Saturday, December 05, 2015

ദൈവം

​ധൂളിയായിരുന്നന്ന് ഞാനുമെൻ പ്രിയരും
തണുപ്പേറിയ നാളുകളിലെന്നോ ഒന്ന് ചേർന്നാ ബന്ധം ദൃഢമായ്
മഴയാലുമലയാലുമൊരുക്കപ്പെട്ട-
നാളുകളൊന്നൊന്നായ് പോകപ്പോകെ,
ശേഷം ജനിച്ച് വളർന്നയായിരുകാലികൾ
ഞങ്ങൾക്ക് സ്ഥാനമാറ്റം സമ്മാനിച്ചു
രൂപമാറ്റത്താലും കൂട്ടിച്ചേർക്കലാലും
മറയായും തറയായും അവരെയവർ മാറ്റി.
കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടവനായാ-
മാലിന്യക്കൂമ്പാരത്തിൽ
ഒരു മൂലയിലായ്പിന്നെയും
കാലചക്രക്കറക്കമെണ്ണി ഞാനും
ഒരു  രാത്രി ഒരുവനെന്നെയാ മരത്തിൻ
ചുവട്ടിലെത്തിച്ചു. ചുവന്ന ഹാരവും,തിലകക്കുറിയും
തീ നാളവും ഒപ്പമേകി
അടുത്ത പകലിനെന്നെയത്ഭുതത്തോടെയും,ഭക്തിയോടെയും
കാണുന്ന കണ്ണുകളിലിനെണ്ണം കൂട്ടി.
അർക്കനസ്തമിച്ചുദിക്കുന്നതിനോടൊപ്പമെന്റെ
ആടയാഭരണങ്ങളിലും ചുറ്റുപാടിലും മുന്നേറ്റമുണ്ടായി
കുടിക്കാനും കഴിക്കാനുമാവില്ലെങ്കിലും
കിട്ടുന്ന പാലിനും വെണ്ണയ്ക്കും കണക്കില്ലാതായ്
ഇനിയൊരു സ്ഥാനഭ്രംശം
സംഭവിക്കാത്തിടത്തോളം സുരക്ഷിതനായ്.
പൂജയായ്, കാവലായ്, കാണിക്ക വഞ്ചിയായ്
ജീവനെടുക്കാനും വെടിയാനുമാളുകളായ്
ഇഷ്ടക്കേടുകളുമിഷ്ടങ്ങളുമേറെയായ്
അങ്ങിനെ ഞാനൊരു വലിയൊരു ദൈവമായ്
      *     *      *     *      *      *
ഇഷ്ടക്കേടുകളെതിർക്കാനൊരു കൂട്ടരുമൊപ്പമുണ്ടായ്.
മാംസവുമശുദ്ധിയുമിഷ്ടമല്ലെ-
ന്നുള്ളതെതിർക്കാനിന്നവർ
സംഘം ചേരുന്നുന്നുവത്രേ, മാംസം കഴിക്കുന്നുവത്രേ!
ഹാ കഷ്ടം ഹിംസ നമുക്ക് നിഷിദ്ധമല്ലേ!
ഇന്ന് ഞാൻ കൂടുതൽ ശക്തനാകും
നിരവധി നരബലികളാൽ
ശക്തനാകും,സന്തുഷ്ടനാകും.
ചുടു ചോരയാലിന്ന്
ഞാനെൻ ഭക്തരുടെ ദാഹമടക്കും
അവരെനിക്ക് ജയ് വിളിക്കും.​

Saturday, October 31, 2015

ഒരു വോട്ട്

പ്രിയപ്പെട്ടവരേ ടെക്നോപ്പാർക്ക്,തിരുവനന്തപുരത്ത് പ്രതിധ്വനി എന്ന കൾച്ചറൽ ക്ലബ്ബ് നടത്തുന്ന സൃഷ്ടി 2015 എന്ന ഇവന്റിലേക്ക് എന്റെ കവിതയും മത്സരിക്കുന്നുണ്ട്. ഇഷ്ടമായെങ്കിൽ ഒരു വോട്ട് തന്ന് പ്രോത്സാഹിപ്പിക്കൂ.. :*

http://www.prathidhwani.org/poem-mal-15/%E0%B4%A6%E0%B5%88%E0%B4%B5%E0%B4%82-arunkumar-prabhakaran-pillai/

Steps to vote :
=========================
Click on the link above
In the article page, click on the Vote button to the right side of the page
Enter your Name and Email ID & click Submit
A confirmation link will be sent to the mail id you provided.
Click on the confirmation link to complete the Voting process.

Saturday, May 09, 2015

സ്വപ്നങ്ങളുടെ പൂന്തോട്ടത്തിനപ്പുറം യാഥാർഥ്യങ്ങളുടെ മരുഭൂമിയുണ്ട്..

മഴ പെയ്തു.. 
ശേഷം കാറ്റ് വീശി... 
പിന്നെ മഞ്ഞ് വീണു... പാവമാ വൃക്ഷം ആദ്യം നനഞ്ഞു, 
ഉലഞ്ഞു, പിന്നെ ഉറഞ്ഞു.. ഇനി വെയിലാണ്... അതിലുരുകും..കൊഴിയും....

Tuesday, April 28, 2015

#നിനക്കുള്ളതല്ല

മനസ്സിന്റെ ദാഹമാണ് തീയായ് ഉള്ള് പൊള്ളിക്കുന്നത്. വെന്തുരുകി വിണ്ട് കീറിയാ പാടത്ത് കർഷകവിലാപമെന്ന പോൽ ഉള്ള് പൊട്ടിയൊരുള്ള്.

മഴയുടെ തണുപ്പും, അതാവാഹിച്ചും കൊണ്ടുള്ള കാറ്റിന്റെ തലോടലും പുറമേ സംഭവിക്കുന്നുണ്ട്. ഇവയ്ക്കൊന്നിനെങ്കിലും ശരീരം തുളച്ച് മനസ്സിനെ            സ്പർശിക്കാനാവുമായിരുന്നെങ്കിലെന്ന് അന്നെന്ന പോലിന്നും ആശിക്കാറുണ്ട്.

കണ്ണടച്ച് സ്വപ്നങ്ങളെ കൂട്ടിന് വിളിക്കുേമ്പാൾ അറിയുന്ന സന്തോഷവും സമാധാനവും                 ഉണരുമ്പോഴേയ്ക്കും വിട്ട് പോകാതെയൊപ്പം നിന്നിരുന്നുവെങ്കിൽ.

അവനവന്റെ ഹൃദയവേദനയ്ക്ക് അപരനുണ്ടാകുമെന്നതൊരു മിഥ്യാ ധാരണയാണ്.

ആഗ്രഹങ്ങൾ അവസാനിക്കുകയില്ലല്ലോ. മണ്ണോട് ചേരുന്നതിനു തൊട്ട് മുൻപ് വരേയ്ക്കും....

Sunday, April 19, 2015

#SundayRandoms

വിരസമായ പകലുകൾ ചുട്ട് പൊള്ളിക്കുമ്പോൾ 
മഴയാവാനും തണലാ വാനും തണുത്ത കാറ്റായടിച്ച് 
ഓർമ്മകളുടെ ഉഷ്ണത്തെ ശമിപ്പിക്കുവാനും....
പിന്നെ
തൊണ്ട വരണ്ട് ശ്വാസം നിലച്ച് 
വീണ്ടുകീറിയ പാടത്ത് ഒടുങ്ങാനനുവദിക്കാതെ 
രക്ഷപ്പെടുത്തുവാനും.....
എനിക്ക് ഒരു മഴ മേഘം വേണം......

Thursday, March 19, 2015

മനസ്സ്

മനസ്സൊരു കുടത്തിലടച്ചു സൂക്ഷിച്ച ദാഹജലമല്ല
കടലാണ്, ആഴത്തിലാഴത്തിൽ പോയാലും പോയാലും തീരത്താത്രയുള്ളുണ്ട്
പുറമേയടിക്കുന്ന കാറ്റിൽ തിരകളുതിരുന്ന, 
കരയെ അടിച്ചുപതം വരുത്തുന്ന
ഉള്ളിലൊരായിരം സങ്കടങ്ങൾ സൂക്ഷിക്കുന്ന, 
സ്നേഹിക്കുന്നവർക്ക് ചാകരയേകുന്ന ഒന്ന്................

Tuesday, April 15, 2014

##

പത്തുരൂപാ കൈനീട്ടം കൊടുത്തിരുപത്തഞ്ചിന്റെ ചെലവു വാങ്ങിയപ്പോൾ എന്തൊരു മനഃസ്സുഖം..... സൂപ്പർ വിഷു... ഹ ഹ

Tuesday, December 31, 2013

Bye 2013

ഒരു രാത്രിയിരുട്ടി വെളുക്കുമ്പോൾ കലണ്ടറിൽ മാത്രം പുതിയൊരു സംഖ്യ അടുത്ത 365 ദിവസങ്ങളിലേയ്ക്ക്‌ മാറ്റി വെക്കപ്പെടുന്നു. പുതു വർഷം പിറക്കുന്നത്‌ മനസ്സിലാണു, അത്‌ ചിലപ്പോൾ മഞ്ഞ്‌ പൊഴിയുന്നയീ ഡിസംബറിലോ ചുട്ടെരിക്കുന്ന മാർച്ചിലോ കോരിച്ചൊരിയുന്ന ജൂണിലോ,ഇപ്രകാരമുള്ള പന്ത്രണ്ടുകളിലെവിടെയോ ആകാം. വിർച്ച്വൽ ലോകത്ത്‌ വിരിയുന്നാ ആശംസാ സന്ദേശങ്ങൾക്കൊപ്പമെന്റേയും അർത്ഥശൂന്യമായതൊന്ന്..

വരാനിരിക്കുന്ന പന്ത്രണ്ടേ ഗുണം മുപ്പതുകളിൽ നല്ലത്‌ മാത്രം സംഭവിക്കട്ടേയെല്ലാവർക്കും...

Saturday, August 10, 2013

മെമ്മറീസ് - A Malayalam Film



അതിമനോഹരമായ തിരക്കഥയാലും അതിലും മനോഹരമായ സംവിധാനത്താലും ഇത് രണ്ടിന്റേയും ഗുണം ഒട്ടും കുറയ്ക്കാതെ; ഏന്നാലേറെ കൂട്ടിയ എഡിറ്റിങ്ങിനാലും അഭിനയത്താലും "മെമ്മറീസ്" നീയെന്റെ മനം കവർന്നിരിക്കുന്നു...

എല്ലാവരും കാണപ്പെടേണ്ട ഒരു നല്ല സിനിമയാണിത്, പ്രൊമോഷൻസും ആഡ്സും ഈ സിനിമയ്ക്ക് കുറവായിരുന്നു, തിരുവനന്തപുരത്ത്, ശ്രീകുമാറിൽ മാത്രമേ സിനിമ ഓടുന്നുമുള്ളൂ(എന്റെ പരിമിതമായ അറിവിൽ).
ഒരു കിടിലൻ ത്രില്ലർ ആരും നഷ്ടാക്കരുത്...

Well scripted,well edited,well directed and well acted.. "Memories" ...ummhaaa....

Friday, May 10, 2013

വീണ്ടും വെറുതേയൊന്ന്



മരങ്ങൾ ഇലപൊഴിക്കുന്നു, പൂവുകൾ കായകളും കായകൾ പഴങ്ങളായും മാറുന്നു, കടൽ കരയാകുന്നു, പുഴ പൂഴിയും കടത്ത് പാലങ്ങളായും മാറുന്നു, സൂര്യചന്ദ്രന്മാർ അവരുടെ ഓട്ടത്തിന്റെ വേഗതയേറ്റുന്നു....
എന്റെ ചുറ്റുപാടുകൾക്ക് പ്രായമേറുന്നു.....

ഞാൻ ഞാൻ.... ഞാൻ മാത്രം മാമ്പഴം പെറുക്കി നടന്ന കാലത്തിനുമപ്പുറം ഒരു ചെറു ചുവടനക്കാതെ... അങ്ങിനെ തന്നെ....

Thursday, April 18, 2013

വേർപാട്



പലവഴികളായ് പിരിയുമീയരുവി പോലെ
ഇന്നിങ്ങു നാം ഇരുവഴികളത് തേടിടുന്നു
ഒരുമിച്ചുല്ലസിച്ചുണ്ടുറങ്ങിയാ നാളുകളിനി-
യന്യമായ് അത്ഞാനറിഞ്ഞിടുന്നു.
എതുവഴി പിരിഞ്ഞീടിലുമൊടുവിലായ്
നാമെത്തിയൊന്നുചേരുമൊരാഴിയങ്ങായ്
കാത്തിരിപ്പൂ...

Sunday, April 14, 2013

വെർതേ ഓരോന്ന്



ഇന്നലെ വിഷുവായിരുന്നു, അതിനു മുൻപ് ഭരണിയും കാർത്തികയും അമ്മവീട്ടിൽ പോയില്ല, അമ്പലത്തിൽ കെട്ടുകാഴ്ചയുണ്ടായിരുന്നു, എന്തോ ഇപ്രാവശ്യം ഒന്നിനും ഒരു ഉഷാറില്ല, ദാ ഇന്നലെ വിഷുവായിട്ടും ഒരു സന്തോഷമില്ല, ഉത്സവങ്ങൾക്കൊന്നും പോകാനും തോന്നിയില്ല, ആകെ ഒരു ഒരു....

എന്തായാലും വൈകുന്നേരം ആയപ്പോൾ കണ്ണച്ചാരെ കാണാനിറങ്ങി, വെളുപ്പിനെയുള്ള കണി കാണലിനൊന്നും പോയില്ല, രണ്ട് ചുവട് നടന്നാ ലങ്ങേരടെ വീടാ, പക്ഷേ ഞാൻ പോയില്ലായിരുന്നു, വൈകുന്നേരമായപ്പോ അങ്ങ് പൊയ്ക്കളയാംന്ന് തന്നെ കരുതി, കുളീച്ച് ഇറങ്ങി നടന്നു, ചെന്നു കണ്ടു. നേരിട്ട് കണ്ടപ്പോൾ ചെറിയൊരാശ്വാസം, അങ്ങേര് കിണ്ണൻ സ്റ്റൈലിലായിരുന്നു, പുത്യേ ഉടുപ്പ്, മാല , കിരീടം എന്ന് വേണ്ട കണ്ണഞ്ചിപ്പിക്കുന്ന സെറ്റപ്പ്.  മത്സ്യാവതാരത്തിന്റെ ഫാൻസി ഡ്രെസ്സിലായിരുന്നു കക്ഷി, രാവിലെ മുതൽ ഫാൻസിന്റെ ബഹളമായിരുന്നുന്ന് അനിയനും അച്ഛനും പറഞ്ഞ് ഞാനറിഞ്ഞിരുന്നു, ദാണ്ട് ഈ വൈകുന്നേരോം സ്ഥിതി മറിച്ചല്ലാന്നേ, ഫാൻസിന്റെ ഇടയിലാരുന്നു അപ്പോഴും പുള്ളി , ഞാൻ പതിവ് പോലെ ഒന്ന് പുഞ്ചിരിച്ചു, പരിഭവങ്ങൾ നിരത്തി, കളിയാക്കി, എല്ലാമിന്ന് കണ്ടൊ-കേട്ടൊ എന്തോ ആ.., തിരക്കിനിടയിൽ നമ്മളെ അങ്ങേരു കണ്ടോ ആവോ, കാണാതിരിക്കാൻ തരമില്ല, ഞങ്ങളു നല്ല ടേംസിലാണല്ലോ, എന്നാലും എന്നും തരാറുള്ള ആ റിട്ടേൺ പുഞ്ചിരിയ്ക്ക് തിളക്കമല്പം കുറഞ്ഞിരുന്നില്ലേ എന്ന് സംശയമുണ്ട്, ചെലപ്പോ തോന്നലാകും... എനിക്കിട്ട് വെച്ച പണികൾ എണ്ണി എണ്ണിപ്പറഞ്ഞ് കലിപ്പാക്കാൻ ഞാൻ ഒരുമ്പെട്ടില്ല, പറഞ്ഞിട്ടും കാര്യമില്ല അതിലും വല്യ പണികൾ പിന്നാലെ കിട്ടാൻ ദദ് മതി, പഠിപ്പിക്ക്യാത്രേ, ഓരോന്നൊരോന്നായിട്ട്, ഹും.. ചുമ്മാതല്ല ഉരലിൽമേൽ പിടിച്ച് കെട്ടിയിട്ടതും അമ്മമാരെല്ലാം കൂടെ ഇട്ടോടിച്ചതും കണക്കായിപ്പോയി....



#എന്നാലുമെന്റെ കള്ളക്കണ്ണാ i ♥ u ഡാ, നീയാ പെങ്കൊച്ചുങ്ങളെ എല്ലാം വളച്ചൊടിച്ചെടുത്തതും, നിന്നെ ഓർത്ത് കരയാൻ ദോണ്ടെ ലാ രാധപ്പെണ്ണിനെ ബാക്കിവെപ്പിച്ചതുമോർക്കുമ്പോൾ...

Friday, March 29, 2013

സ്ത്രീ പക്ഷ - അല്ല മനുഷ്യപക്ഷ ചിന്തകൾ

ലൈംഗികാതിക്രമങ്ങൾ പെരുകുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്, വിദ്യാഭ്യാസപരമായും മാനസികപരമായുമെല്ലാം ഒരുപാട് വികാസം നമുക്കേവർക്കുമിന്നുണ്ട്. എന്നിട്ടും ഇത്തരം അക്രമങ്ങൾ പെരുകാൻ കാരണമെന്ത്?!

കുട്ടിക്കാലത്ത് തന്നെ നമുക്ക് ലഭിക്കുന്ന അറിവുകൾ അപൂർണ്ണവും നിറയെതെറ്റുകൾ നിറഞ്ഞതുമാണെന്നാണ് എന്റെ അഭിപ്രായം. ആൺ പെൺ വേർതിരിവുകൾ ജനിച്ചു വീഴുന്ന അന്ന് തന്നെ ആരംഭിക്കുന്നു, വീടുകളിൽ നിന്ന് തന്നെ - പെണ്ണിനെ അടിച്ചമർത്താനുള്ളവളെന്നും ലൈംഗികാവയവം മാത്രമെന്നുള്ള പാഠങ്ങളാണ് ലഭിക്കുന്നത്. സമൂഹത്തിലെ ഒരു ഭൂരിപക്ഷം മുഴുവനും അതിക്രമങ്ങളിൽ സ്ത്രീയുടെ വസ്ത്രധാരണം പെരുമാറ്റം തുടങ്ങിയവയിൽ കുറ്റം ആരോപിക്കുന്നു, മതങ്ങളേയും കാലാതിവർത്തിയായ അന്ധവിശ്വാസങ്ങളേയും അതിനു വേണ്ടി കൂട്ട് പിടിക്കുന്നു.

അംഗീകരിക്കപ്പെട്ട എഴുത്തുകാരടക്കം ആരും തന്നെ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണൂന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നില്ലാ എന്നതാണ് സങ്കടകരം. ഓരോ മനുഷ്യനിലും വികാരമുണ്ട് നിരവധി ഹോർമ്മോണുകളുടെ പ്രവർത്തന ഫലമായി അത്തരം വികാരങ്ങളുണ്ടാകുന്നതിനെ തടയാനാവില്ല, എന്നാൽ വിവേകമെന്ന ഒരു സംഗതി അവനിലുണ്ട്, ഓരോ മനുഷ്യജീവിയുടേയും അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും പറ്റിയുള്ള ബോധമുണ്ട്. വിവേകത്താൽ വികാരത്തെ തടയാനുള്ള കഴിവുമുണ്ട്! ആ മനസ്സാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. അതിനു വേണ്ടിയുള്ള ആഹ്വാനങ്ങളാണ് അംഗീകരിക്കപ്പെട്ട എഴുത്തുകാരും പ്രാസംഗികരും മറ്റും നൽകേണ്ടത്.

അല്പവസ്ത്രമോ ആണിനെപ്പോലെ ചാടുന്നതോ ആവരുത് സ്ത്രീപീഡനങ്ങളുടെ ഹേതു ചികയുമ്പോൾ കണ്ണിലെത്തേണ്ടത്. ഒരു നല്ല മനുഷ്യനാവുക, സഹജീവികളെ മനുഷ്യത്വത്തോടെ കാണുക, പെരുമാറുക..


Friday, March 22, 2013

കബന്ധങ്ങൾ



എഴുതിത്തുടങ്ങിയത് മുഴുമിപ്പിക്കാനാകുന്നതിനു മുൻപ് പുതിയത് തുടങ്ങേണ്ടി വരുന്ന എഴുത്തുകാരാണ് പലരും,
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു യാത്രയാവേണ്ടി വരുന്നത്, വിധിയെന്ന രണ്ടക്ഷരത്തിലൊതുക്കാനാകുന്നതാണോ..
അല്ല കുറ്റക്കാരൻ അവൻ മാത്രമാകാം, തിരഞ്ഞെടുക്കുന്ന വഴികൾ(തീമുകൾ) ആകാം, ചിലപ്പോൾ ചിലപ്പോൾ കാരണരഹിതവുമാകാം(ആകാം)
കബന്ധങ്ങളായി കഥകൾ മാത്രം അവശേഷിക്കും....

#വട്ട് വട്ട്..

Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


Tuesday, February 05, 2013

Fall Out of Love is Simply Awful :)


1.
വാക്കുകളാൽ തീർത്ത പളുങ്കുകൊട്ടാരത്തിനുള്ളിലേക്ക്,
കാത്തിരുപ്പുകളാൽ തീർത്ത ആടയാഭരണങ്ങളണിഞ്ഞ്,
വാഗ്ദാനങ്ങളാൽ തീർത്ത പ്രതീക്ഷപ്പൂന്തോട്ടം കടന്ന്,
മൗനമുരുക്കിയുണ്ടാക്കിയാ
പാദരക്ഷ പുറത്ത് വെച്ചവൾ മന്ദം മന്ദം അകത്തേയ്ക്ക്...
കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ
കോട്ടവാതിലിനപ്പൂറം കടന്നയവനൊരു
കരിങ്കൽച്ചീളിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ
എല്ലാം ഓർമ്മയാക്കാൻ...

2.
പ്രണയമതുള്ളിലുണ്ടെന്നാൽ,
ഉയിരിനുള്ളിലേക്കുതിരുന്ന
പ്രണയമംഗമായനന്തരം ഭവിച്ചിടും
പിന്നെയംഗഭംഗം ഭവിച്ചിടിൽ
വേദന കലശലായിടും
മാറ്റി വെക്കാനായംഗമൊന്നു വീണ്ടും കിട്ടിടാം
എന്നിരുന്നാലും ഒരു
മുടന്തവശേഷിക്കുമപ്പോഴേക്കും.

3.
മൗനത്തിൻ തന്ത്രികൾ മീട്ടിയന്നെന്നിലേക്കെത്തിയ സുന്ദരസ്വപ്നമേ,
ഒരു മഴ മേഘമായ് പെയ്തടങ്ങിയെങ്ങോ പോയ്മറഞ്ഞുവതെന്തേ,
ഇനിയെന്നകതാരിലൊരു ചെറു മഴയായ്
പെയ്യാനിനിയെത്ര പകലോനെരിഞ്ഞടങ്ങണം?

4.
മഴപെയ്തിറങ്ങിയ മനസ്സിലൊരു
അരുവി രൂപം കൊണ്ടിരിക്കുന്നു..
ഒഴുകിയിറങ്ങാൻ വെമ്പൽ പൂണ്ട്..
മർദ്ദം കൂടിയതെന്ന് ഒരുൾപൊട്ടലിൽ
എത്തിച്ചേരുമെന്നറിയില്ല....


[NB: FB status]

Sunday, November 25, 2012

തിയേറ്റർ സ്മരണകൾ



പാറ്റൂർ ശ്രീബുദ്ധാ കോളേജിൽ പഠിക്കുന്ന കാലം , ക്ലാസ്സ് കട്ട് ചെയ്യാനും കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുമുള്ള അറപ്പും വെറുപ്പും ഭയവും എങ്ങോ മാഞ്ഞ് പോയ നാളുകൾ.. സിനിമയ്ക്ക് പോകുന്നത് ഞങ്ങൾ നാലഞ്ച് പേർ ഒരുമിച്ചാണ്, ഇന്ന സിനിമ എന്നൊന്നും ഇല്ല, ഏത് പടം ഇറങ്ങ്യാലും പോയിക്കാണും,തിയേറ്ററിൽ ഇരുന്ന് കോമഡികളടിച്ച് ഞങ്ങൾ അറമ്മാദിക്കും  അക്കാലത്തിറങ്ങിയ ഒട്ട് മിക്ക കൂതറപ്പടങ്ങളും ഞങ്ങൾ നല്ലോണം enjoy ചെയ്തിട്ടുണ്ട്, ഒരിക്കൽ ഞങ്ങൾ വിജിത്തമ്പി സംവിധാനിച്ച സുരേഷേട്ടൻ അധോലോക രാശാവായി അഫിനയിച്ച ബഡാദോസ്ത് എന്ന പടം കാണാൻ പോയി, മാവേലിക്കരയിലുള്ള സന്തോഷ് സിനി കോമ്പ്ലക്സിലാണ് ഞങ്ങളുടെ തിയേറ്ററുകൾ ( സന്തോഷ്, സാന്ദ്ര, വള്ളക്കാലി ൽ) നിലനിൽക്കുന്നത്, ക്യൂവിൽ കയറി നിന്നത് സാമി എന്ന് വിളിക്കപ്പെടുന്ന അരവിന്ദായിരുന്നു, കൗണ്ടറിന്റെ അടുത്തായി കമിങ്ങ് സൂൺ എന്ന തലക്കെട്ടോടെ കൂടി ബാബാകല്യാണി എന്ന് എഴുതി വെച്ചിരിക്കുന്നു, അവൻ അത് വായിച്ചതും ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് മുഴങ്ങി, കൗണ്ടറിൽ കയ്യിട്ട് അവൻ ഇപ്രകാരം പറഞ്ഞു

ചേട്ടാ നാലു ബഡാകല്യാണീ... ങേ.. അല്ല തെറ്റി നാലു ബാബാദോസ്ത്!!


അമ്മയുടെ വീടിനടുത്ത് സായ്കൃഷ്ണ എന്ന തിയേറ്ററിൽ വീട്ടിൽ നിന്നും സിനിമ കാണാൻ പോകുമായിരുന്നു, ആദ്യം കണ്ടത് ചുക്കാൻ ആണെന്നാണ് ഓർമ്മ, മണിച്ചിത്രത്താഴ് പിന്നെ മാന്നാർ മത്തായി, സ്ഫടികം തുടങ്ങിയവയും കണ്ടിട്ടുണ്ട്, എന്നാലും ആദ്യ തിയേറ്റർ ഓർമ്മ എന്നത് ഞാൻ പങ്കെടുക്കാത്ത ഒരു സിനിമാക്കഴ്ചയായിരുന്നു, യോദ്ധ കാണാൻ അച്ഛനുമമ്മയും കൈക്കുഞ്ഞായ അനിയനും പോയപ്പോ ഞാൻ മറ്റെവിടെയോ ആയിരുന്നു, കുറേക്കാലത്തേയ്ക്ക് അതിന്റെ സങ്കടമെനിക്കുണ്ടായിരുന്നു.

കൂട്ട്കാരുമൊത്ത് കോളേജിലെത്തും വരെ സിനിമയ്ക്ക്  പോയിട്ടില്ല, പന്തളം NSS പോളിയിലെ രണ്ടാം വർഷക്കാലത്ത് ഒരുച്ചയോടടുപ്പിച്ച് കടമ്പൻ എന്ന് വിളിക്കുന്ന കടമ്പനാട്ടുകാരൻ സുജിത്തിനൊപ്പം സേതുരാമയ്യർ സി ബി ഐ കാണാൻ മിടിക്കുന്ന ഹൃദയവും പേടിച്ചരണ്ട മനസ്സുമായി അടൂർ നയനത്തിൽ പോയി, ടിക്കറ്റെടുത്ത് കയറും മുൻപ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രിയപ്പെട്ട കൂട്ടുകാരനൊരുത്തൻ ചെവിയിൽ ഇങ്ങിനെയോതി

ജഗദീഷ് പാവാണെടാ!!!

ഏറ്റവും മനോഹരമായ എന്റെ സിനിമാക്കാഴ്ച ഒരു പക്ഷേ ക്ളാസ്മേറ്റ്സ് കണ്ടതാവണം, മുതുകുളത്ത് നിന്നും മാവേലിക്കര പ്രതിഭവരെ സൈക്കിളിൽ പോയി കണ്ടത്, ഒറ്റയ്ക്കായിരുന്നുവെങ്കിലും ആ സിനിമ തന്ന ഒരു ഫീൽ പിന്നീട് തിയേറ്ററിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ വിശദാംശംങ്ങൾ ഒന്നും തന്നെ അറിയാതെ ഒരു പാട്ട് പോലും കേൾക്കാതെ പോയിക്കണ്ട സിനിമ ആയിരുന്നു അത്.  സിനിമയുടെ ഓരോ സീനും എന്നെ പന്തളം പോളിടെക്കനിക്ക് ലൈഫ് ഓർമ്മിപ്പിച്ചു കോണ്ടേയിരുന്നു, ചിലപ്പോൾ നൊമ്പരപ്പെടുത്തിയും ചിലപ്പോൾ ചിരിപ്പിച്ചും അങ്ങിനെ..

കൂട്ടുകാരുമൊത്ത് ഏറ്റവും കൂടുതൽ enjoy ചെയ്തത് ചോക്ലേറ്റ്സ് കണ്ടതാവണം, ഒരുദിവസം തന്നെ രണ്ട് ഷോ കണ്ടു, യൂണീവേസിറ്റി പരീക്ഷയോടനുബന്ധിച്ച് കംബൈൻ സ്റ്റഡി നടത്താൻ പോയതാ.. :) പ്രിഥ്വി ആദ്യമായി കോളേജിലെത്തുന്ന ആ സീൻ ഞങ്ങളേവരുടേയും സ്വപ്നമായിരുന്നു കുറച്ച് നാളത്തേയ്ക്കെങ്കിലും

സിനിമയിൽ തീരെ ശ്രദ്ധിക്കാതിരുന്ന് , ഒരു യാത്ര പറച്ചിൽ പോലെ സിനിമ ഫീൽ ആയത് അപൂർവ്വ രാഗങ്ങൾ കണ്ടപ്പോഴായിരുന്നു,പ്രിയപ്പെട്ട സുഹൃത്തിനെ പിരിയാൻ മാൻസികമായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നെ  എല്സമ്മ എന്ന ആൺകുട്ടിയും ഒരുപാട് ഫീൽ ആയ സിനിമ ആയിരുന്നു, ആ സിനിമ അന്ന് കാണുമ്പോളുള്ള മാനസികാവസ്ഥയായിരുന്നു അത് ഫീലാകാൻ കാരണം, ഇന്ന് കണ്ടാ ഒന്നും തോന്നൂല :) ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവും അത് കണ്ട സാഹചര്യവും മറ്റും കാരണം ഒരുപാട് ഇഷ്ടമായതൊന്നായിരുന്നു.

തിയേറ്ററിൽ നിന്ന് ഇറങ്ങിയോടണം എന്ന് തോന്നിയത് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പോൾ, അടുത്ത തിയേറ്ററിൽ സൂര്യയുടെ അയൺ ഉണ്ടായിട്ടും ഞങ്ങളെ കുറച്ച് പേരേ ആ സിനിമ കാണാൻ വലിച്ച് കയറ്റിയ ദീപുവിനെ ചവിട്ടിക്കൂട്ടാൻ തോന്നിയതും ആ സമയത്തായിരുന്നു! ശബ്ദകോലാഹലം കാരണം ചെവി പൊത്തിയിരിക്കേണ്ടി വന്നതും ഇതേ ചിത്രത്തിനു തന്നെ.

ആദ്യമായിക്കണ്ട 3ഡി പടം ഗോസ്റ്റ് റൈഡർ 2, ഒബ്രോൺ മാളിൽ സിനിമാക്സിൽ പിള്ളാരെക്കാളുച്ചത്തിൽ ചിരിച്ചാസ്വദിച്ച സിനിമയും 3ഡി ആയിരുന്നു ഐസ് ഏജ് 4! വെറുത്ത് പോയ 3ഡി സിനിമ ഡോൺ 2 , കഹാനി മറ്റൊരു സ്ക്രീനിൽ ഉണ്ടായിരുന്നിട്ടും കിങ്ങ് ആൻഡ് കമ്മീഷണർ അന്യായ പൈസായ്ക്ക് കണ്ടതും ഇതേ തിയേറ്ററിൽ നിന്ന് തന്നെ :(

ആദ്യമായും അവസാനമായും കടം വാങ്ങിപ്പോയിക്കണ്ട സിനിമ ചക്കരമുത്ത്, കോളേജിനടുത്തുള്ള ബുക്ക്സ്റ്റാളിലെ ചേട്ടന്റെ കയ്യിൽ നിന്നും നൂറ്റിഅൻപത് രൂഫായും വാങ്ങി പാറ്റൂരു നിന്നും ദീപുവിന്റെ എൻഫീൽഡിൽ ഞാനും രെഞ്ചിത്തും ദീപും കൂടെ ട്രിപ്പിളടിച്ച് പോയിക്കണ്ട ഫിലിം..

അനിയനൊപ്പം പോയിക്കണ്ട ആദ്യ ഫിലിം റ്റൈം, അതിലെ വൈഗ എന്ന പേരൊഴിച്ച് ബാക്കി ഒന്നും ഇഷ്ടമായിരുന്നില്ല, ഷാജികൈലാസ് തകരാൻ തുടങ്ങിയത് ആ സിനിമയോടെ കൂടിയാണെന്ന് തോന്നുന്നു..

ഒരു ഡയറക്ടറോട് ഓൺലൈൻ വഴിയാണെങ്കിലും നേരിട്ട് അഭിപ്രായം അറിയിക്കുകയും അദ്ദേഹം റെസ്പോണ്ട് ചെയ്യുകയും  ചെയ്ത ചിത്രം "അയാളും ഞാനും തമ്മിൽ"

[NB: പ്ലസ്സിലെ തിയേറ്റർ ഇവന്റിൽ നിന്നും ]

Monday, October 22, 2012

പാലരുവിയിലേക്ക്..

ങ്ങിനെ ആതിരപ്പള്ളിയാത്രയ്ക്ക് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പാലരുവിയിലേക്കും പിന്നെ കല്ലാറിലേക്കും യാത്ര പോയി(കല്ലാർ യാത്ര പാതി ചീറ്റിപ്പോയി അത് വഴിയേ പറയാം). അപ്രതീക്ഷിതമായിട്ടാണ് തിരുവനന്തപുരത്ത് നിന്നും ഒരു കാൾ വന്നത്, എന്റെ പഴയ കൊളീഗ് ജോബിനായിരുന്നു,ഇടക്കാലത്ത് മുറിഞ്ഞിരുന്ന സൗഹൃദങ്ങളിലൊന്ന്, ഇത്ര നാളും ഒരു വിവരവുമില്ലാത്തതിന്റെ പരിഭവം പറച്ചിലുകൾക്ക് ശേഷം ഒരു യാത്ര പോകുന്നതിനേപ്പറ്റി സൂചിപ്പിച്ചു, എന്നാൽ ആവട്ടെന്ന് ഞാനും.. അങ്ങിനെ ഒരു ദിവസം ലീവ് എടുത്ത് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ..

ഇറങ്ങിയ റ്റൈമും യാത്രാ സമയം കണക്ക് കൂട്ടിയതിലും സംഭവിച്ച പിഴവ് മൂലം രാവിലെ തിരീച്ച ഞാൻ തിരുവനന്തപുരത്ത് അവരുടെ താവളത്തിലെത്തിയപ്പോ വൈകിട്ട് നാലു മണി, അങ്ങിനെ അന്നത്തെ ദിവസം ഞാൻ കാരണം അവർ പോസ്റ്റാകപ്പെട്ടു. എന്നിരുന്നാലും ഇത്തിരി കഴിഞ്ഞപ്പോൾ എല്ലാവരും ഉഷാറായി അന്ന് ദൂരത്തേയ്ക്കൊന്നും യാത്ര വേണ്ട, തിരുവനന്തപുരത്ത് തന്നെയുള്ള കടപ്പുറത്ത് പോയി അറമ്മാദിക്കാമെന്ന് തീരുമാനിച്ചു, അങ്ങിനെ വൈകുന്നേരം മുഴുവനും കടപ്പുറത്ത് കബഡി കളിച്ചും കടലിൽ കുളിച്ചും ചിലവഴിച്ചു. രാത്രി എട്ട് ഒനപത് മണിയോടെ കൂടി തിരികെ താവളത്തിലേക്ക്, അടുത്ത ദിവസം കാര്യമായി എവിടെയെങ്കിലും പോകണമെന്ന പ്ലാനിങ്ങായിരുന്നു പിന്നീട്, കൂട്ടത്തിൽ തല മുതിർന്ന അനീഷ് ഭായി ആണ് പാലരുവിയിലേക്ക് പോകാം എന്നുള്ള നിർദ്ദേശം വെച്ചത്, അങ്ങിനെ അടുത്ത ദിവസം രാവിലെ ഞങ്ങൾക്കുള്ള ഇന്നോവ വണ്ടി എത്തി, നേരേ പാലരുവിയിലേക്ക്.

യാത്ര തുടങ്ങി

സത്യത്തിൽ ആതിരപ്പള്ളി യാത്രയുടെ അത്ര സുഖം പാലരുവി യാത്രയ്ക്ക് കിട്ടിയില്ല, കാരണം ആതിരപ്പള്ളിയിലെ പോലെ വിശാലമായ സ്ഥലമൊന്നും ഇവിടെയില്ല, പത്ത് നൂറ്റമ്പത് അടി മുകളിൽ നിന്നും വീഴുന്ന ജലപ്രവാഹമൊഴിച്ച് മറ്റൊന്നും ഇവിടെയില്ല,അതിന്റെ അടിയിലാവട്ടെ നാട്ട്കാരും അന്യനാട്ട്കാരും എല്ലാമുണ്ടാകും അതിനിടയിലേക്ക് ഇടിച്ച് കയറി നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുകാന്ന് വെച്ചാൽ എന്തോ അതിനു മനസ്സ് വന്നില്ല.

പാലരുവിക്കരയിൽ

അഖിൽ, പാലരുവിയോടോപ്പം


ഇതിനിടയിൽ എങ്ങിനാ ഒന്ന് ഞൂന്ന് കേറുകാ :(
അവിടെ 1850നു മുൻപ് പണി കഴിപ്പിച്ചിരുന്നത് എന്ന ലേബലോടെ ഒരു കുതിരാലയം കാണപ്പെട്ടു, ശരിക്കും പറഞ്ഞാൽ ഒരു കുതിരാലയത്തിന്റെ അവശിഷ്ടം. ദാ താഴെക്കാണുന്നത് തന്നെ

1850നു മുൻപ് പണികഴിപ്പിക്കപ്പെട്ടത് എന്ന് പറയപ്പെടുന്ന കുതിരാലയം
വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങൾ എത്രയെടുത്താലും മതിയാവില്ല, എടുത്തതിൽ നല്ലതെന്ന് തോന്നുന്നത് പോസ്റ്റിൽ ഉൾപ്പെടുത്തുന്നു

...പറയൂ എങ്ങാണ് സംഗമം..

സൂര്യപ്രകാശത്തിൽ വെള്ളത്തുള്ളികളങ്ങ് വെട്ടിത്തിളങ്ങാണ്..

മുകളിലെ ചിത്രത്തിൽ വെള്ളച്ചാട്ടത്തിലെ തിരക്ക് നിങ്ങളും കണ്ടുവല്ലോ, അതിനിടയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല,കൂടെ ഉള്ളവർക്കും അങ്ങിനെ തന്നെ തോന്നിക്കാണണം; എന്നിരുന്നാലും ഇത്രടം വന്ന സ്ഥിതിക്ക് വെള്ളത്തിലിറങ്ങാണ്ട് എങ്ങിനെയാ പൊകാ.. അതിനാൽ ഞങ്ങൾ പതിയേ താഴേക്ക് നടന്ന് നീങ്ങി, ആളുകളൊന്നും കടന്ന് വരാത്ത , അരുവിയിലെ ഒരു ഒഴിഞ്ഞ സ്ഥലം കണ്ട് പിടിച്ചു, ചെറിയ തോതിൽ വെള്ളച്ചാട്ടം ഒക്കെയുള്ള കഴുത്തറ്റം വെള്ളമൊക്കെയുള്ള ഒരു ഏരിയ, അവിടെ ആവോളം ഞങ്ങൾ ചിലവഴിച്ചു.

ഒരു സ്വര്യവിഹാര കേന്ദ്രം തേടി, ജീവനും ജോബിനും

കുറച്ച് താഴെയായി ഞങ്ങളത് കണ്ടെത്തി

ഹാ വെള്ളം ദേഹത്തേയ്ക്ക് വീണപ്പോ എന്താ സുഖം

അഖിലിന്റെ വക കോഴിക്കോടൻ നാടൻ പാട്ട്..
കൂടെ ഞാനും അനീഷ് ഭായിയും
 കുരങ്ങൻ മാരുടെ സംസ്ഥാന സമ്മേളനം പാലരുവിയിലാണെന്ന് തോന്നും അവിടെത്തെ അതുങ്ങളൂടെ എണ്ണം കണ്ടാൽ. അഴിച്ചു വെച്ച വസ്ത്രങ്ങൾ ഇതുങ്ങളിലേവനെങ്കിലും എടുത്ത് കൊണ്ട് പോയാൽ മാനം കപ്പലു കേറും, ഞങ്ങൾ വന്ന വണ്ടി മുകളിലാണ് പാർക്ക് ചെയ്തിരിക്കുന്നത് അവിടെ വരെ തുണീയില്ലാതെ പോകാന്ന് വെച്ചാൽ റിസ്കാണ്,

ബാലിഭയം കൊണ്ടിവിടെ ഹതദാര-
 നായ്‌വസിക്കുന്നേൻ ഞാൻ
 ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ
 വാഞ്ചിക്കുന്നേനധികം
അതിനാൽ അധിക സമയം വെള്ളത്തിൽ കിടക്കാൻ മനസ്സ് അനുവദിച്ചില്ല. എന്നിരുന്നാലും ആവോളം ആസ്വദിച്ചു ട്ടോ..ഒരു രണ്ട് മൂന്ന് മണിയോടെ അടുപ്പിച്ച് പാലരുവിയിൽ നിന്നും ഞങ്ങൾ ഇറങ്ങി, തിരികെ പോകുന്ന വഴി കല്ലാറിൽ കയറാം എന്ന് തീരുമാനിച്ചു. പോകുന്ന വഴി അത്യാവശ്യം നല്ല മഴയുണ്ടായിരുന്നു,
മഴക്കാലമല്ലേ മഴയല്ലേ..

 Kannara Bridge, തിരിച്ച് പോണ വഴി

ഇടക്കാല ആശ്വാസത്തിനായി ഒരു കടയിൽ കയറിയപ്പോൾ

അങ്ങിനെ കല്ലാറിലെത്തിയപ്പോൾ നാലു മണിയാകാറാകുന്നു, കൃത്യമായി പറഞ്ഞാൽ 3.55 , ടിക്കറ്റെടുക്കാനായി കൗണ്ടറിൽ കയറിയതും ഇന്നത്തെ സന്ദർശന സമയം അവസാനിച്ചു എന്ന ബോർഡ് തൂങ്ങിയതും ഒരുമിച്ചായിരുന്നു, കാവലിനിരുന്നവരോടെ എത്ര അഭ്യർഥിച്ചിട്ടും അകത്തേയ്ക്ക് കടത്തി വിട്ടില്ല, മഴയും മറ്റുമുള്ളതിനാൽ ഉരുൾ പൊട്ടാനും വെള്ളം കയറാനും സാധ്യതയുണ്ടെന്നു മറ്റും അവിടെ നിന്നും പറഞ്ഞു, അങ്ങിനെ കല്ലാർ സന്ദർശനം ചീറ്റി എന്ന് കരുതിയിരിക്കുമ്പോഴാണ് അനീഷ് ഭായി കൗണ്ടറിനിപ്പുറമുള്ള ഇടവഴി ചൂണ്ടിക്കാട്ടി അതു വഴി അകത്തേയ്ക്ക് പോകാം എന്ന് പറഞ്ഞത്.

കല്ലാറ് പോയതിനു തെളിവായി ഇത് മാത്രമേ കിട്ടിയുള്ളൂ, മഴ തുടങ്ങിയതിനാൽ ക്യാമറ എടുക്കാനായില്ല..

അങ്ങിനെ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പുള്ളിക്കൊപ്പം ഞങ്ങളും കല്ലാറിന്റെ തണുപ്പ് അറിഞ്ഞു. മഴയത്ത് വെള്ളം കൂടി ഒഴുക്കിന്റെ ശക്തി കൂടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കരയ്ക്ക് കയറി.അങ്ങിനെ ഏകദേശം ആറുമണിയോടെ കൂടി വിശാലമായ യാത്ര അവസാനിച്ചു,ഞാൻ തിരുവന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരികെ വീട്ടിലേക്കും തിരിച്ചു.

 [NB: ഇനി മറ്റൊരു പോസ്റ്റുമായി(മിക്കവാറും അടുത്ത യാത്രാവിശേഷം) താമസിയാതെ വരുന്നതാണ് :) ]

Update From Wiki : Palaruvi is a tourist spot in Kollam district in the Indian state of Kerala. Palaruvi is located close to Kerala's border with Tamil nadu. The main attraction is a 300-foot (91 m)-high waterfall.Literally translated, Palaruvi means "stream of milk".
Palaruvi is situated about 75 km from Kollam on the Kollam - Shencottah road.It situated about 4 km from Aryankavu.
Palaruvi is around 4 km deep into the forest from the NH 208.It is situated in and around the Thenmala Eco Tourism Project. Areas marvelous for evergreen forests and temples of Lord Ayyappa. In kulathupuzha the fresh water swamps, harbouring fishes, are ideal bathing ghats. The temple at Kulathupuzha, Aryankavu, and Achencoil, attracts many devotees. The perennial waterfall at Palaruvi, near Aryankavu attracts a lot of visitors.
How to reach: From Trivandrum by road via palode. Kulathupuzha-60 km Aryankavu - 75 km. Palaravi - 73 km. Achencoil - 104 km.

Related Posts Plugin for WordPress, Blogger...