്മാ ]

Friday, March 30, 2012

യുദ്ധം


ഒരു കൊച്ചു ഗോളത്തിലൊരു കൊച്ചു 
തീരത്തിലറിയാതെ തമ്മിലറിയാതെ നാം
പിറന്നിങ്ങു വീണു., പിന്നീട്-
മുസ്ത്ഫ മാധവൻ മാർക്കോസുമാർ നാം
തമ്മിലറിഞ്ഞു കളിച്ചങ്ങു വളർന്നു.
അറിവൊത്തിരി നേടും വരേയ്ക്കും നാം
അടിയിട്ടത് കളിയായിട്ടും കണ്ണിമാങ്ങയ്ക്കും.
അറിവിത്തിരി നേടിയപ്പോഴെക്കും
അടിയിട്ടത് ദേശത്തിനും ദൈവത്തിനും.
അറിവോടെ എന്നാലെന്തിനെന്നറിയാതെ
കൊത്തിയരിഞ്ഞു നാം പരസ്പരം.
ഞൊടി നേരം കൊണ്ടീ ദൈവത്തിൻ നാടിനെ
ചോരയൊഴുകും സാത്താന്റെ നാടാക്കി നാം മാറ്റി
കാഷായ,തലപ്പാവു, ളോഹകൾക്കുള്ളിൽ
ചിരിച്ചു ഒരു കൂട്ടം, ഒരു ജാതി ചെകുത്താന്മാർ.
ഒരുമിക്കാനൊത്തുചേരാൻ പകലും;
വടിവാളും ബോംബുമെടുക്കാനിരവിലും
ആഹ്വാനിക്കുന്നു ഒരേ വായ്.
ഹാ കഷ്ടം.. എന്തിനെന്നറിയാതെ, ആർക്കെന്നറിയാതെ
എരിഞ്ഞടങ്ങുന്നു ഈയാം പാറ്റകളാം നമ്മൾ....


[ NB: :( ]

Thursday, December 22, 2011

ഒത്തിരി-ഇത്തിരി


നേടുവാനൊത്തിരി

നേട്ടമേൽക്കുവാനിത്തിരി

നിലനിൽക്കാനിത്തിരി

നീല നിറമൊത്തിരി

കക്കുവാനാളൊത്തിരി

കാക്കുവാനില്ലിത്തിരി


രാഷ്ട്രീയക്കാരൊത്തിരി


രാഷ്ട്രമൊന്നെന്ന ബോധമിത്തിരി

പണമില്ലാപിണങ്ങളൊത്തിരി

ഹൃത്തില്ലാ പണക്കാരുമൊത്തിരി

അതിരുകൾ-മനസ്സിലും മണലിലുമൊത്തിരി

നീരുറവകൾ-മനസ്സിലും മണലിലുമിത്തിരി

വാളുകൾ,കുന്തങ്ങൾ,ആയുധങ്ങളൊത്തിരി

പൂവുകൾ,പൂമ്പാറ്റകളിത്തിരി

ചിരികളിത്തിരി

നെടുവീർപ്പ്,ആശങ്കകളൊത്തിരി

എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും

ഇത്തിരികളൊത്തിരികളും??!!



[NB:എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും ഇത്തിരികളൊത്തിരികളും??!! എനി ഐഡിയ?!]
Related Posts Plugin for WordPress, Blogger...