Thursday, July 26, 2012

മനസ്സിലിപ്പോ....

മനസ്സ് ഒരേ സമയം ശാന്തവും അസ്വസ്ഥവുമാണ്,  ബ്ലോഗിലെ ജീവിതം ആറാം വർഷത്തിലേക്ക് കടക്കുന്നു (ആക്ടീവ് ബ്ലോഗിങ്ങിന്റെ മൂന്നാം വർഷം).കുറച്ച്   റാൻഡം എഴുത്തുകളാണീ പോസ്റ്റ്, വായനയിൽ പ്രത്യേകിച്ച് ഫീലിംഗ്സ് ഒന്നും കിട്ടിയെന്നു വരില്ല സമയം മിനക്കെടുത്തി എന്ന തോന്നലുണ്ടാവാൻ സാധ്യതയേറെയാണ് :)

മ്മ വീട് പത്തനംതിട്ട ജില്ലയിലെ തട്ടയിൽ(Thattayil) എന്ന് പറയുന്ന സ്ഥലത്താണ്, ഒന്ന് മുതൽ ആറാം ക്ലാസ്സ് വരെ പഠിച്ചതു വളർന്നതും അവിടെ നിന്നിട്ടാണ്. അധികം പുരോഗതികളൊന്നും വന്ന് ചേരാത്ത ഒരുൾഗ്രാമം ; വയലുകളും കൊയ്ത്തുത്സവങ്ങളും മറ്റുമുള്ള, സിനിമകളിലും കഥകളിലും ഒക്കെ കാണുമ്പോലെയുള്ള ഒരു സ്ഥലം.

വയലും തോടും കടന്ന് സ്കൂളിൽ പോയതും ക്ലാസ്സിലെ കുസൃതികളും അക്കിടികളും അങ്ങിനെ ഇന്നും ഓർമ്മയിലെ ഒളിമങ്ങാത്ത കാലമായിരുന്നു അത്. കുട്ടിക്കാലത്ത് വേനൽ അവധി വരുമ്പോൾ ഞാൻ അച്ഛന്റെ സ്ഥലമായ ആലപ്പുഴ ജില്ലയിലേ മുതുകുളം എന്ന സ്ഥലത്തേക്ക് പോകും, അക്കരപ്പച്ച തന്നെ കാരണം, അവിടെ ആ സമയത്ത് നമുക്ക് ആ ഗ്രാമത്തേയും അതിന്റെ ഭംഗിയേയും ഒന്നും ആസ്വദിക്കാനുള്ള വിവരം ണ്ടായിരുന്നില്ലല്ലോ  ഇന്ന് ഇവിടെ സ്ഥിര താമസമാക്കിയപ്പോൾ ആ കാലഘട്ടം വല്ലാണ്ട് മിസ്സ് ചെയ്യുന്നു. അടുത്തടുത്ത വീടുകളിലെ എന്റെ പ്രായക്കാരായ കൂട്ടുകാരേയും അവരുടെ കൂട്ടുകാരേയും വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് മാച്ചും ഞങ്ങൾ ഒന്നിച്ച് ചെയ്യാറുണ്ടായിരുന്ന കുസൃതിത്തരങ്ങളും മറ്റും എന്ത് പെട്ടെന്നാണവസാനിച്ചത്. ബോംബെയിൽ സ്ഥിര താമസമാക്കിയ എന്റെ വല്യമ്മാമവന്റെ കൊച്ചുമക്കളും മറ്റും ഇടയ്ക്കെത്തുമായിരുന്നു . കൂട്ടത്തിൽ മൂത്തവൾക്ക് എന്റെ പ്രായമാണ് അവൾക്ക് എന്റെ അടുത്ത് അവിടുത്തെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരുമായിരുന്നില്ല, വീടിനടുത്തുള്ള വയലിലങ്ങേയറ്റത്തുള്ള റോഡിലേക്കും അതിനുമപ്പുറമുള്ള മലയിലേക്കും കണ്ണും നട്ട് ഞങ്ങൾ എത്രയിരുന്നിരിക്കുന്നു,അവളൂടെയും  അനിയത്തിയുടേയും ഹിന്ദി കലർന്ന മലയാളവും പിന്നെ അവിടുത്തെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പുന്നതും മറ്റും ഇന്നും ഓർക്കുമ്പോൾ ഒരു ചെറു ചിരി പൊട്ടും...  നൊസ്റ്റാൾജിയ അടിച്ച് പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല,  അപൂർണ്ണതകളുടെ ഘോഷയാത്രയിൽ പതാകയേന്തി മുൻ നിരയിൽ നടക്കേണ്ടി വന്ന ഹതഭാഗ്യന്റെ അപൂർണ്ണമായ അനുഭവങ്ങളേയും മാനസിക വൈഷമ്യങ്ങളേയും പറ്റിയാണ്..

എൽ പി സ്കൂൾ ഒരു സംഭവമായിരുന്നു,വെറും നാലുവർഷക്കാലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച കാലഘട്ടമായിരുന്നു അത്. ഇന്നും എന്നിലേക്കാഞ്ഞടിക്കുന്ന സുനാമികൾക്ക് ഹേതുവായ ഭൂകമ്പം നടന്ന സുമാത്ര! പ്രിയപ്പെട്ട കൂട്ടുകാരും അതിലും പ്രിയപ്പെട്ട അദ്ധ്യാപകരും!.. അഞ്ചും ആറും അടുത്തു തന്നെയുള്ള മറ്റൊരു സ്കൂളിലായിരുന്നു,ഒരു മാറ്റമാണവിടെ നടന്നതെങ്കിലും എനിക്കൊപ്പം എന്റെ ചെങ്ങാതിമാരും എത്തിയിരുന്നതിനാൽ വലിയ സങ്കടമൊന്നും തോന്നിയിരുന്നില്ല.പക്ഷെ കാര്യങ്ങൾ ആറാം ക്ലാസ്സ് വരെയേ ഒപ്പം നിന്നുള്ളൂ.  ആറാം ക്ലാസ്സിൽ വെച്ച് സ്കൂളും സ്ഥലവും മാറേണ്ടി വന്നു-അച്ഛന്റെ നാട്ടിലേക്ക്, കാരണമൊക്കെ നിസ്സാരം. കുട്ടികൾ വളരേണ്ടത് മാതാപിതാക്കളോടൊപ്പമാണല്ലോ. കൂട്ടുകാരോടോന്നും ഒരു യാത്ര പോലും പറയാൻ അവസരം കിട്ടിയില്ല.   വർഷങ്ങൾക്ക് ശേഷം, കൂട്ടുകാരിൽ ചിലർ ധരിച്ച് വെച്ചിരുന്നത് അറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് പോയി.  ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് അവിടെ പോയപ്പോൾ ഒരു സ്നേഹിതനെ കാണാനിടയായി കുശലാന്വേഷണത്തിനിടയിൽ "എവിടെ ചിത്ര?" എന്ന് അവൻ ചോദിച്ചു, ഏത് ചിത്ര എന്ന് ആദ്യം മനസ്സിൽ കരുതിയെങ്കിലും എന്റെയും അവന്റെയും കൂടെ പഠിച്ച ചിത്രയെന്ന പെൺകുട്ടിയേ ആവാം എന്ന് ഊഹിച്ചെടുത്ത് "എനിക്കറിയില്ലെടാ അവളെവിടെയെന്ന്"  പറഞ്ഞു. "അല്ല നിങ്ങൾ രണ്ടാളും കൂടിയല്ലേ അന്ന് ആരോടും പറയാതെ സ്കൂൾ മാറിയതെന്ന അവന്റെ മറുപടിയിൽ നിന്നാണ് അന്ന് സ്കൂൾ മുഴുവൻ പരന്ന ആ കിംവദന്തി ഞാനും മനസ്സിലാക്കുന്നത്  ഞാനും അവളും ഒളിച്ചോടിയതാണെന്ന്.എനിക്കൊപ്പം അവളും സ്കൂൾ ലീവ് ചെയ്തതിരുന്നു എന്നേപ്പോലെ പാവം അവളും അറിഞ്ഞിട്ടുണ്ടാവില്ല.!  അപൂർണ്ണതകളുടെ തുടക്കം അതായിരുന്നു ആറാം ക്ലാസ്സിലെ ആ അപ്രതീക്ഷിത സ്കൂൾ മാറ്റം.  പിന്നീട് ചെന്ന് പെട്ടത് ഒന്ന് മുതൽ ഏഴുവരെ മാത്രമുള്ള മറ്റൊരു സ്ഥലത്ത്, തികച്ചും വ്യത്യസ്ഥമായ അന്തരീക്ഷം ആളുകൾ, എന്റെ അനിയൻ അവിടെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നെണ്ടെന്നത് മാത്രമായിരുന്നു ഏക ആശ്വാസം. ഒരു വർഷമേ അവിടെ ണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരുമായി അടുക്കാനും മറ്റും സാധിച്ചിരുന്നു വിനീത എന്ന പെൺകുട്ടിയും കിരൺ എന്ന ആൺകുട്ടിയും അതിനെന്നെ സഹായിച്ചു. കിരണുമായി നല്ല ഒരു സുഹൃദ്ബന്ധം ഉണ്ടായി വരുന്നതിനിടയിൽ ആ സ്കൂളും മാറേണ്ട സമയം വന്ന് ചേർന്നു. രണ്ടാമത്തെ അപൂർണ്ണത. ആ സ്കൂൾ കാലഘട്ടം അവസാനിപ്പിച്ച് ഹൈ സ്കൂളിലേക്ക്, മൂന്ന് വർഷങ്ങൾ അവിടെ, കാര്യമായ ഓർമ്മകൾ ഒന്നും തന്നെ ആ സ്കൂളിൽ നിന്നും എനിക്ക് കിട്ടിയില്ല, എന്നിരുന്നാലും  ഞാൻ പോയിരുന്ന ട്യൂഷൻ സെന്റർ ( മിനി ) എന്നെ ഞാനാക്കിയതിൽ വലിയ പങ്ക് വഹിച്ചു. എന്റെ കണക്ക് മാഷന്മാരായ ഗോപകുമാർ സറിനേയും സുനിൽ സറിനേയും ഒരിക്കലും മറക്കാൻ സാധ്യമല്ല. ഇന്നും ആ ക്ലാസ്സുകളിൽ പോയിരിക്കാൻ എന്ത് കോതിയാണെന്നോ, ആഗ്രഹങ്ങൾക്ക് അതിരില്ലല്ലോ... ഹിസ്റ്ററി എനിക്ക് ഇഷ്ടമായിരുന്നില്ല എങ്കിലും അതെടുത്തിരുന്ന ഹരികുമാര സാർ എനിക്ക് പ്രിയപ്പെട്ടതായിരുന്നു, അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു,"മക്കളെ നിങ്ങൾ ഇക്കാലത്തേയ്ക്ക് തിരിച്ചെത്താനൊരിക്കൽ ആഗ്രഹിക്കും"...

 ആ ട്യൂഷൻ  സെന്റർ എന്നെ ആ അഞ്ചിലൊരാളാക്കി :)
പത്താം ക്ലാസ്സിലെ മത്സരിച്ചുള്ള പഠനവും അതിരാവിലെയുള്ള ക്ലാസ്സുകളും സൈക്കിളിന്മേലുള്ള അഭ്യാസയാത്രകളും പിന്നീടുണ്ടായ എത്ര വലിയ നഷ്ടങ്ങളേക്കാളും വലിയ നഷ്ടങ്ങളാണിന്നെനിക്ക്. പഠനവുമായി ബന്ധപ്പെടുത്തി സ്കൂളിലെ ഓർമ്മകൾ കുറവാണ്(മലയാളം ടീച്ചർ പ്രസന്ന ടീച്ചർ ഒഴിച്ച്)എന്നിരുന്നാലും  ഒരു ചെറിയ പ്രണയത്തിന്റെ മന്ദമാരുതൻ എന്നിലേക്കും അടിച്ചത് ആ സ്കൂളിൽ വെച്ചിട്ടായിരുന്നു., ഒൻപ്തിന്റെ അവസാനത്തിലോ പത്തിന്റെ ആരംഭത്തിലോ മനസ്സിലെത്തിച്ചേർന്ന പ്രണയമെന്ന വികാരത്തിന്റെ ശിലായുഗ അവശിഷ്ടത്തെ പറയാതെ പ്രകടിപ്പിക്കാതെ പത്താം ക്ലാസ്സ്കഴിയും വരെ മനസ്സിൽ അടക്കി വെച്ചു, ഒരു നിസാര കാരണത്തിന്മേൽ സ്കൂൾ അവസാനിക്കുന്നതിനു രണ്ട് മാസങ്ങൾക്ക് മുൻപ് അവളുമായി പിണങ്ങി മാറി, പ്ലസ്സ് ടു എന്ന സ്വാതന്ത്രയ്ത്തിലേക്ക് എത്തിയിട്ട് ഇഷ്ടം അറിയിക്കാം എന്നും മറ്റും കരുതി ആ പരിഭവപ്പിണക്കം ഞാൻ പൊളിക്കാൻ പോയില്ല. പത്തിലെ റിസൽട്ടറിഞ്ഞ് വീട്ടുകാർ പോളിടെക്കനിക്ക് എന്ന സാഗരത്തിലേക്ക് വള്ളവും വലയുമായി അയച്ചപ്പോൾ അപൂർണ്ണത നംബർ മൂന്നും നാലും സംഭവിച്ചു കഴിഞ്ഞിരുന്നു. പ്ലസ്സ് ടു എന്ന സ്വപ്നവും ആദ്യ പ്രണയവും. 

പന്തളം എൻ എസ് എസ് കോളേജ് എന്നിലെ പത്താംക്ലാസ്സ് കാരനു പുതു അനുഭവമായിരുന്നു. റെക്കോർഡ്സും മറ്റും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്ന എന്റെ പ്രവർത്തി സഹപാഠികൾക്ക് അത്ഭുതമായിരുന്നു, പ്ലസ്സ് റ്റുവിൽ വെച്ച് അവരുടെ അത്ഭുതപ്രവർത്തികൾ അവസാനിച്ചത് എന്റെ തെറ്റല്ലല്ലോ. പിന്നീടൊടുവിൽ കോളേജുമായി ആ മൂഡിലേക്ക് എല്ലാം ഒന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും മൂന്ന് വർഷങ്ങളും അവസാനിച്ചിരുന്നു. ഒരു വലിയ അപൂർണ്ണതയും അതിനുള്ളിൽ ഒരുപാട് ചെറുതുകളും. പിന്നീട് എഞ്ജിനീയറിങ്ങിലേക്ക് അവിടെ നടന്നത് അപൂർണ്ണതകളുടെ ഘോഷയാത്രയായിരുന്നു, ഈ ബ്ലോഗ് മുഴുവൻ അവിടുത്തെ അപൂർണ്ണതകളുടെ കഥകളാണല്ലോ. 

കോളേജിനു ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണ്. പലതും എനിക്ക് മനസ്സിലായിട്ടില്ല, സ്വപ്നം കണ്ടതും ആഗ്രഹിച്ചതും വെറുത്തതും നടക്കരുതെന്ന് ആഗ്രഹിച്ചതും അങ്ങിനെ എല്ലാമെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ കാറു പിടിച്ചല്ലേ വന്നത്.......

ഒരു തരത്തിൽ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് ഇത്തരം അപൂർണ്ണതകളാണ്. കോണ്ടീഗസ് ആയി എക്സിക്യൂട്ട് ചെയ്ത് കൊണ്ടിരുന്ന പ്രോസസുകളെ സ്റ്റാക്കിലേക്ക് പുഷ് ചെയ്തു കൊണ്ട് പല പുതിയ പ്രോസസുകളും പ്രോഗ്രാം കൗണ്ടറിലേക്കെത്തി പക്ഷേ അവകൾക്കൊന്നും എക്സിക്യൂഷൻ കമ്പ്ലീട്ട് ചെയ്യപ്പെടാനായില്ല സ്റ്റാക്കിലേക്ക് പുഷ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പ്രോസസ്സുകളുടെ എണ്ണം ദിനേന കൂടുകയാണ്,  ഇൻ കമ്പ്ലീറ്റ് പ്രോസസുകൾ നീറഞ്ഞ് എന്നാണാവോ എന്റെ സി പി യു ഹാങ്ങ ആകുന്നത്..
ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമാകും എന്നല്ലേ പ്രമാണം.പ്രണയം പരമേശ്വരനേയും പാട്ടുകാരനാക്കുമെന്ന് പറഞ്ഞ പോലെ നഷ്ടങ്ങളെന്നെ ബ്ലോഗിലെത്തിച്ചു. ബ്ലോഗെഴുത്ത് എനിക്ക് ഡയറി എഴുത്താണ്, സങ്കടം കൂടുമ്പോഴും എഴുതും സന്തോഷം കൂടുമ്പോഴും എഴുതും. ഇനിയും എഴുതും.


[NB: ഈ ബ്ലോഗ് എന്റെ ആത്മാവും മനസ്സുമാണ്..]

Sunday, July 22, 2012

കണ്ണനും കിട്ടി മൂന്നാം കണ്ണ്

ഇനീപ്പോ ഞാനായെട്ടെന്തിനാ കുറയ്ക്കുന്നത്. ഞാനും തുടങ്ങി ഫോട്ടം പിടുത്തം. കുറച്ച് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ക്യാമറ സ്വന്തമാക്കണമെന്നത്. കുറച്ച് വില കൂടിയ DSLR വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതുടനെ നടത്താൻ അല്പം ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി തത്ക്കാലം ചെറുതൊരെണ്ണം സ്വന്തമാക്കി, നമ്മുടെ നിക്കണിന്റെ കൂൾപിക്സ് 16.1mpx. എന്തായാലും കുറച്ച് പൈസായിൽ അത്യാവശ്യം നടത്താൻ ഇത് കിടു. കണ്ണിന്റെ മുന്നിൽ വന്ന് പോകുന്ന പല കാഴ്ചകളും മനസ്സിൽ അതേ പോലെ പകർത്താറുണ്ട്, പലതിനേയും പിന്നീട് കാണാറുമുണ്ട് എന്നാൽ അതിനു കുറച്ച് കൂടി വ്യക്തത വരുത്താൻ ഈ ഉപകരണം സഹായിക്കുമെന്നതിൽ തർക്കമില്ല. ഹോ എന്താപ്പോ ഞാനീ പറഞ്ഞത്..സാഹിത്യമോ ഈശ്വരാ.. അപ്പോൾ കാര്യം എന്താന്ന് വെച്ചാൽ ക്യാമറ ഒന്ന് ടെസ്റ്റ് ചെയ്തു, കുറച്ച് പടങ്ങൾ പോസ്റ്റുന്നു.. അങ്ങട് അഭിപ്രായിക്ക്യാ.. :)

മഴ കൊണ്ടങ്ങിനെ നിക്കാണ് സുന്ദരികൾ

തേനുണ്ണാൻ കള്ളന്മാരും ണ്ട്.

അലുവയും മത്തിക്കറിയും എന്ന പോലെ പൂക്കൾക്കിടയിൽ നല്ല അസ്സൽ ചിക്കൻ ഫ്രൈ.. ജീവൻ എന്ന എന്റെ കൂട്ടുകാരന്റെ കൈപ്പുണ്യം.

300 എന്ന ഹോളിവുഡ് സിനിമയിലെ ക്ലൈമാക്സിനെ ഓർമ്മ്പിക്കുന്നു ഈ തെച്ചി പൂക്കൂട്ടം

എങ്ങിനെ?

പായലേ വിടയില്ല.....

ഒറ്റപ്പെട്ടവൻ

വീട്.. എന്റേതും നിന്റേതും

കോവളത്ത് നിന്നും

തേനുണ്ണാൻ ഞാനും പോന്നോട്ടെ

കോവളം ഒരു ദൂരക്കാഴ്ച

ഇലയിലൊതുങ്ങുമീ നീല വാനം

വ്യത്യസ്തനാം ബാലൻ

കാട്ട്പൂവ് സുന്ദരിപ്പൂവ്

കണ്ണിമാങ്ങാ അച്ചാറ്

കരയല്ലേ കണ്ണേ.....
[ NB: ടെസ്റ്റിങ്ങ് എങ്ങിനെ.. ? നന്നായിട്ടുണ്ടോ? ]

Thursday, May 24, 2012

മറ്റൊരു കഥ തുടങ്ങും വരേയ്ക്കും



മറയ്ക്കാൻ മറന്നതും
മറക്കാൻ മറന്നതും
മണ്ണിൽ കുരുത്തതും
മാനത്ത് കണ്ടതും
മനമതിൽ മൊട്ടിട്ടതും
മലരായ് വിരിഞ്ഞതും
മധുരം നുണഞ്ഞതും
മദിരയിൽ മുങ്ങിയതും
മഴയായ് പെയ്തതും
മയിലായ് ആടിയതും
മഞ്ഞായ് മാഞ്ഞതും
മൊഴിയിൽ പൂത്തതും
മിഴിയിൽ കണ്ടതും
മാ-ന്തണലത്ത് നിന്നതും
മാഞ്ചുനയാൽ ചിരി 
മാഞ്ഞതും
മടുപ്പായതും
മടി പിടിച്ചതും
മിടുക്കായതും പിന്നെ
മുടക്കാതായതും
മറ്റിങ്ങിനെയെല്ലാമെല്ലാം
മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
മാത്രം.....




[ NB: സത്യം മാത്രം!  ]

Monday, May 21, 2012

കരമെന്നിൽ തരുകെങ്കിൽ..



കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം 
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ


മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി- 
ഒന്നായെന്നും.
കനവുകളൊന്നൊന്നായ് 
കാണാമൊപ്പം
അവയിൽ പലവുരു 
പലലോകം ചുറ്റാം.


അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം


പറയരുത് അറിയരുത് 
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന 
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.


പഞ്ചാഗ്നി ജ്വാലയേക്കാൾ 
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ 
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ് 
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.


കനവുകളിലന്ന് ഞാൻ

കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു 
ചോദ്യശരമെയ്താലും 
പിണങ്ങിയാലും........




[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its  just a try :) ]

Wednesday, May 02, 2012

തൃശ്ശൂർ പൂരം | Thrissur Pooram

വളരെനാളുകളായുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ പൂരം നേരിട്ട് കാണുകയെന്നുള്ളത്.ഇക്കൊല്ലം മെയ്ദിനവും പൂരവും ഒന്നിച്ചു വന്നതിനാൽ ലീവ് എടുക്കാതെ തന്നെ പൂരം കാണാനുള്ള വഴി തെളിഞ്ഞിരുന്നു. താമസവും ജോലിയും എറണാകുളത്തായതിനാൽ പോക്ക് വരവും വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നായി മാറിയിരുന്നു. പ്ലസ്സിലെയും ഫെയ്സ്ബുക്കിലേയും പൂര പോസ്റ്റുകൾ പൂരം നേരിട്ട് കാണാനുള്ള കൊതിയിരട്ടിയാക്കിയിട്ടുണ്ടായിരുന്നു. അങ്ങിനെ ഇന്നലെ(1/5/2012) രാവിലെ പതിനൊന്നിനുള്ള ട്രെയിനിൽ എറണാകുളം നോർത്തിൽ നിന്നും ഞാനും എന്റെ കൂട്ടുകാരൻ രഞ്ചിത്തും യാത്ര തിരിച്ചു. നല്ല തിരക്കുള്ള വണ്ടിയിൽ ബെർത്തിൽ ഇരുവരും ഇരുപ്പറപ്പിച്ചു, നോർത്തിൽ നിന്നും വാങ്ങിയ ചേതൻ ഭഗത്തിന്റെ (Revolution 2020)പുതിയ പുസ്തകം ഇടയ്ക്കിടെ വായിക്കാനും ശ്രമിച്ചു. താഴെ രണ്ട് സുന്ദരിക്കുട്ടികളുണ്ടായിരുന്നു അവരുടെ ചിരിയും കളിയും കണ്ട് കണ്ട് സമയം പോയതേയറിഞ്ഞില്ല,ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു പെൺകുഞ്ഞെങ്കിലും ഉണ്ടായിരിക്കണം, അവരെ ഒരുക്കാനും കൊണ്ട് നടക്കാനുമൊക്കെ നല്ല രസമായിരിക്കും. മാലാഖമാരെപ്പോലെയുള്ള ഈ കുഞ്ഞുങ്ങൾ ആ അച്ഛനും അമ്മയ്ക്കും അഹങ്കരിക്കാനുള്ള വഴികളാണ്,ഒരു പ്രായം കഴിഞ്ഞാൽ അന്ധാളിക്കാനും! അങ്ങിനെ പലവിധചിന്തകളിൽ മുഴുകവേ ഒരു ഒന്നര രണ്ട് മണിക്കൂറിനുള്ളിൽ തൃശ്ശൂർ എത്തിച്ചേർന്നു.ട്രാൻസ്പോർട്ട് സ്റ്റാൻഡ് വഴി കയറി വടക്കുംനാഥന്റെ മുൻപിലെത്തിയപ്പോൾ രാവിലത്തെ പൂരത്തിന്റെ അവസാനഘട്ട മരങ്ങേറിക്കോണ്ടിരിക്കുകയായിരുന്നു. 






പൂരത്തെപ്പറ്റി യാതൊരു മുൻ ധാരണകളും ഞങ്ങൾ ഇരുവർക്കും ഇല്ലായിരുന്നതിനാൽ കാണുന്നതെല്ലാം കൗതുകമായിരുന്നു. രാവിലത്തെ ചടങ്ങുകൾ കഴിഞ്ഞ് ആനകളും കൂടെയുള്ളവരും അമ്പലമുറ്റം വിട്ടിറങ്ങി,കൂടെ ഞങ്ങളും. ആനകളുടെ മുൻപിലും പിന്നിലും അതുങ്ങളെ ബ്ലോക്ക് ചെയ്തുകൊണ്ടുമൊക്കെ നിരവധി ഫോട്ടോകൾ ഞാനെടുത്തു,ഞാൻ മാത്രമല്ല പലരും, മുടി തോളു വരെ മാത്രമുള്ള കുർത്തയിട്ട ഒരു കൊച്ച് ഒരു പുട്ടുകുറ്റിയും താങ്ങി എന്റെ നിരവധി ഫോട്ടോകളിൽ നിറഞ്ഞു നിന്നു, പൂരമായതു കൊണ്ടും ക്ഷമാശീലം അധികമായതു കൊണ്ടും ഞാൻ ഒന്നും പറഞ്ഞില്ല.  അങ്ങിനെ ആനകളുടെ പുറകേയോടി അതുങ്ങളെ തളച്ചിരുന്ന പറമ്പിൽ എത്തിച്ചേർന്നു. നിരവധി ഗജവീരന്മാരെ അവിടെനിന്നും ഫോട്ടോയിലാക്കി. എന്നെ അതുങ്ങൾ ഫോട്ടോയാക്കാഞ്ഞത് എന്റെ പിള്ളാർടെ ഭാഗ്യം.











പിന്നീട് അവിടെ നിന്നും ചില പ്രായം ചെന്ന ആളുകളിൽ നിന്നും ഇലഞ്ഞിത്തറ മേളം എന്നൊരു സംഗതി ഉടനെ നടക്കുമെന്ന് അറിഞ്ഞു,അങ്ങിനെ ഇലഞ്ഞിത്തറ മേളം കേൾക്കാൻ ചെറിയ ഒരു ക്യൂവിൽക്കയറി. അല്പനേരത്തിനുള്ളിൽ അത് നടക്കുന്ന ഇലഞ്ഞിമരത്തിന്റെ ചോട്ടിൽ എത്തിച്ചേർന്നു. പഴയ ഇലഞ്ഞിമരം നിലം പൊത്തിയെന്നും ഇപ്പോൾ കാണുന്നത് പുതുതായി നട്ടുവളർത്തിയതാണെന്നും അവിടുത്തുകാരനായ ഒരു പയ്യനിൽ നിന്നും ഞാൻ മനസ്സിലാക്കി. പഴയ മരം ഒരു വൻ വൃക്ഷമായിരിക്കാം എന്നും അതിന്റെ തണലാൽ ഇപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെടുന്ന ഈ അതിശക്തമായ വെയിലിൽ നിന്നും ആളുകൾക്ക് സംരക്ഷണം ഏകിയിരുന്നിരിക്കാം എന്നും ഞാൻ അനുമാനിച്ചു. വെയിലും തിരക്കും തൃണവത്ഗണിച്ചു നിന്നിരുന്ന ആ ജനക്കൂട്ടത്തിൽ ഞങ്ങളും ഇഴുകിച്ചേർന്നു. അല്പനേരം മേളം ആസ്വദിച്ച് അവിടെ നിന്നതിനു ശേഷം ഞങ്ങൾ ഉച്ഛഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി.


Fire Works


Suresh Krishna,Film Actor Watching Ilanjiththaramelam

ഭക്ഷണശേഷം അവിടെ നടന്നിരുന്ന പൂരം Exhibition കാണുവാനായി കയറി, ഉപ്പുമുതൽ കർപ്പൂരം വരേയും വിൽപ്പനക്കായും പിന്നെ ISRO,KSEB,Kerala Police,Indain Railway,Hospital etc., തുടങ്ങിയവരുടെ ചരിത്ര പ്രദർശനങ്ങളും അതിലുണ്ടായിരുന്നു.









അതെല്ലാം കണ്ട് കഴിഞ്ഞപ്പോഴേയ്ക്കും കുടമാറ്റം തുടങ്ങാൻ സമയമായിരുന്നു. നേരേ കുടമാറ്റം നടക്കുന്ന ഇടത്തേക്ക് വെച്ച് പിടിച്ചു. തിരക്കിലൂടെ ഊളിയിട്ട് ഏകദേശം ആനകളുടെ അടുത്ത് വരെ ഞാൻ ചെന്നു,സൂചികുത്താൻ പോലും ഇടമില്ലാത്ത അവിടെ എങ്ങിനെ അത്രടം വരെയെത്തിയെന്ന് പിന്നീടാലോചിച്ച് അത്ഭുതപ്പെട്ട് പോയി. 








പണക്കാരനും പാമരനും പ്രശസ്തനും പ്രമാണിയും സാധാരണക്കാരനും ഒരേപോലെ പൂരത്തിൽ ലയിച്ചങ്ങിനെ നിൽക്കുന്നു.  ഒരു ബ്ലോഗറുടെ പോസ്റ്റിടാനുള്ള ആക്രാന്തത്തിലുപരി പറയുവാനാകാത്ത എന്തോ ഒരാവേശം എന്നിലുണ്ടായിരുന്നു. ആർപ്പോ ഇര്രോ വിളിച്ചും തുള്ളിച്ചാടിയും കയ്യ് കൊണ്ട് വായുവിൽ താളമിട്ടും ഞാനുമൊരു തൃശ്ശൂർക്കാരനായി. അടുത്ത കൊല്ലവും ഇവിടെ ഞാനുണ്ടാകും; ഉണ്ടാകാൻ അനുവദിക്കേണമേ എന്ന പ്രാർഥനയോടെ ഏകദേശം ആറര ആയപ്പോൾ ഞങ്ങൾ പൂരനഗരി വിട്ടിറങ്ങി. 






[NB:കുടമാറ്റത്തിലുപയോഗിച്ച ബലൂൺ കുടയിൽ നിന്നും നാലഞ്ച്ബലൂണുകൾ ഞാൻ കരസ്ഥമാക്കി, തിരികെ പോകുന്ന വഴി ട്രെയിനിൽ കണ്ട മറ്റൊരു സുന്ദരിക്കുട്ടിക്ക് അത് സമ്മാനിച്ചു. ]
Related Posts Plugin for WordPress, Blogger...