Thursday, December 22, 2011

ഒത്തിരി-ഇത്തിരി


നേടുവാനൊത്തിരി

നേട്ടമേൽക്കുവാനിത്തിരി

നിലനിൽക്കാനിത്തിരി

നീല നിറമൊത്തിരി

കക്കുവാനാളൊത്തിരി

കാക്കുവാനില്ലിത്തിരി


രാഷ്ട്രീയക്കാരൊത്തിരി


രാഷ്ട്രമൊന്നെന്ന ബോധമിത്തിരി

പണമില്ലാപിണങ്ങളൊത്തിരി

ഹൃത്തില്ലാ പണക്കാരുമൊത്തിരി

അതിരുകൾ-മനസ്സിലും മണലിലുമൊത്തിരി

നീരുറവകൾ-മനസ്സിലും മണലിലുമിത്തിരി

വാളുകൾ,കുന്തങ്ങൾ,ആയുധങ്ങളൊത്തിരി

പൂവുകൾ,പൂമ്പാറ്റകളിത്തിരി

ചിരികളിത്തിരി

നെടുവീർപ്പ്,ആശങ്കകളൊത്തിരി

എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും

ഇത്തിരികളൊത്തിരികളും??!!



[NB:എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും ഇത്തിരികളൊത്തിരികളും??!! എനി ഐഡിയ?!]

Wednesday, November 09, 2011

കാമം ജയിക്കുന്ന കാലം


രുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
വികലമാമംഗമുള്ളവനും 
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും 
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും 
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും 
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
ജന്മമേകിയ അമ്മയും 
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!





[  NB :മനുഷ്യനാൽ ഈ ഭ്രാന്ത് മാറ്റാൻ കഴിയില്ലെന്നാ തോന്നുന്നത് :-(   ]

Wednesday, October 05, 2011

സാഗരം സാക്ഷി



ചിലപ്പോൾ സിനിമയിലും നാടകത്തിലും സംഭവിക്കുന്ന റ്റ്വിസ്റ്റുകളേക്കാൽ ഗംഭീരമാണ് യഥാർഥ ജീവിതത്തിലേത്.. കഴിഞ്ഞ ദിവസം എന്റെ അടുത്ത കൂട്ടുകാരൻ രാജ് എന്ന വിശാലുമൊത്ത് തൃക്കന്നപ്പുഴ കടപ്പുറം വരെ പോയി, ഡെൽഹിയിൽ വർക്ക് ചെയ്യുന്ന അവൻ ലീവിനു വന്നതാണ്.. എന്നും എപ്പോഴും സന്തോഷവാനായി കാണുന്ന അവൻ ഇന്ന് വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന്  തോന്നി, അത് കൊണ്ട് തന്നെയാണ് അവനേയും കൂട്ടി കടൽത്തീരത്ത് പോകാമെന്ന് കരുതിയത്.. സമയം ഒരു 5 , 5.30 ആയിട്ടുണ്ടാവും.. സൂര്യൻ അസ്തമിക്കാൻ പോകുന്നതേയുള്ളൂ, വേനൽക്കാലമായതു കൊണ്ട് വൈകുന്നേരമായിട്ടും സൂര്യ രശ്മികൾക്ക് ചൂട് കൂടുതലാണ്, എന്നിരുന്നാലും ഒരു പരിധിവരെ കടൽക്കാറ്റ് അതിനെ തരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. 


ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ  ഉത്തരം പറയുകയല്ലാതെ  മറ്റൊന്നും അവൻ സംസാരിക്കുന്നില്ല. അവന്റെ ഈ മൗനത്തിന്റെ കാരണം അറിയാനായി അവനോട് തുറന്ന് ചോദിച്ചു,
 "ഡാ വിശാൽ നിനക്ക് എന്നോട് എന്തോ പറയാനുണ്ട്, അല്ലെങ്കിൽ എന്തോ നിന്റെ മനസ്സിനെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്, എന്താണത്?? പറ"
കടലിനെ ഫെയ്സ് ചെയ്തിരുന്നിരുന്ന അവൻ എന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു..


"കണ്ണാ, നിനക്കറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയാം, എല്ലാം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.. വിഷമമായാലും സന്തോഷമായാലും എല്ലാം നീയുമായി പങ്ക് വെച്ചിട്ടുണ്ട്.."
"അതേ അതെനിക്കറിയാല്ലോ രാജൂട്ടാ (പൃഥ്വിരാജിന്റെ ഫെയ്സ് കട്ടാണ് വിശാലിനു, അങ്ങിനെ കോളേജിൽ വെച്ച് രാജ് എന്ന പേർ വീണു, അടുപ്പമുള്ളവർ രാജൂട്ടാ എന്നും വിളിക്കും) . നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ലേ, എനിക്കറിയാം, എനിക്കറിയാത്ത ഒരു സന്തോഷവും സങ്കടവും നിനക്കില്ല എന്ന്,ഇപ്പോൾ എന്താ സംഭവിച്ചത് എന്തായാലും പറയ്.." 
"പക്ഷേ കണ്ണാ നിന്നിൽ നിന്നും ഞാൻ ഒരു കാര്യം ഒളിച്ചിട്ടുണ്ടെടാ..... അതും നിന്നിൽ നിന്ന് 5 വർഷം ഞാൻ ആ കാര്യം ഒളിച്ച് വെച്ചു.. "


ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ മനസ്സിന്റെ ഉള്ളിൽ ഒരു കനം തോന്നിത്തുടങ്ങി.. എന്റെ ആത്മാർഥ സുഹൃത്ത് എന്നിൽ നിന്ന് ഒരു കാര്യം ഒളിച്ച് വെക്കുക, അതും  5 വർഷം.. അതായത് ഞാനും അവനും കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവം ഇത്രകാലം എന്നെ അറിയിക്കാതെ..........!!! 
"കണ്ണാ...."
ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു..എന്നിട്ട് പറഞ്ഞു സാരമില്ല, അല്ല നീ എന്ത് കാര്യാ എന്നിൽ നിന്നും ഒളിച്ചത് കേൾക്കട്ടെ... 


"കണ്ണാ നിനക്കറിയാല്ലോ, നമ്മുടെ ചാറ്റിൽ ഞാനും നീയും സംസാരിക്കുമ്പോഴൊക്കെ നീ പറയുന്ന കാര്യം, നിന്റെ ബ്ലോഗിനെപ്പറ്റി..."


മും ഞാൻ പറയാറുണ്ട്, എന്റെ ബ്ലോഗിലെ കഥകളും അനുഭവക്കുറിപ്പുകളും വായിക്കണേ എന്ന്, പക്ഷേ അപ്പോഴൊക്കെ നീ എന്നെ കളിയാക്കി പോവാറല്ലേ പതിവു.. 


"ഞാൻ അങ്ങിനെയൊക്കെ പറയുമെങ്കിലും, നിന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ.. നീ എഴുതുന്ന എല്ലാം ഞാൻ വായിക്കാറുണ്ട്."


ആ അതൊക്കെ പോട്ടെ നീ എന്നിൽ നിന്ന് ഒളിച്ച കാര്യവും എന്റെ ബ്ലോഗും തമ്മിലെന്താ ബന്ധം...


"അത്....  നീ അവസാനായി പോസ്റ്റ് ചെയ്ത വൺ വേ ലവ് എന്ന കഥ ഞാൻ വായിച്ചിരുന്നു. "


മും അതിനെന്താ, അത് നമ്മുടെ കോളെജിലെ തന്നെ ഒരു കഥയാ,രശ്മിയെപ്പറ്റി എഴുതീതാ.... 


"നിനക്ക് രശ്മിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ??"


അങ്ങിനെ ചോദിച്ചാൽ എന്താടാ പറയ്ക, അക്കാലത്ത് ഒരുതരം ഇഷ്ടം, എനിക്കത് നിർവചിക്കാൻ ഒന്നും അറിയില്ല, പക്ഷേ എന്തോ ഒന്ന് അവളോട് ഉണ്ടായിരുന്നു, അല്ലാ അത് ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നതാണല്ലോ,  നീയും കൂടിച്ചേർന്നല്ലേ അന്ന് ടെക്ക്ഫെസ്റ്റിനു അവളോട് നേരിട്ട് പ്രണയം അറിയിക്കാൻ ഇരുന്ന എന്നെ അത് വേണ്ടാന്ന് പറഞ്ഞ് വിലക്കിയത്.. 


"...... ഇപ്പോൾ പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നാലും ഇതിപ്പോൾ പറഞ്ഞില്ലേൽ.... "
ഇത്രയും പറഞ്ഞ് കഴിഞ്ഞ് അവൻ ഒന്നു ചുമച്ചു, നിലത്തേക്ക് തെറിച്ച ഉമിനീരിനു ചുവപ്പ് നിറമായിരുന്നു...


"കണ്ണാ എന്റെ നാളുകൾ എണ്ണപ്പെട്ടെടാ, ഞാൻ ഇനി അധിക കാലം ഇവിടെ ഈ ഭൂമിയിൽ നിങ്ങൾക്കൊപ്പം ഉണ്ടാവില്ല, അതിനു മുൻപ് എനിക്ക് ഈ കാര്യം നിന്നോട് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം......."


ഏയ് നിനക്കൊന്നുമില്ല, നീയ് എന്താ ഭ്രാന്ത് പറയാണോ? എന്താ നീ ഇങ്ങിനെയൊക്കെ, പഴയ കാര്യങ്ങളൊക്കെ ഓർത്ത് എന്തിനാ വെറുതേ, എന്താ നിന്റെ പ്രശ്നം? എന്താ നിന്റെ അസുഖം?!


"കണ്ണാ.. നീ എന്നോട് ക്ഷമിക്കെടാ, അന്ന് എനിക്ക് അങ്ങിനെയൊക്കെ കാണിക്കേണ്ടി വന്നത് എന്റെ  സ്വാർത്ഥത കൊണ്ടാ, അന്നൊരിക്കൽ രശ്മി നിനക്ക് തരാൻ വേണ്ടി ഡേറ്റാ സ്റ്റ്രച്ചറിന്റെ പുസ്തകം എന്റെ കയ്യിൽ തന്നിരുന്നു, നിന്റെ കയ്യിൽ നേരിട്ട് തരാൻ വേണ്ടിയാണ് ലൈബ്രറിയുടെ വാതിലിൽ അവൾ കാത്ത് നിന്നിരുന്നത്, നീ എവിടെയെന്ന്  എന്നോട് അന്വേഷിച്ചപ്പോൾ, അവളൂടെ കയ്യിലുള്ള ടെക്സ്റ്റ് നിനക്ക് തരാനുള്ളതാണെന്ന് അറിഞ്ഞപ്പോൾ, അത് ഞാൻ നിന്നെ ഏൽപ്പിച്ചു കൊള്ളാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നിന്നും നിർബന്ധിച്ച് വാങ്ങിയത് ഞാനാ., പക്ഷേ ആ ടെസ്റ്റ് അന്ന് നിന്നെ  ഏൽപ്പിക്കാൻ ഞാൻ മറന്നു പോയിരുന്നു, വീട്ടിലെത്തി ബാഗ് തുറന്നപ്പോളാണ് അത് മനസ്സിലാക്കുന്നത്.. എന്തോ കാര്യത്തിനു ബാഗ് വീണ്ടുമെടുത്തപ്പോൾ ആ ടെക്സ്റ്റിൽ നിന്നും എനിക്ക് ഒരു കുറിപ്പ് കിട്ടി, രശ്മി നിനക്കായി എഴുതിയത്.ഇതാ.."
അവന്റെ പേഴ്സ് തുറന്ന് അതിൽനിന്നും പഴകിയ ഒരു കടലാസ്സ് അവനെനിക്ക് തന്നു, അതിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങിനെ എഴുതിയിരുന്നു


kanna,
I feel, you are something, extra than a friend... :-)
i know you too feels like that?!isnt it?, but why you are so afraid to say that?
എന്റെ പുറകേ 80's നായകന്മാർ നടക്കുന്നത് പോലെയൊന്നും ഇയാൾ നടക്കണ്ടാ, പറഞ്ഞേക്കാം


എന്നായിരുന്നു അതിൽ!!"


വിശാൽ തുടർന്നു
"രശ്മി നിനക്കായ് എഴുതിയ ഈ കുറിപ്പ് നിനക്ക് തന്നില്ല ഞാൻ, പക്ഷേ കളയാനും തോന്നിയില്ല,  നീ നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം എന്നെ അറിയിച്ചിരുന്നു,അത് പോലെ ഞാനും.. ഒരിക്കൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു പെണ്ണിന്റെ കാര്യം നിന്നോട് പറയാൻ വന്ന അതേ സമയത്ത് തന്നെയായിരുന്നു നീ രശ്മിയോട് നിനക്കുള്ള ഇഷ്ടം എന്നോട് പറയുന്നതും, നിന്റെ കാര്യം പറഞ്ഞ് കഴിഞ്ഞ് എന്താണ് എനിക്ക് പറയാനുള്ളത് എന്ന് നീ തിരക്കി, അപ്പോൾ ഞാൻ മറ്റെന്തോ പറഞ്ഞ് ഒഴിഞ്ഞു...അത് അത് മറ്റൊന്നുമല്ല.. എനിക്കും നീ ഇഷ്ടപ്പെട്ട അതേ പെണ്ണിനെ,രശ്മിയെ ഇഷ്ടമായിരുന്നു എന്നതാ..."


അവന്റെ മറുപടിയും രശ്മിയുടെ കുറിപ്പും എന്നെ സ്ത്ബ്ധനാക്കിക്കളഞ്ഞു.. മറന്നു തുടങ്ങിയ ഒരധ്യായം, വൺ വേ ലവ് എന്ന് കരുതി സമാധാനിച്ചിരുന്ന ആ സംഭവത്തിനു ഇങ്ങിനെ ഒരു വശം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ...............


"ബ്ലോഗിലെ ആ പോസ്റ്റിൽ ,അവൾക്ക് നീ പ്രോജക്റ്റിന്റെ കോഡ് തയ്യാറാക്കി കൊടുത്ത സി ഡിയിൽ ഒരു പ്രണയലേഖനവും ഉൾപ്പെടുത്തിയിരുന്ന കാര്യം  പറയുന്നുണ്ടല്ലോ.. ആ സി ഡിയിൽ ആ കത്ത് ഉണ്ടായിരുന്നില്ല!  സി ഡിയിൽ നിന്നും നിന്റെ പ്രണയലേഖനം ഞാൻ റിമൂവ് ചെയ്തിരുന്നു,അവളുടെ കയ്യിലെത്തും മുൻപ് ...


എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... 
ഞാൻ അവന്റെ അടുത്ത് നിന്നും വളരെപ്പെട്ടെന്ന് തന്നെ എഴുന്നേറ്റ് കടലിലേക്ക് നടന്നു , പിറകിൽ അവന്റെ ചുമയും വിതുമ്പലിൽ കുതിർന്ന മാപ്പ് പറച്ചിലും കേൾക്കാമായിരുന്നു....


[NB: ട്വിസ്റ്റ് എങ്ങിനുണ്ട്? കഥയുടെ ആദ്യഭാഗം ഇവിടെ ]

Saturday, August 27, 2011

ഹാപ്പി ഡേയ്സ്(I)


"ഇത് വിനോദിന്റെ സ്ഥലാ നീ മാറിയിരിക്ക്"
ഈ വാചകം കേട്ടാൽ എന്തായിരിക്കും പെട്ടെന്ന് തോന്നുക??!!! ഒന്നാം ക്ലാസ്സിലോ മറ്റോ ഒരു പയ്യൻ മറ്റൊരാളോട് പറയുന്നതായിരിക്കും എന്നല്ലേ.. എന്നാൽ സംഗതി അതല്ല, എഞ്ജിനീയറിങ്ങിന്റെ രണ്ടാം വർഷം ഒരുവൻ എന്നോട് പറഞ്ഞതാണ്.. its none other than our ഡെക്സ്റ്റർ!!!.. വിശാലമായ ആ കോളേജിലേക്ക് ഞാനെത്തിയത് രണ്ടാം വർഷമായിരുന്നു(ഉറുദുവിൽ ലാറ്ററൽ എന്റി എന്ന് പറയും).  വലിയ ആഗ്രഹങ്ങളോടും ആശകളോടും കാലെടുത്തു വെച്ച ആദ്യ ദിവസം തന്നെ ഞാൻ കേട്ടത് ഈ വാചകം ആയിരുന്നു. ഒരു നിമിഷം ചിന്തിച്ചു പോയി , കോളേജെന്ന് കരുതി സ്കൂളിലാണോ ഞാനെത്തിയത്?!! അടുത്ത് തന്നെ ഈ മാനേജ്മെന്റ് നടത്തുന്ന സെന്റ്രൽ സ്കൂൾ ഉണ്ടേ. ഏയ് തെറ്റിയിട്ടില്ല കമ്പ്യൂട്ടർ സയൻസ് സെമെസ്റ്റർ 3rd തന്നെ എഞ്ജിനീയറിങ്ങ് തന്നെ, തെറ്റിയിട്ടില്ല..
എന്തായാലും ആ ചെക്കനെ അന്നു തന്നെ ഞാൻ മാർക്ക് ചെയ്തു. ഇന്റർവെൽ റ്റൈം ആയപ്പോൾ ലവനോട് ഞാൻ പേരു ചോദിച്ചു, 
"ഡെക്സ്റ്റർ ആന്റണീ നൊറോൺഹ" 
എന്റമ്മേ പേരു ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. അവന്റെ ആദ്യ ഡയലോഗും ഭാവവും ഒക്കെ കണ്ടപ്പോൾ ആളു നമുക്കൊരു പ്രശ്നമാകുമെന്ന് തോന്നിയിരുന്നു, പിന്നീട് അടുത്ത് ഇടപഴകിയപ്പോൾ ലവൻ ഒരു പാവത്താനാന്ന് മനസ്സിലായി. പെട്ടെന്ന് തന്നെ ഇവൻ എന്റെ അടുത്ത കൂട്ടുകാരനായി മാറി. ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അവനു, ചീത്ത പറയാത്ത, X റേറ്റഡ് ഐറ്റംസ് കാണാത്ത, കള്ള് കുടിക്കാത്ത, പുകവലിക്കാത്ത, പെൺകുട്ടികളെ മറ്റുദ്ദേശത്തോടെ നോക്കാത്ത കമന്റടിക്കാത്ത, ലവനെ എനിക്കും വല്ലാതെ പിടിച്ചു ( ഞാനും ബേസിക്കലി അങ്ങിനെയൊക്കെയാണല്ലോ,യേത്!! ). ലവൻ ഒരു സകല കലാ പ്രതിഭയാണു കേട്ടോ, കീ ബോർഡ്, വയലിൻ, ഗിത്താർ, പാട്ട്, ചിത്ര രചന, ഡാൻസ് എന്ന് വേണ്ടാ എല്ലായിടത്തും അവന്റെ കയ്യുണ്ടാകും. Exams ആയാൽപ്പിന്നെ ഞങ്ങൾ മൂന്ന് നാലു പേർ അവന്റെ വീട്ടിലാണ്, കംബൈൻഡ് സ്റ്റഡി എന്ന ഓമനപ്പേരിൽ അവിടങ്ങനെ കൂടും, അവന്റെ മമ്മി ഞങ്ങളുടെ കൂടെ മമ്മിയാകും..വിഭവ സമൃദ്ധമായ ആഹാരം കഴിച്ച് ഞങ്ങൾ അവിടെക്കൂടും.. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ..ഹം.... കഴിഞ്ഞ് പോയതൊന്നും തിരിച്ച് കിട്ടില്ലാലോ...  
കോളേജ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളാണ് ഞങ്ങളുടെ കംബൈൻഡ് സ്റ്റഡി ഡേയ്സ്, ഒരക്ഷരം പഠിക്കുകയുമില്ല, എവിടെയെങ്കിലുമിരുന്ന് പഠിക്കുന്നവരെ പഠിപ്പിക്കുകയുമില്ല, അതായിരുന്നു ഞങ്ങളുടെ കൂട്ടപ്പഠിത്തം, ഞാനും സഞ്ജിത്തും ഡെക്സ്റ്ററും ഉണ്ടാവും എല്ലാ സെമറ്ററിലെ കമ്പൈൻഡ് സ്റ്റഡിക്കും, ചില അവസരങ്ങളിൽ ബിജൊയ് യും വിനീതും വിനോദും ഉണ്ടാവും.. എനിക്കന്ന് മൊബൈൽ ഉണ്ടായിരുന്നില്ല, സഞ്ജിത്തിന്റെ കയ്യിൽ അതേ ഉണ്ടായിരുന്നുള്ളൂ,കുറേ സിമ്മും കാണും, എല്ലാ സിമ്മിലും എന്തെങ്കിലും ഓഫറും ഉണ്ടാവും.. പാതിരാത്രി ആകുന്നത് വരെ ഞങ്ങൾ മൂന്ന് പേരും ഹൈവേയിലൂടെ അങ്ങിനെ നടക്കും, ചിലപ്പോൾ നടത്തം കൃഷ്ണപുരം കൊട്ടാരം വരെ നീളും.. രാത്രി ഒരു മണിയൊക്കെ ആകുമ്പോൾ വീട്ടിൽ തിരികെയെത്തും, ഓർക്കണം നാളെ പരീക്ഷയാണ്, ഒരക്ഷരം പഠിച്ചിട്ടില്ല ഇതേ വരെ.. പിന്നാണ് കലാപരിപാടി. ഫോൺ എടുത്ത് പഠിക്കാൻ മിടുക്കികളായ പെൺകുട്ടികളിലൊന്നിനെ വിളിക്കും, ലൗഡ് സ്പീക്കറിൽ ഫോൺ വെച്ചതിനു ശേഷം ഞങ്ങൾ മൂന്നും അതിനടുത്തായി കിടക്കും, മറു സൈഡിൽ ആ പെൺകൊച്ച് പഠിക്കുന്നത് ഞങ്ങളും കേൾക്കും, അടുത്ത ദിവസത്തെ exam നു 40 മാർക്ക് വാങ്ങാൻ അത് ധാരാളമാണ്..


[NB: ഹാപ്പി ഡേയ്സ്.. ഹാപ്പി ഡേയ്സ്........ ഓരോ കുഞ്ഞ് സംഭവങ്ങളും പിറകേ വരും..കാത്തിരിക്കുക ഹും.. ഞാൻ പിണങ്ങി :-( ഇതിവിടെ വെച്ച് നിർത്തി..]

Monday, August 22, 2011

"ദി വൺ വേ ലവ്!"(പൈങ്കിളി)



ഈ മഴക്കാലത്ത്  ഓര്‍മ്മകളിങ്ങിനെ അയവിറക്കുമ്പോൾ  പണ്ട്  കരഞ്ഞതും  സങ്കടപ്പെട്ടതും  ആയ  മുഹൂര്‍ത്തങ്ങള്‍  ചിരിയും  ഒരുപാട്  ചിരിപ്പിച്ച അനുഭവങ്ങൾ  മനസ്സില്‍  സങ്കടവും  ഉണ്ടാക്കുന്നു...

ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും ചിന്തിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും  പ്രണയത്തെ പറ്റിയിട്ടാണ്. എന്റെ  സന്തോഷവും  സന്താപവും  എല്ലാം കൂടുതലും ബന്ധപ്പെട്ടിരിക്കുന്നതും അതിനാൽത്തന്നെ  അതുമായിട്ടാണ്!! ...


ആ  ദിവസം  ഇപ്പോഴും  ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു ,നല്ല  മഴയായിരുന്നു അന്നും, പക്ഷേ തെളിഞ്ഞ മാനം, വെയിലും മഴയും ഒരുമിച്ച്.., അന്ന് രശ്മി ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ എന്ത് കൊണ്ടോ അവളെ  ആദ്യം  കാണുന്നത്  പോലെ  ഒരു ഫീല്‍! , അത്ര  സുന്ദരിയായിരുന്നു  അന്നവള്‍. ഇളം  നീല  ചുരിദാറും  ചുവപ്പും വെള്ളയും കലര്‍ന്ന   കുറിയും പിന്നെ മുടിക്കെട്ടിൽ ചേർത്ത് വെച്ചിരുന്ന ആ തുളസിക്കതിരും എല്ലാം അവളെ ഒരു ദേവതയെപ്പോലെ  തോന്നിപ്പിച്ചിരുന്നു, കാലമിത്ര മോഡേൺ ആയിട്ടും ആ കുട്ടിയുടെ നാടൻ ഗെറ്റപ്പ് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു!!... കുറെ  മാസങ്ങളായി  അവളോട്‌  തോന്നിയിരുന്ന  ആ  softcorner വെളിപ്പെടുത്താനുള്ള  നേരം  ആയി  എന്ന്   മനസ്സിലിരുന്ന്  ആരോ  പറഞ്ഞ്  തുടങ്ങിയിരിന്നു അപ്പോഴേക്കും .. പക്ഷെ  അവളെ  ഒറ്റക്ക്  കാണുമ്പോഴേക്കും  എന്റെ  ഉള്ളിലൊരു  തീക്കുണ്ഡം  എരിയാന്‍  തുടങ്ങിയിരിക്കും  ആ  ഞാന്‍  എങ്ങിനെ 'ഐ ലവ് യു' എന്ന് പറയും??!!!  .... എനിക്ക് അവളോട്‌  ഇങ്ങിനൊരു  ഇഷ്ടമുണ്ടെന്ന്  അവളൊഴിച്ച് ബാക്കി  എല്ലാവർക്കും  അറിയാം,അതാണ് ഈ കഥയിലെ ഏറ്റവും വലിയ കോമഡി!!!! .. 

രശ്മി ക്ലാസ്സില്‍  ഉണ്ടെങ്കില്‍  എന്തിനും ഏതിനും  ഒരു  വല്ലാത്ത ഉന്മേഷമാണ് .... ഇത്തിരി  സമയം  കിട്ടിയാല്‍  അവളുള്ള ഭാഗത്ത്  ചെന്ന്  തമാശ  പറയുക , മറ്റുള്ളവരാല്‍  ഞങ്ങളെ  രണ്ട്  പേരേയും  ചേര്‍ത്ത്  കഥകള്‍  മെനയാന്‍  അവസരം  ഉണ്ടാക്കുക  എന്നിവ   എന്റെ  പ്രിയപ്പെട്ട  ഹോബ്ബീസ്  ആയിരുന്നു ... എന്തായാലും ശരിക്കും എന്ജോയ്‌  ചെയ്യുകയായിരുന്നു ഈ വൺ വേ ലവ് ... ഇഷ്ടമിങ്ങനെ  മൂത്തപ്പോള്‍  അവളെ  ഇതൊന്നു അറിയിച്ചാലെന്താ എന്ന് മനഃസ്സാക്ഷി ചോദിച്ചു തുടങ്ങി, പക്ഷെ  എങ്ങിനെ  എന്നുള്ള  ചോദ്യത്തിന്  ഒരു  വ്യക്തമായ  ഉത്തരം  തന്നുമില്ല!!.. അവളുടെ  മറുപടി  നോ  എന്നായിരിക്കും  എന്ന്  നൂറു ശതമാനവും ഉറപ്പായിരുന്നു(അക്കാലത്ത്, സൗന്ദര്യത്തിൽ മാത്രം അധിഷ്ടിതമാണ് പ്രണയം എന്നൊരു മിഥ്യാധാരണ എനിക്കുണ്ടായിരുന്നു)  എന്നിരുന്നാലും  ഒരു  ചെറിയ പ്രതീക്ഷ.. മറ്റുള്ളവന്മാർ പെൺകുട്ടികളുമൊത്ത് പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നത് കാണുമ്പോൾ എന്താണ് ആ സംഗതി എന്നറിയാനുള്ള ഒരു ആകാംഷ,അതിന്റെ ഫസ്റ്റ് സ്റ്റെപ്പിനായി ഒരു ശ്രമം ദാറ്റ്സ് ആൾ!!...

ഒരു അവസരം കിട്ടിയാൽ അടിച്ചു കേറുന്ന ഏതൊരു മലയാളിയേം പോലെ, ഇന്നു വരും നാളെ വരും എന്നും പറഞ്ഞ്, പ്രണയം അവതരിപ്പിക്കാനായി അവനേയും(അവസരത്തെയും) കാത്ത് ഞാൻ ഇരിപ്പായി!!! അങ്ങിനെയിരിക്കെ  പ്രൊജക്റ്റ്‌  സെമിനാര്‍  ഇത്യാതി  വിഷയങ്ങളുടെ റ്റൈം ആയി , programming സൈഡിൽ  ക്ലാസ്സില്‍  അല്പം  മുന്നിൽ  ആയിരുന്നതിനാല്‍  ഡൗട്സ് ഒക്കെ തീർക്കാൻ  സഹപാഠികളിൽ  ചിലര്‍  എന്നേയും സമീപിക്കാറുണ്ടായിരുന്നു .. അങ്ങനെയിരിക്കേ രശ്മിയും അവളുടെ ഒരു സംശയനിവാരണത്തിനും ചില ചില്ലറ സഹായങ്ങൾക്കുമായി എന്നെ സമീപിച്ചു..  

"ഡാ നീ ഇതൊന്നു നോക്കിയേ, ഞാൻ എത്ര ശ്രമിച്ചിട്ടും ഈ ഫയൽ സെക്കുയർ ആയി ഈ കപ്യൂട്ടറിൽ നിന്നും അപ്പുറത്തേ സിസ്റ്റത്തിലേക്ക് അയക്കാൻ കഴിയുന്നില്ല, എന്റെ പ്രോജക്റ്റിന്റെ മർമ്മപ്രധാനമായ ഭാഗാ ഇത്.. നീ ഇതൊന്ന് നോക്കിയേ..പ്ലീസ് ഡാ.." അവസരം ദാ പാട്ടും പാടി എന്റെ മുന്നിൽ!!!.. 
ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും!! 
ഗൂഗ്ഗ്ലിൽ കൊടുത്തു ഒരു ഗംഭീര സെർച്ച് <<<<ഫയൽ+സെക്കുയർ+സെൻഡിങ്ങ്+സി ഷാർപ്പ്+കോഡ്+ഫ്രീ ഡൗൺലോഡ്>>>, ദാ കിടക്കണു നൂറു കണക്കിനു സെർച്ച് റിസൽട്ടുകൾ!! അതിലൊരെണ്ണം ഇങ്ങെടുത്ത് ഞാൻ കഷ്ടപ്പെട്ട് ചെയ്തെടുത്ത രൂപത്തിൽ അവൾക്ക് ഒരു സീഡിയിലാക്കി തൊട്ടടുത്ത ദിവസം തന്നെ കൊണ്ട് കൊടുത്തു.എന്നാൽ ഗൂഗ്ലിനു ചെയ്യാൻ കഴിയാത്ത,മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു മനുഷ്യനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു സാധനം ഞാൻ അതിൽ ഉൾപ്പെടുത്തി,എന്റെ മനസ്സിന്റെ ഒരു പരിഛേദം, ഒരു ലവ് ലെറ്റർ-ഒരു ഡിജിറ്റൽ ലവ് ലെറ്റർ!! അക്ഷരങ്ങൾ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ഇമേജാക്കി പ്രോജക്റ്റിന്റെ കോഡ്  റൈറ്റ് ചെയ്ത സിഡിയിൽ ആഡ് ചെയ്തു.. 
അതിലെ വരികൾ ഇപ്രകാരമായിരുന്നു..

"പ്രിയപ്പെട്ട രശ്മി,
പൈങ്കിളി ആകരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്റെ മറ്റു പല നിർബന്ധങ്ങളുടേയും അവസ്ഥ പോലെ ഇതിനേയും സൗകര്യ പൂർവ്വം മറക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ടെന്ന് ആദ്യമേ അറിയിക്കട്ടെ, അല്ലെങ്കിലും പറയാൻ പോകുന്ന ഈ 'വിഷയം' സുകുമാർ അഴിക്കോട് അവതരിപ്പിച്ചാലും മറിച്ചൊരു ഫീൽ കൊണ്ട് വരുവാൻ കഴിയുമെന്ന് തോന്നണില്ല, കാരണം വിഷയം.... അതൊരു വിഷയമാണ്... അതിനു വേണ്ടി കുറച്ച് സമയം എന്റെ വാക്കുകളിലൂടെ ഒന്നു സഞ്ചരിക്കാൻ നീ സന്മനസ്സുകാട്ടണം..

രശ്മീ, ഒരു പൂന്തോട്ടത്തിൽ നിരവധി പുഷ്പങ്ങളുണ്ടാകും, സൗന്ദര്യമുള്ളതും ഇല്ലാത്തതും.. നമ്മുടെ ക്ലാസ്സിനെ ഒരു പൂന്തോട്ടത്തെപ്പോലെയാണ് പലപ്പോഴും എനിക്ക് തോന്നാറുള്ളത്... പറയണ്ടല്ലോ പുഷ്പങ്ങൾ നാം തന്നെ... അതിലെ ഏറ്റവും മനോഹരമായ പുഷ്പത്തിന്റെ പേർ രശ്മി എന്ന് ഞാൻ പറഞ്ഞാൽ അതിൽ നീയും നോ എന്ന് പറയാൻ സാധ്യത ഇല്ല, ചിലപ്പോൾ നാണം കൊണ്ട് നീ സമ്മതിച്ചു തന്നേക്കില്ല! പക്ഷേ സത്യം അതാണ് കുട്ടീ.. സൗന്ദര്യം എന്ന് പറഞ്ഞ് നിന്റെ ബാഹ്യ സൗന്ദര്യത്തെ മാത്രല്ല ഞാൻ അളന്നത്, മനസ്സാലും പ്രവർത്തിയാലും നീ എല്ലാവരേക്കാളും ഒരു പടി മുന്നിലാണ്,സുന്ദരിയാണ്!!
കുട്ടീ, പറഞ്ഞ് വരുന്നത് നിന്റെ പ്രെസൻസ് പലരേയും അതിയായി സന്തോഷിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് ഈയുള്ളവനെ.. കാരണം എന്താന്നൊന്നും അറിയില്ല്യാ..  കഴിഞ്ഞയാഴ്ച പനിയുടെ ചൂടിൽ നീ വരാതിരുന്ന ആ ഒന്നു രണ്ട് ദിവസങ്ങൾ എന്നെ വല്ലാതെ പൊള്ളിച്ച് കളഞ്ഞു,.. ഒരു കൂട്ടുകാരൻ എന്ന നിലയിൽ എന്റെ സാമീപ്യം നീയും ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അറിയാം,എന്റെ അത്ര ഇല്ലെങ്കിലും!! ഒന്നര വർഷത്തിലേറെയായി മനസ്സിൽ കൊണ്ട് നടന്ന ഒരു കാര്യം ചുമ്മാ നിന്നെയും അറിയിച്ചേക്കാം എന്നു കരുതിയാണ് ഈ ഒരു സാഹസത്തിനു മുതിരുന്നത്.. 
ഇപ്പോൾ വിഷയം നിനക്ക് മനസ്സിലായി എന്ന് കരുതട്ടെ.. പ്രണയം എന്നൊരു തോന്നൽ നിന്നോട് എനിക്ക് തോന്നീട്ട് കൃത്യായി പറഞ്ഞാൽ 17 മാസം... നിന്നോടടുത്തിടപഴകുമ്പോൾ എന്റെ മനസ്സിൽ ഈ വികാരമാണുള്ളത്, അപ്പോൾ അത് പറയാതിരിക്കുക എന്ന് പറഞ്ഞാൽ തെറ്റാണ് എന്നൊരു തോന്നൽ... ഇത്  മറ്റേതൊരു പ്രണയാഭ്യർഥനയും പോലെ നീ കണക്കാക്കരുത്, കാരണം നാളെയോ അതിനടുത്ത ദിവസങ്ങളിലോ നിന്റെ മറുപടി വേണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല.. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിച്ചിട്ടില്ല, ഇത് എന്റെ മനസ്സിൽ നിന്നോട് തോന്നിയ സത്യസന്ധമായ ഇഷ്ടം അറിയിക്കുക എന്നത് മാത്രാണ്.... ഇനീപ്പോ നിനക്ക് അത്തരം മറുപടികൾ പറയണം,അറിയിക്കണം എന്നൊക്കെ ഇണ്ടേൽ ഞാൻ തടയുന്നുമില്ല.. പിന്നെ ഒരു കാര്യം ദയവു ചെയ്ത് മറുപടി നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്ത് വിടരുത്... പട്ടാളക്കാർ അതിർത്തി കാക്കട്ടെ അതല്ലേ നല്ലത്...എന്തിനാ വെർതേ!!
ഇത് വായിച്ചിട്ട് നാളെ നിന്റെ പ്രതികരണം എന്താവുമോ എന്ന് എനിക്കറിയില്ല.. 
എന്തായാലും ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ ടെൻഷൻ കുറച്ചൊഴിവായി..
പ്രോജക്റ്റിൻറ്റെ കോഡ് അരുൺ എന്ന ഫോൾഡറിൽ ഉണ്ട്.. 
അപ്പോ നാളെക്കാണാം.. ബൈ..റ്റാ റ്റ"

ഇതായിരുന്നു എന്റെ ആദ്യത്തെ ഡിജിറ്റൽ പ്രണയലേഖനം.. അവളുടെ പ്രതികരണം എന്തായിത്തീരുമോ എന്ന് ഓർത്തിട്ടു  എന്റെ നെഞ്ചിൽ പെരുമ്പറകൾ ഓരോന്നായി ജന്മമെടുക്കാൻ തുടങ്ങിയിരുന്നു... പക്ഷേ പ്രിയപ്പെട്ടവരേ അടുത്തദിവസവും അതിനടുത്ത ദിവസവും ഒന്നും സംഭവിച്ചില്ല.. എല്ലാം പതിവു പോലെ തന്നെ... എന്റെ വൺവേ ലവ് ക്ലാസ്സ് കഴിയുന്ന ദിവസം വരേയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു..... :-) 
രണ്ടാം ഭാഗം ഇവിടെ



[ NB: ഇന്നലെ അവളുടെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു,പെണ്‍കുട്ടിയാ  പേര് 'അരുണ'.. :-) , അവള്‍ ബ്ലോഗ്‌ ഒന്നും വായിക്കില്ല എന്നാ പ്രതീക്ഷയില്‍ പോസ്റ്റുന്നു.. :-) ,ഇനീപ്പോ ഇതെങ്ങാനും കാണുമോ ??!! ഏയ്‌..]

Sunday, July 10, 2011

ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം..


"ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്". 
ഇല്ല നീ പറഞ്ഞോ. 
"നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
 പ്രജിത്തിന്റെ മറുപടി കേട്ട് കുറച്ച് നേരം ഞാൻ മിണ്ടാതെ നിന്നു.

മനസ്സ് പത്ത് പതിനെട്ട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരായിരുന്നു ജിജോയും പ്രജിത്തും ബിപിനും ലിജുവുമൊക്കെ. ഇതിൽ പ്രജിത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ഇപ്പോഴും ചെറുതായെങ്കിലും അടുപ്പമുള്ളവനും അവൻ മാത്രം... ഈ കൂട്ടത്തിലുള്ള ജിജോ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു, 50 ഇൽ 50 കിട്ടാത്ത ഒരു വിഷയം പോലും അവനില്ല.. ബാക്കി ഉള്ളവൻ എത്ര തലകുത്തി നിന്ന് പഠിച്ചിട്ടും 49, 48 മാത്രം(ഉവ്വ.. ഹി ഹി). മാർക്ക് വാങ്ങിക്കുന്ന കാര്യത്തിൽ അവനോട് ഭയങ്കര അശൂസ ചേ അസൂസ ഹോ അസൂയ.. ഹാ കിട്ടി! ഉണ്ടെങ്കിലും എനിക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു,ഇപ്പോഴും.. ആള്  ഒരു പക്കാ സുന്ദര തൊട്ടാവാടി നിഷ്കളങ്കനായിരുന്നു അന്ന്, ഇപ്പോ എന്തരോ  എന്തോ.... എന്നെപ്പോലെ നിഷ്കളങ്കനാണെങ്കി അവനു കൊള്ളാം(ആരാ അവിടെ ആക്കി ചുമച്ചത്?? വേണ്ടാട്ടോ...).

ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച്, 
അവനായിരുന്നു ക്ലാസ്സ് ലീഡർ.. വെള്ളിയാഴ്ചകളിൽ അവസാന പീരീഡ് പാട്ടും ഡാൻസും മറ്റുമൊക്കെ അവതരിപ്പിക്കാറുണ്ടായിരുന്നു ഞങ്ങൾ. ഓരോന്നിലും പാർട്ടിസിപ്പേറ്റ് ചെയ്യുന്ന അംഗങ്ങളുടെ പേർ ലീഡറിന്റെ കയ്യിലുണ്ടാവും. അവൻ അത് മേശയുടെ അടുത്ത് പോയി നിന്ന് വായിക്കും, ഓരോരുത്തരെയായി പേർ വിളിക്കും, അവർ വന്ന് പാട്ടോ ഡാൻസോ എന്താന്ന് വെച്ചാ അവതരിപ്പിച്ചേച്ചും പോകും.. എല്ലാ വെള്ളിയാഴ്ചയും ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.. 
"അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്..." 
ഇതായിരുന്നു എന്റെ സ്ഥിരം ഗാനം.. എന്തോ എന്റെ പേർ എപ്പോഴും അവസാനമേ വിളിക്കാറുണ്ടായിരുന്നുള്ളൂ, ഒരു പക്ഷേ പരിപാടി തീർന്നു എന്ന് പ്രത്യേകം ഒരറിയിപ്പ് കൊടുക്കേണ്ടി വരില്ല എന്നതിനാലും ആവാം(ഏയ് അങ്ങിനെയാവാൻ വഴിയുണ്ടോ??!! ഏയ്...ഉണ്ടോ, ഏയ്!!!.)
അപ്പോൾ അന്നും പതിവു പോലെ പരിപാടി ആരംഭിച്ചു, ജിജോ ഓരോരുത്തരെയായി പേർ വിളീക്കാൻ തുടങ്ങി,  നാലാമത്തെയാളെ വിളിച്ചപ്പോൾ അവന്റെ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞു, ഇവനിതെന്ത് പറ്റി എന്ന് ചിന്തിക്കുമ്പോഴേക്കും ഉത്തരം കിട്ടിയിരുന്നു, അവനിട്ട നിക്കറും പരിസര പ്രദേശങ്ങളും ആകെ നനച്ചു കൊണ്ട് അവൻ പബ്ലിക്കായി മുള്ളിയിരിക്കുന്നു... 

വർഷങ്ങൾക്കിപ്പുറം എല്ലാവരേയും ഒന്നു കൂടി കാണാനും പഴയ ഇത്തരം തമാശകൾ വീണ്ടും ഓർത്തെടുത്ത് ചിരിക്കാനും ഒക്കെ വേണ്ടിയാണ് ഞാൻ അതേ സ്ഥലത്ത് വീണ്ടും ചെന്നത്, വളരെ ബുദ്ധുമുട്ടില്ലാതെ തന്നെ പ്രജിത്തിനെ കണ്ടെടുത്തു, അവൻ വല്ലാതെ മാറിപ്പോയിരുന്നു, രൂപത്തിലും സ്വാഭാവത്തിലും.. എല്ലാവരേയും വീണ്ടും കാണണം  എന്നൊക്കെയുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് " ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."

[NB: പഴയ ആളുകളെ  പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ്  ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി...]

Related Posts:

ആദ്യമായി നടത്തിയ ഒരു മോഷണം

Sunday, June 26, 2011

സൂര്യകാന്തി


സായം സന്ധ്യയിൽ,
ഇളം ചുവപ്പു വ്യാപിച്ച മാനത്ത്നിന്നും
നീല സാഗരത്തിന്റെ അഗാധതയിലേക്ക് ഊളിയിടുന്ന,
നാളെ പൂർവ്വാധികം ശക്തിയോടെ
തിരികെയെത്തുമെന്ന് ഉറപ്പ് തരുന്ന, 
വാക്ക് പാലിക്കുന്ന,
മഹാനക്ഷത്രമേ
പോയ് വരിക......
നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും..
നാളെ,നിന്നിലെ ആദ്യ കിരണമേറ്റ്  ഉറക്കമുണരാൻ..
പണ്ട്(ഇനിയും) ചൂട് രശ്മികൾ എന്നിൽപ്പതിഞ്ഞപ്പോൾ പിണങ്ങിയിട്ടുണ്ടാകാം..
വാടിയിട്ടുണ്ടാകാം,
അത് നീ മറക്കുക..
നിന്റെ രശ്മികൾ (ചിലപ്പോൾ)ചുട്ടുപൊള്ളിക്കുമെങ്കിലും
അതിലുഷ്ണിക്കാൻ,വേദനിക്കാൻ ഏറെയിഷ്ടം!!
പുലരിയിലും സായാഹ്നത്തിലും 
ആലിംഗനം ചെയ്യുന്ന തണുത്ത കിരണങ്ങൾ
തരുന്ന സുഖമുണ്ടല്ലോ ആ ഉഷ്ണം മറക്കാൻ....

Monday, June 06, 2011

കവിത!!


ഒരു കവിത എഴുതാന്‍ മോഹമായ് !!!
അതിനു നിനക്ക് കവിത എന്തെന്ന് അറിയോ?
ഇല്ല അറിയില്ല ..
കവിത എന്തെന്ന്‍ അറിയാതെ എങ്ങിനെ
നീ കവിത ഏഴുതും ?

അതൊക്കെ ഞാനെഴുതും..
'കവിതയുടെ സൌന്ദര്യം' എന്ന വിഷയത്തില്‍ ഒരു
കവിത എഴുതിയാലോ??
നിനക്ക് കവിത എന്താന്നേ അറിയില്ല പിന്നെ
എങ്ങിനെ നീ കവിതയെപ്പറ്റി കവിതയെഴുതും?
എന്നാലും ഞാന്‍ 'കവിത'യെപ്പറ്റി ഏഴുതും .
കവിതയുടെ ആ സൗന്ദര്യം, കവിതയുടെ ആ
മൊഴിമുത്തുകൾ, കവിതയുടെ അനുരാഗത്തോടെയുള്ള 
 നോട്ടം,ആ അന്നനട!!
കവിതക്കെവിടുന്നാടാ അന്നനട??!!
ഞാൻ എഴുതാൻ പോകുന്ന കവിതക്ക് അതൊക്കെയുണ്ട്.
ആ വെളുത്തു കൊലുന്നനെ ഉള്ള കവിത;കേശവേട്ടന്റെ മോളാ...

നീ നന്നാവൂല...!!

[NB:തല്ലരുത്! കണ്ണുരുട്ടി പേടിപ്പിച്ചാ മതി]

Sunday, May 29, 2011

ഒരു ചെറിയ ആനക്കഥ!

  ഏവൂർ കണ്ണൻ

വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു കുറച്ചുനാൾ മുൻപ്, ഏവൂർ അമ്പലത്തിലെ കണ്ണൻ എന്ന ആനയുമുണ്ടായിരുന്നു എഴുന്നള്ളത്തിനും മറ്റും. അമ്പലപ്പറമ്പിൽ എല്ലാ ആനകളേയും ഒരുമിച്ചു തളക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും എന്ത് കൊണ്ടോ കണ്ണനെ എന്റെ വീട്ടിന്റെ പറമ്പിലായിരുന്നു തളച്ചിരുന്നത്. എട്ടാം ഉത്സവത്തിന്റെ അന്ന് കണ്ണൻ ചില അനുസരണക്കേടുകൾ കാട്ടിത്തുടങ്ങി, അപ്പോഴെ എല്ലാവർക്കും മനസ്സിലായി അവൻ മദപ്പാടിലാണെന്ന്, എന്തായാലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ അവനെ വീട്ടിൽ കൊണ്ട് തളച്ചു. ഞാൻ ഈ കുറിപ്പ് എഴുതുന്നത് അവന്റെ മുന്നിൽ ഇരുന്നാണ്, ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, ഒരു നാരങ്ങാ മിട്ടായി ആണെങ്കിൽ പോലും അവനു വേണം, കൊതിയൻ... പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമായി ഓലയുടെ മടലും മറ്റ് കമ്പുകളുമൊക്കെ അവിടവിടയായി ചിതറിക്കിടപ്പുണ്ട്(മനസ്സിലായില്ല അല്ലേ, പാപ്പാൻ മാർ അവന്റെ കണ്ണിൽപ്പെട്ടാൽ മടലെടുത്ത് എറിഞ്ഞാണ് അവൻ സ്നേഹം പ്രകടിപ്പിക്കുക.. ഹി ഹി).


കണ്ണനെ ഇങ്ങിനെ നോക്കി ഇരുന്നപ്പോഴാണ് പഴയകാല ഒരു അനുഭവം മനസ്സിലെത്തിയത്. എന്റെ വളരെച്ചെറിയ പ്രായം; ഞങ്ങളുടെ ഗ്രാമദേവതയുടെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. ആ ദിവസങ്ങളിലൊന്നിൽ അച്ഛനും അമ്മയും ഞാനും(ആ സമയത്ത് അനിയനെപ്പറ്റി ഇരുവരും ചിന്തിച്ച് തുടങ്ങിയുട്ടുണ്ടാവില്ല!!) കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി. ഏതോ ബാലേ ആണ്, നാടകം തുടങ്ങി കുറച്ചായപ്പോഴെ ഞാൻ അമ്മയുടെ കയ്യിലിരുന്നു ഉറങ്ങാൻ തുടങ്ങി, എന്നിരുന്നാലും ദുര്യോധനന്റേം ഭീമന്റേം ഒക്കെ "ബു ഹ ഹ ഹ ഹ"  അട്ടഹാസങ്ങൾ ഉറക്കം ഭംഗപ്പെടുത്തുന്നുമുണ്ടായിരുന്നു.


സ്റ്റേജിന്റെ സമീപത്ത് ഒരു ആനയെ തളച്ചിട്ടുണ്ടായിരുന്നു, അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും കൊറിച്ചു കൊണ്ട് നിക്കുകയായിരുന്നു, പെട്ടെന്നാണ് രംഗം വഷളായത്, ഏതോ ഒരുവൻ ആനയുടെ വാലിൽ പിടിച്ചുവലിക്കുകയോ ബീഡിക്കുറ്റി അതിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയോ ചെയ്തു, ആന ഒന്നു ഛിന്നം വിളിച്ചു, അത് കേട്ട് ആന വിരണ്ടു എന്ന് എല്ലാവരും കരുതി..
"ആന വിരണ്ടേ, ഓടിക്കോ!!!"
ആളുകൾ നാലുപാടും ഓടാൻ തുടങ്ങി. ഇനി അച്ഛന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണേൽ..
"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
എന്തായാലും ആന വിരണ്ടതല്ല എന്ന് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി..  പക്ഷേ അപ്പോഴെക്കും കുളത്തിൽ ചാടാൻ യോഗമുണ്ടായിരുന്നവർ അങ്ങിനേയും തെങ്ങിലും മാവിലും പേരറിയാത്ത മറ്റ് മരങ്ങളിലും കേറാൻ യോഗമുള്ളവർ അത്തരത്തിലും ചെയ്ത് കഴിഞ്ഞിരുന്നു..
"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
അമ്മയുടെ ആ ചോദ്യത്തിനു ,ആ പ്രായത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ സംസ്കൃത ശ്ലോകം മറുപടിയായി അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.

[NB: പിന്നെ ഇന്നേ വരെ അമ്പലപ്പറമ്പുകളിലെ രാത്രി പ്രോഗ്രാംസിനു ഞങ്ങൾ ഒരുമിച്ച് പോയിട്ടേയില്ല]

Friday, April 29, 2011

താരോദയം!!

കുറച്ചു നാളായി ലവന്മാരെ പറ്റി നാലെഴുതണമെന്ന് കരുതുന്നു, ഇപ്പോൾ അതിനു പറ്റിയ സമയമായതു കൊണ്ട് വെച്ച് നീട്ടുന്നില്ല.
ആരും പേടിക്കണ്ടാട്ടൊ, എന്റെ മൂന്ന് നാലു അനിയന്മാരെ പറ്റി നല്ല നാലു വാക്കുകൾ പറയാൻ പോവുകയാണ് എന്നാണ് ഉദ്ദേശിച്ചത് . ഞാൻ എഞിനീയറിങ്ങിനു പഠിച്ചത് ആലപ്പുഴ ജില്ലയിലെ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞിനീയറിങ്ങിലാണ്, അവിടെ എനിക്ക്, കലയിലും സിനിമയിലും ഷോർട്ട് ഫിലിമിലും ഫോട്ടോഗ്രാഫിയിലും വെബ് ഡിസൈനിങ്ങിലുമൊക്കെ അപാര കമ്പവും കഴിവുമുള്ള മൂന്നു നാലു ജൂനിയർ പിള്ളാരെ കിട്ടി. മഹേഷ്, പ്രഫുൽ, ജിതിൻ, നിരഞ്ജൻ, അൻഷാദ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, പ്രശാന്ത് ജേക്കബ് കോശി, വിപിൻ ജോൺ വിൽസൺ, കൃഷ്ണകുമാർ, ജയദേവ്, മന്മോഹൻ തുടങ്ങിയവർ.. കോളേജിൽ വെച്ചു തന്നെ ഇവർ പല കോമ്പറ്റീഷനുകളിൽ പങ്കെടുകുകയും,പങ്കെടുത്ത ഇടങ്ങളിലെല്ലാം  ഒന്നാം സമ്മാനം അല്ലെങ്കിൽ അതിനടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.. ആദ്യ കാലങ്ങളിൽ ഒന്നും ഇവരെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ഇവരിൽ നിന്നും ഉണ്ടായി; ഒരു ഷോർട് ഫിലിം, Relations എന്നായിരുന്നു ആ കുഞ്ഞു സിനിമക്ക് അവരിട്ട പേർ.. മനോഹരമായ ഒരു ദൃശ്യാനുഭവമായിരുന്നു അത്. ഒരു നല്ല കൂട്ടുകാരനാൽ ഒരുവനുണ്ടാകുന്ന നല്ല മാറ്റങ്ങൾ,ബന്ധങ്ങളുടെ തീവ്രത ഒരുവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, വരച്ചിട്ടിരിക്കുന്നു ഇതിൽനിങ്ങൾക്ക് വേണ്ടി ഇവിടെ ചേർക്കുന്നു. 
അമൽ ജ്യോതി എഞിനീയറിങ്ങ് കോളെജിൽ നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഇതിനു ഒന്നാം സമ്മാനം കിട്ടി, പിന്നീട് കേരളാ ചലച്ചിത്ര അക്കാഡമി നടത്തിയ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാമ്പസ് സിനിമ എന്ന വിഭാഗത്തിൽ ഈ ഫിലിം പ്രദർശിപ്പിക്കപ്പെട്ടു.

ഈ ഷോർട്ട് ഫിലിമോടെ കൂടി എല്ലാരും ഇവരെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തത് എപ്പോൾ എങ്ങിനെ എന്ന് എല്ലാവരും ചോദിക്കാനും തുടങ്ങി, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല അടുത്തത്;മറ്റൊരു കിടിലൻ ഐറ്റം(ഓർക്കണം സിനിമയെ തിയേറ്ററിൽ കണ്ടതല്ലാതെ ഈ ടീമിൽ ഒരുത്തനു പോലും സിനിമയുമായി ഒരു ബന്ധവും ഇല്ല,അപ്പോൾ ഇതൊക്കെ കിടിലം സംഭവങ്ങൾ തന്നെയാ) ഇറങ്ങി, അതിലെ ആ ക്ലൈമാക്സ് എഡിറ്റിങ്ങ് ഒക്കെ ഒന്നു കണ്ട് നോക്കണം. രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പേർ 'ഓർമ്മകളിൽ'. വളരെ നാളുകൾക്ക് ശേഷം കാമ്പസ്സിൽ തിരികെയെത്തുന്ന ഒരാളുടെ മനസ്സായിരുന്നു ആ ഫിലിം.ഒന്ന് കണ്ട് നോക്കൂ
ഇതിനു കാലടിയിലെ ആദി ശങ്കരാ കോളേജിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടി.

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം, ഇവരുടെ മൂന്നാമത് ഷോർട്ട് ഫിലിമിന്റെ പ്രദർശനം ഉണ്ട് ഈ വരുന്ന ഞായറാഴ്ച, പേർ "നൂലില്ലാപട്ടം/Noolillapattam". മഴസംഗീത ഗ്രാമം സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിൽ ഇവരുടെ ചിത്രവും പ്രദർശിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് എന്ന സ്ഥലത്തെ മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുന്നത്. 
ഇതാ അതിന്റെ ട്രെയിലർ. കണ്ട് നോക്കൂ.
ഈ ഷോർട്ട് ഫിലിമുകൾ എല്ലാം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും എന്റെ പ്രീയപ്പെട്ട അനിയൻ മഹേഷ് ആണ്. അവന്റേയും അവന്റെ ടീമിന്റേയും ഈ കലാസൃഷ്ടി ആസ്വദിക്കാൻ നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. ഈ ഷോർട്ട് ഫിലിമിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവരുടെ പേരു വിവരം താഴെ
പ്രദർശനശാലയിലേക്കൂള്ള വഴി മാപ്പ് രൂപത്തിൽ 

[NB:  എല്ലാവരും വരണം കേട്ടോ.. കാണുക, പ്രോത്സാഹിപ്പിക്കുക]

update:
 ഷോർട്ട് ഫിലിം റിലീസായി..

Tuesday, April 05, 2011

സൗഹൃദം പ്രണയമായപ്പോൾ



വൻ അവളെ സ്നേഹിക്കുകയായിരുന്നു, മനസ്സ് തുറന്ന് മിഴികളടച്ച്, അവളും സ്നേഹിച്ചുകൊണ്ടിരുന്നു അതേ പോലെ തന്നെ.. ഒരുനാൾ അവന്റെ സ്നേഹത്തിനു പുതിയ ഭാഷയും ഭാഷ്യവും വന്നു ചേർന്നു, സ്നേഹത്തിൽ അധികാര ചുവയുണ്ടാകാൻ തുടങ്ങി, അവളുടെ ചെറു സ്വാതന്ത്രത്തിനു പോലും അവൻ തടയിട്ടു.. അസഹിഷ്ണുത പ്രകടിപ്പിച്ച അവളോട് അവൻ, "സ്നേഹക്കൂടുതൽ കൊണ്ടല്ലേടാ!!" എന്നു പറഞ്ഞ് വായടപ്പിച്ചു.. അവനെന്തുമാകാം അവൾക്കൊന്നും പാടില്ല എന്ന അവസ്ഥ അവൾക്കു തീരെ സഹിക്കാൻ കഴിയുമായിരുന്നില്ല.. സ്നേഹക്കൂടുതൽ കൊണ്ട്, എന്ന് പറഞ്ഞുള്ള അവന്റെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറമെത്തിയ നാൾ,തിരിച്ചറിഞ്ഞു തുടങ്ങി,അവനോടുള്ള തന്റെ സ്നേഹത്തിൽ കാര്യമായ കുറവുണ്ടായെന്ന്!!. അവന്റേത് സ്നേഹമല്ലയെന്നും അവനു വേണ്ടതൊരു അടിമയെ ആണെന്നുമവൾക്കു ബോധ്യമായ നാൾ,അല്ലെങ്കിൽ അങ്ങിനെ തോന്നിയ നാൾ,അവനിൽ നിന്നും അകലാൻ തുടങ്ങി.. 

****************************


തങ്ങളുടെ ഈ ബന്ധം പ്രണയം ആവുന്നതിനു മുൻപ് എന്ത് രസമായിരുന്നു, അവന്റെ കുസൃതികളിലും ചെറുകള്ളത്തരങ്ങളിലും മറ്റൂം താനും തന്റെ കുസൃതികളിൽ അവനും എത്ര മാത്രം സന്തോഷം കണ്ടെത്തിയിരുന്നു എന്നവൾ ഓർത്തെടുത്തു.നീണ്ട മൂന്ന് വർഷങ്ങൾ തങ്ങൾക്ക് സ്വർഗീയ സന്തോഷമായിരുന്നു.. അന്നൊക്കെ താൻ അവന്റെയും അവൻ തന്റെയും ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നുവല്ലൊ.. അവന്റെ തോളിൽ കയ്യിട്ടു നടക്കുന്നതിനും, സന്തോഷം ഒരുപാടാകാമ്പോൾ മുറുക്കി കെട്ടിപ്പിടിക്കുന്നതിനും ഒന്നും ഒന്നും ആ ബന്ധം തടസ്സമായിരുന്നില്ല... പിന്നെ എപ്പോഴാണ് ആദവും ഹവ്വയും കഴിച്ച ആപ്പിളിന്റെ അംശം തങ്ങൾക്കും കിട്ടിയത്, വാലന്റൈൻസ് ദിനങ്ങൾ കടന്നു പോയ കൂട്ടത്തിൽ എന്നോ ഒരു നാൾ തന്റെ നേരെ അവൻ പിങ്ക്റോസിനു പകരം റെഡ് റോസ് നീട്ടി.. അന്നു മുതൽ ബെസ്റ്റ് ഫ്രെണ്ട് ആയ താൻ ലവ്ർ ആയി പ്രൊമൊട്ടെഡ് ആയി(ശരിക്കും അതൊരു ഡീ പ്രൊമോഷൻ ആയിരുന്നു എന്നു ഇപ്പോൾ മനസ്സിലാവുന്നു)..  


ലൗവേർസ് ആയുള്ള ആദ്യ കാലങ്ങളും സന്തോഷമായിരുന്നു, പക്ഷെ അവന്റെ തോളിൽ  സ്വാതന്ത്ര്യത്തോടെ കൈ വെക്കാനോ, സന്തോഷം കൂടുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ തനിക്ക് കഴിയുമായിരുന്നില്ല.അവന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.. പിന്നെ പിന്നെ തന്നോടാരും സംസാരിക്കുന്നത് പോലും അവനിഷ്ടമില്ലാതായി.. അവനോടുള്ള തന്റെ സമീപനവും മറിച്ചായിരുന്നില്ല, അവനോട് മറ്റ് പെൺകുട്ടികൾ സംസാരിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ.. ദൈവമേ എന്തിനു നീ ഞങ്ങളുടെ ഇടയിലേക്ക് ആ വിഷക്കായ കൊടുത്തു വിട്ടു. "കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ലെ"ന്നു മനസ്സിലാക്കി താൻ ഇതാ പിൻ വാങ്ങുന്നു, അവനും ആഗ്രഹിക്കുന്നത് ഇതു തന്നെയാണോ??!!!, എയ്യ് ആയിരിക്കില്ല അവനു താൻ ഒരു കളിപ്പാട്ടം പോലെയാണ്, കളിപ്പാട്ടത്തിനെ ഒരിക്കലുമവൻ കൈവിട്ടു കളയില്ല, എന്നാൽ തനിക്ക് വേണ്ടിയിരുന്നത് തന്റെ ആ പഴയ കിലുക്കാമ്പെട്ടി കൂട്ടുകാരനെയായിരുന്നു, പ്രണയമെന്ന വിഷം ആ നല്ലവനായ സുഹൃത്തിനെ തന്നിൽ നിന്നുമില്ലാതാക്കി.... 


പ്രണയിതാക്കളായി തങ്ങളിരുവരും പരിപൂർണ്ണ പരാജയമായിരുന്നു.. അനാവശ്യമായ വാശികൾ,കടുമ്പിടിത്തങ്ങൾ എല്ലാം തങ്ങളെ തങ്ങളല്ലാതാക്കി.. അവനിൽ നിന്നകലാൻ തീരുമാനിച്ച ആ നാൾ താൻ ഒരുപാട് കരഞ്ഞു, "പ്രീയകൂട്ടുകാരാ നിന്നെ എനിക്കൊരുപാടിഷ്ടമാണ്, ആ ഇഷ്ടം അതേപോലെ നിലനിൽക്കാൻ വേണ്ടിയാണീ കൂടൂമാറ്റം"..  

***************************************

വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞിരുന്ന ആ നാളുകളിൽ, 'കണ്ണകന്നാൽ ഖൽബകന്നു' എന്ന ചൊല്ലിൽ വിശ്വസിച്ച് അവളിരിക്കെ, ഉറച്ചതീരുമാന ശക്തിയാൽ അവന്റെ ഫോൺ കോളുകൾ പോലും അറ്റെന്റ് ചെയ്യാതെ, ഉള്ളിലുയർന്നു പൊങ്ങുന്ന വിഷമത്തിരമാലകളെ മനസ്സിന്റെ കട്ടിഭിത്തികളുപയോഗിച്ചവൾ തടഞ്ഞു നിർത്തി... പക്ഷെ അകലും തോറും അവനിലേക്ക് അടുക്കാനുള്ള ത്വര അവളിൽ കൂടിക്കോണ്ടിരുന്നു, പ്രണയിതാവായല്ല, ആ പഴയ കൂട്ടുകാരിയായി,പക്ഷേ അത് ഒരിക്കലും നടക്കില്ല,അവൾക്ക് വ്യക്തമായി അറിയാമത്.. അങ്ങിനെ നികത്തപ്പെടാതെ ആ വിടവു അങ്ങിനെ കുറേ നാൾ അവളിൽ കിടന്നു..


വീട്ടിലിരുന്നു മുഷിഞ്ഞ നാളുകളിൽ ഒന്നിൽ അവൾ ഒരു കമ്പ്യൂട്ടർ കോഴ്സിനു ചേർന്നു.. അവിടെ അവൾക്ക് നിറയെ കൂട്ടുകാരെ കിട്ടി.. അല്ല അവർക്കു അവളെ കൂട്ടുകാരിയായി കിട്ടി..അവളെ പോലെ ഒരാളെ കൂട്ടുകാരിയാക്കാൻ ആരുമാഗ്രഹിച്ചു പോകും... 
അവൾക്കു കല്യാണപ്രായമായി, കല്യാണാലോചനകളായി, കൂട്ടത്തിൽ ഏറ്റവും യോഗ്യനെന്നു തൊന്നിയ ഒരാളെ കൊണ്ട് കല്യാണവും കഴിപ്പിച്ച്, അങ്ങിനെ അങ്ങിനെ ഈ കഥ തീരേണ്ടതാണ്.. പക്ഷെ കഥയിലെ നായകതുല്യനായ ഒരു കഥാപാത്രത്തിന്റെ എന്റ്രി ഈ സമയത്താണ് ഉണ്ടായത്..


ദൈവത്തിന്റെ സൂത്രധാര വൈഭവം അപാരമാണ്, സാന്ദർഭികമായി ആരെ രംഗത്തിറക്കണമെന്ന് അദ്ദേഹത്തിനു നന്നായറിയാം.. അങ്ങിനെ നായികയുടെ മുന്നിലേക്ക് കഥയുടെ ഗതി നിർണ്ണയിച്ച ഈ കഥാപാത്രം ആഗതനാകുന്നു.. അവളുടെ പഴയ ഒരു സ്കൂൾ ഫ്രെണ്ട് ആണീ കക്ഷി.. അവിചാരിതമായി അവർ ഇരുവരും കണ്ടുമുട്ടുന്നു.. ഒരു വിടവു നികത്തപ്പെടാൻ ആ കണ്ടുമുട്ടൽ ധാരാളമായിരുന്നു.. അവൾ ഈ  പുതിയ കഥാപാത്രത്തിൽ അവളുടെ പ്രണയിതാവിനെ കണ്ടെത്തി, പ്രണയിതാവെന്നുള്ള ആ സ്ഥാനം പുതിയവനു നൽകിക്കഴിഞ്ഞപ്പോൽ പഴയവനെ ബെസ്റ്റ് ഫ്രെണ്ട് എന്ന സ്ഥാനത്ത് തിരികെ കൊണ്ട് വന്നു പ്രതിഷ്ടിക്കാൻ അവൾക്ക് സാധിച്ചു... അവനോട് അവൾ ഈ പുതിയ ബന്ധത്തെ പറ്റി പറയാനേ പോയില്ല.. ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..  അവനു ഇങ്ങിനെയൊരു മാറ്റം ഉണ്ടായികഴിഞ്ഞപ്പോൾ അവളുടെ മനസ്സിലും മാറ്റങ്ങളുണ്ടാവാൻ തുടങ്ങി, പുതിയ കൂട്ടുകാരനെ എന്താവശ്യത്തിനാണൊ ഒരു സ്ഥാനത്ത് പ്രതിഷ്ടിച്ചത് അത് ഇപ്പോൾ ആവശ്യമില്ലാതായിരിക്കുന്നു... നായകനും നായികയും ഒന്നു ചേർന്ന സ്ഥിതിക്കു ആ പുതിയ കഥാപാത്രത്തെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടെന്ന് ദൈവത്തിനും തോന്നിക്കാണില്ല.. അല്പം താമസിച്ചിട്ടാണെങ്കിലും പുതിയവനു കാര്യങ്ങളെല്ലാം മനസ്സിലായി, അവൻ ജീവനു തുല്യം സ്നേഹിക്കുന്ന അവൾക്കു ഒരു നല്ല ജീവിതമുണ്ടാവൻ താൻ ഒരു ശല്യമാവരുത് എന്ന് തോന്നിയവൻ സ്വയം പിൻ മാറി.


[NB: കഥ ഇവിടെ തീരുന്നില്ല ഇതു ഒന്നാം ഘട്ടം മാത്രം]

Wednesday, March 23, 2011

അടുത്ത ബെല്ലോടു കൂടി...

രു റൊമാന്റിക്ക് സ്റ്റോറി ആയിരുന്നു മനസ്സിൽ..പിന്നെ അതു വേണ്ടാന്നു വെച്ചു... അല്പം തത്വചിന്ത ആവാന്നു കരുതി..അല്ല പിന്നെ..

നമ്മളിൽ ഭൂരിഭാഗം പേരും നാടകവും സിനിമയും ഒക്കെ കാണുന്നവരല്ലെ.. എപ്പോഴെങ്കിലും നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തെ പറ്റി ഓർമ്മിചിട്ടുണ്ടോ,ചിന്തിച്ചിട്ടുണ്ടോ? അതെ ജീവിതമാകുന്ന നാടകത്തെപ്പറ്റി ആണു പറഞ്ഞു വരുന്നത്. ദൈവം എന്ന സൂപ്പെർ സംവിധായകൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിലെ വിവിധ അഭിനേതാക്കൾ ആണു നാം..ഓരോ മനുഷ്യജീവിക്കും വ്യക്തമായ ഒരു റോൾ ഉണ്ടാകും ഈ നാടകത്തിൽ.. ദൈവം രചിച്ച ഈ നാടകം തുടങ്ങിയത് എന്നെന്നോ അവസാനം എന്നെന്നോ നമുക്കാർക്കും അറിയില്ല.. വലിയ കഥക്കുള്ളിലെ ഉപകഥകളിലെ കഥാപാത്രങ്ങളാണു നാം.. ചില കഥകളിൽ നാം ആയിരിക്കാം സെന്റർ ക്യാരക്ടർ,എപ്പോഴും അങ്ങിനെ ആവണമെന്നില്ല.. ചിലപ്പൊൾ സപ്പൊർട്ടിങ്ങ് കഥാപാത്രം ആയിരിക്കാം, ജൂനിയർ ആർടിസ്റ്റ് ആയിരിക്കാം.. മറ്റ് ചിലപ്പോൾ ആകാൻ ഇഷ്ടപ്പെടാത്ത വില്ലൻ റോളും ആവാം, ചില സമയങ്ങളിൽ നല്ല ഒഴുക്കോടെ നീങ്ങുന്ന കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസും ആകാം.


നാടകത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഒരിടത്തു പോലും കഥാപാത്രങ്ങൾ ആയി ആരൊക്കെ വരും എന്നു ഈ സംവിധായകൻ പറയാറില്ല.. നായകൻ ആരെന്നോ, നായിക ആരെന്നോ, വില്ലൻ ആരെന്നൊ.. ഒന്നും ഒന്നും നമ്മുടെ സംവിധായകൻ സൂചിപ്പിക്കാറില്ല.. ചിലപ്പോൾ നമ്മുടെ റോൾ എന്തായിരുന്നു എന്ന് ആ ഉപകഥ തീർന്നു കഴിഞ്ഞാലേ പിടികിട്ടൂ..ചിലപ്പോൾ തീർന്നു കഴിഞ്ഞാലും കഥയുടെ പൊരുൾ കിട്ടാതെ വരാം...കഥാപാത്രങ്ങൾ എത്ര സമയം രംഗത്ത് ഉണ്ടാകമെന്നു പോലും അറീയാത്ത, അറിയിക്കാത്ത ഒരു വിചിത്ര കലാരൂപമാണു ഇത്...

ഈ സംവിധായകന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും സുരക്ഷിതരാണു.. ഒരോ കഥയും എഴുതുന്നതിലും രംഗത്ത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം അപാരമാണു. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്. നമ്മളുടേതായ ഒരു കഥ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് തീർച്ച.. പക്ഷേ ചിലപ്പോൾ ആ കഥ നാടകമായി രംഗത്ത് വരാൻ അല്പം കാലതാമസം എടുത്തേക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ സ്വന്തം കഥ അരങ്ങിലെത്താൻ കാത്തിരിക്കുക തന്നെ! ചുട്ടി കുത്തി വസ്ത്രം അണിഞ്ഞ് അരങ്ങിൽ കയറാൻ തയ്യാറായി കാത്തുനിന്നുകൊള്ളുക.


[NB:അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു, കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഒടേതമ്പുരാൻ ഏലിയാസ് ദൈവം]


Sunday, March 06, 2011

ഉപ്പേരി പുരാണം (ഗോസ്സിപ്പ്)

വീട്ടിലേക്കുള്ള ഇന്റര്‍നെറ്റ്‌ കേബിള്‍ ലൈനിലൂടെ ഉറുമ്പുകള്‍ നിര നിരയായി മുറിക്കകത്തെക്ക് കടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി.. ഇന്ന് ഞായര്‍ ആയത് കൊണ്ടും മറ്റു പണിയൊന്നും ഇല്ലാത്തതിനാലും അവയെ നിര്‍മാര്‍ജനം ചെയ്യാം എന്ന് കരുതി.. ഒറ്റയ്ക്ക് ചെയ്യാന്‍ ഒരു മടി അതിനാല്‍ അനിയനെ കൂട്ട് വിളിച്ചു.. ആദ്യമൊന്നും അവന്‍ മൈന്‍ഡ് ചെയ്തില്ല..പിന്നെ ഒന്ന് കാല് പിടി..ഛെ ഭീഷണിപ്പെടുത്ത്തിയപ്പോള്‍ അവന്‍ കൂടെ വന്നു... കേബിള്‍ കടന്നു വരുന്ന വഴിയില്‍ ഒരു വലിയ ആഞ്ഞിലി മരം ഉണ്ട്.. അതിന്റെ മുകളില്‍ ഉള്ള കൊമ്പിലെ ഉറുമ്പിന്‍ കൂട് തകര്‍ന്നിരിക്കുന്നു.. ആ വലിയ ആഞ്ഞിലി വെട്ടിക്കളയാം എന്ന് ഞാന്‍..ഛെ അല്ല അവന്‍ പറഞ്ഞതാണ് .. ഞാന്‍ പറഞ്ഞു പോടാ മണ്ടാ പോസ്സിബില്‍ ആയുള്ള വഴി ആലോചിക്കാന്‍.. എന്തായാലും ആ കേബിള്‍ മാറ്റി കെട്ടാന്‍ ഞാനും അവനും കൂടെ തീരുമാനിച്ചു... ഐഡിയ അവന്റെ..ഛെ എന്റെ ആണ് കേട്ടോ...


അപ്പോള്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല.. എന്റെ അനിയനുണ്ടല്ലോ അവന്‍ , ഇടയ്ക്കിടെ എന്നെ കളിയാക്കി കൊണ്ടിരിക്കും.. ഞാന്‍ എഴുതുന്നതും ചെയ്യുന്നതും ഒന്നുമൊന്നും അവനൊരു മതിപ്പില്ല.. എന്നെ അവന്‍ വിളിക്കുന്നത് കോപ്പി പേസ്റ്റ് പ്രോഗ്രാമര്‍/എഞ്ചിനീയര്‍ എന്നാണു... ബ്ലോഗ്‌ ഒക്കെ കാണിച്ചു കൊടുത്താലോ ഹും പുല്ലു വില.... അപ്പോള്‍ ഞാന്‍ തീരുമാനിച്ചതാണ് അടുത്ത പോസ്റ്റില്‍ അവന്‍ വളരെ രഹസ്യം ആക്കി വെച്ചിരിക്കുന്ന ആ കാര്യം തന്നെ ലോകരെ അറിയിക്കാം എന്നത്... 





അപ്പൊ കൂട്ടരേ ഈ കഥയില്‍ നായകന്‍ എന്റെ അനിയന്‍ വിഷ്ണു ആണ്.. അവന്‍ സ്കൂളില്‍ പഠിക്കുന്ന കാലം( പ്ലസ്‌ ടു കാലഘട്ടം) ആണ്.. ക്ലാസ്സിലെ റെപ്പ്. ആണ് അവന്‍ ..വീട്ടില്‍ വന്നു അങ്ങനെ പറയുമ്പോള്‍ ഞാന്‍ പറയും നീ വെറും റെപ്പ് അല്ല എരപ്പാ ആണെന്ന്... അയാളെ ക്ലാസ്സില്‍ എല്ലാവര്ക്കും വലിയ കാര്യം ആണ്... ടീച്ചര്‍ മാര്‍ക്കൊക്കെ സ്വന്തം മകനെ പോലെ ആണ്.. ഒരിക്കല്‍ ഒരു ഉച്ച സമയം... "ഡാ ഹോം വര്‍ക്ക്‌ സബ്മിറ്റ് ചെയ്ത ബുക്ക്‌ തിരികെ എടുക്കണ്ടേ?" രാഹുല്‍ ന്റെ ചോദ്യം.." ഞാന്‍ പോയി എടുത്തു കോണ്ട് വരട്ടെ? " "നീയോ???!! നീ പോകണ്ട... ക്ലാസ്സിലെ റെപ്പ് ഞാന്‍ ആണ്.. നീയല്ല!!!.. ഞാന്‍ തന്നെ പോയി എടുത്തു കൊണ്ട് വരാം.." (പാവം രാഹുല്‍, അവന്‍ ഇവനെ ഒന്ന് സഹായിക്കാം എന്ന് കരുതി ചോദിച്ചതാണ്,സാധാരണ ഇങ്ങനെ ഒരു കാര്യം ചോദിക്കുമ്പോള്‍ വിഷ്ണു സമ്മതം മൂളുന്നതാണ് .. പക്ഷെ ഇന്ന്...) 


ഇനി ഒരു ഓഫ്‌ ടോപ്പിക്ക്.. എന്റെ അനിയന്‍ ആയതുകൊണ്ട് പറയുവല്ല , ഉപ്പേരി,പപ്പടം, ചക്കര വരട്ടി, അങ്ങനെ ഉള്ള സാധനങ്ങള്‍ കാണുമ്പോഴേ അവന്റെ വായില്‍ ടൈറ്റാനിക്ക്,പോസിഡോന്‍ തുടങ്ങിയ കപ്പലുകള്‍ ഓട്ടിക്കാന്‍ അത്ര വെള്ളം ഉണ്ടായി കഴിഞ്ഞിരിക്കും... ഓണം കഴിഞ്ഞുള്ള സമയം ആയിരുന്നു അക്കാലം.. അപ്പോള്‍ ബുക്സ്‌ എടുക്കാന്‍ വേണ്ടി വിഷ്ണു സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി... ഒരു അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞു തരിച്ചു ക്ലാസ്സില്‍ വന്ന അവന്റെ കയ്യില്‍ ബൂക്സ്നു പകരം അതാ നിറയെ ഉപ്പേരി ഇരിക്കുന്നു... (കൂട്ടുകാരെ ഒക്കെ ജീവനാണ് കേട്ടോ അവനു.. എന്ത് കിട്ടിയാലും,കട്ടെടുത്താലും (ശോ അതെന്തിനാ ഇവിടെ പറയുന്നേ..) എല്ലാര്‍ക്കും കൊണ്ട് കൊടുക്കും അവന്‍..) അവന്റെ കൂട്ടുകാരെല്ലാം മാനമായി ആ ഉപ്പേരിയുടെ ഒരു പങ്ക് എടുത്തു കഴിച്ചു... മുഴുവന്‍ തീര്‍ന്നതിനു ശേഷം ഓരോരുത്തരായി ചോദ്യങ്ങള്‍ എയ്യാന്‍ തുടങ്ങി.. ഡാ എവിടുന്നാ ഉപ്പേരി? "അത് രമണി ടീച്ചര്‍ സ്നേഹത്തോടെ തന്നതാ.." ആയിരിക്കും അല്ലെ... അപ്പോള്‍ അടുത്തവന്‍ "ഇത് കുറെ ഉണ്ടാരുന്നല്ലോ.. ഇത്രയും ഉപ്പേരി അവര്‍ നിനക്ക് തന്നോ????"... "പിന്നേ അറുത്ത കയ്ക്കു ഉപ്പ് തേക്കാത്ത രമണി ടീച്ചര്‍ നിനക്ക് ഇത്രയും ഉപ്പേരി തരുകയല്ലേ.. സത്യം പറയെടാ നീ ഈ ഉപ്പേരി കട്ടെടുത്ത് അല്ലേ .. ഡാ ഉപ്പേരി കള്ളാ... 

[NB:ഇനി വിഷ്ണുവിനോട് , ഇനിയും നീ എന്നെ കളിയാക്കുകയോ  പറയുന്ന കാര്യങ്ങള്‍ ചെയ്യാതെ ഇരിക്കുകയോ എന്നെ സഹായിക്കാതെ ഇരിക്കുകയോ ചെയ്‌താല്‍ ഇത് പോലുള്ള കാര്യങ്ങള്‍ എല്ലാവരോടുമായി വെട്ടി തുറന്നു പറയുന്നതായിരിക്കും.. ഇത് സത്യം സത്യം സത്യം... പിന്നെ ഒരു കാര്യം മര്യാദക്ക് നിന്റെ ഐടിയില്‍ കയറി എന്നെ ഫോളോ ചെയ്യാനും കമന്റ്‌ ഇടാനും നിന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു... അച്ഛനോടെങ്ങാനും ഈ കാര്യം പറയുകയോ ഇന്ന് രാവിലെ അമ്മയുണ്ടാക്കിയ ഉപ്പേരി ഒറ്റയ്ക്ക് തിന്നുകയോ ചെയ്‌താല്‍ എന്റെ സ്വഭാവം മാറുന്നതായിരിക്കും എന്നും കൂടി പറഞ്ഞു കൊള്ളുന്നു...]

Thursday, March 03, 2011

ഒരു സായാഹ്നത്തില്‍

തീരത്തെ ഇടയ്ക്കിടെ ആശ്ലേഷിച്ചു പിന്‍വാങ്ങുന്ന തിരകള്‍ നോക്കി നില്‍കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ആണ്...
കരയും കടലും എന്നും പ്രണയത്തില്‍ ആയിരിക്കാം,ആയിരിക്കാം എന്നല്ല ആണ്,ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടാവാറുണ്ടെങ്കിലും..

കര പെണ്ണും കടല്‍ ആണും ആയിരിക്കാം അല്ലെ,അതോ തിരിച്ചാണോ? കടലിന്റെ കയ്യുകള്‍ ആയിരിക്കാം തിരകള്‍ ല്ലേ? അപ്പൊ കരയുടെ കയ്യുകള്‍ എന്തായിരിക്കാം?... മറ്റൊരാളുടെ പ്രണയ സല്ലാപങ്ങള്‍ നോക്കി നില്‍ക്കുന്നത് തെറ്റാണോ?.. എങ്കില്‍ ആ തെറ്റ് ഈ രീതിയില്‍ ഇടയ്ക്കിടെ ചെയ്യാറുണ്ട് ഞാന്‍...


പതിവ് പോലെ അന്നും ആ നിഷ്കളങ്കമായ പ്രണയ സല്ലാപം കാണാന്‍ ഞാന്‍ പോയിരുന്നു..തിരകള്‍ നോക്കി,അസ്തമയ സൂര്യനെ നോക്കി,അങ്ങനെ നില്‍ക്കേ പെട്ടെന്നാണ് പൊങ്ങി ഉയര്‍ന്ന തിരയില്‍ ഒരു തിളക്കം ശ്രദ്ധയില്‍ പെട്ടത്..വ്യക്തമായില്ല ആദ്യം..ഒന്ന് കൂടി സൂക്ഷിച്ചങ്ങനെ നോക്കിയപ്പോള്‍ മനസ്സിലായി ഒരു മുത്താണ്..അത് ആ തിരകളുടെ മുകളില്‍ തത്തിക്കളിക്കുന്നു.. ഉള്ളു ശുദ്ധമായ ഭാരമില്ലാത്ത ഒരു മുത്താവണം..കണ്ടപ്പോള്‍ വല്ലാണ്ട് കൊതിച്ചു പോയി,അത്രക്കുണ്ടായിരുന്നു അതിന്റെ മഹിമ..കിട്ടിയിരുന്നു എങ്കില്‍ എന്ന് ആശിച്ചു.. ഒരു തിരയില്‍ പെട്ട് അത് തീരം വരെ എത്തിയതാണ്.. ഓടി ചെന്നപ്പോഴേക്കും കടലിന്റെ വികൃതി പൂണ്ട കയ്യ്‌ എന്നെ പറ്റിച്ചു കളഞ്ഞു..ആ തിരയുടെ തിരിച്ചു പോകലില്‍ ആ മുത്തു കടലിലേക്ക്‌ തന്നെ പോയി... അടുത്ത തിരയില്‍ കടലിന്റെ കളിയാക്കിയുള്ള ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു..

പിന്നെയും കുറെ കാത്തു... കടലിന്റെയും കരയുടെയും പ്രണയ സല്ലാപങ്ങള്‍ പിന്നീട് എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല... അവയെ ശ്രദ്ധിക്കാഞ്ഞിട്ടുള്ള പരിഭവം ആവണം തിരയുടെ ശക്തി കൂടി കൂടി വന്നു കൊണ്ടിരുന്നു... പാദം മാത്രം നനയിച്ചു പിന്‍വാങ്ങിയിരുന്ന കടല്‍ ഇപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോകും എന്ന അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങി... ഒന്ന് മൈന്‍ഡ് ചെയ്യാതിരുന്നതിനു ഇത്രക്കും ദേഷ്യമോ? എന്തായാലും എന്റെ പ്രീയ സുഹൃത്തേ കടലേ നിന്റെയും നിന്റെ പ്രിയയുടെയും പ്രണയ ലീലകള്‍ ഇന്നെനിക്കു പൂര്‍ണ തോതില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല... ഒക്കുമെങ്കില്‍ എന്റെ മുന്നില്‍ ആ മുത്തിനെ നീ എത്തിച്ചു താ....


കുറച്ചു കഴിഞ്ഞ് പോകാനായി തിരിഞ്ഞപ്പോള്‍ ആ തിളക്കം,ആ മുത്തുച്ചിപ്പി അതാ മുന്നില്‍,തീരത്ത് ആ പഞ്ചാര മണലില്‍. ഇരു കയ്യുകളാലും കോരി എടുത്ത് നെഞ്ചോടു ചേര്‍ത്തു അതിനെ,ഒരിക്കലും കടലിനു തിരികെ കൊടുക്കില്ല എന്നുറപ്പിച്ചു!.. കടലേ കാര്യം ശരിയാ നീ തന്ന സമ്മാനം ആണ്!!!.


[NB:വെറുതെ ഒരു വട്ട്....ശരിക്കും തിരിയുമ്പോള്‍ മുത്ത് ആ മണലില്‍ ഉണ്ടായാല്‍ മതിയായിരുന്നു...]

Wednesday, February 23, 2011

ഐ ലവ് യു

കുറെ നാളായി ഏന്തെങ്കിലും എഴുതിയിട്ട്.. എന്തൊക്കെയോ എഴുതണം എന്നുണ്ട്..പക്ഷേ ഈയിടയായി എഴുതുന്നത് ഒന്നും മുഴുമിപ്പിക്കാന്‍ പറ്റണില്ല.. ആശയങ്ങളും ഭാവനകളും ഒക്കെ ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ എന്തോ ഒരു ഇത് മനസ്സിനെ പിടിച്ചു പുറകോട്ടു വലിക്കുന്നു... ഇന്നെന്തായാലും എഴുതാന്‍ വന്നത് മുഴുമിപ്പിച്ചിട്ടേ ഞാന്‍ പോകൂ.. എനിക്ക് ഒരു പഴയ കൂട്ടുകാരന്‍ ഉണ്ട്,പേര് രതീഷ്‌ എം രാജാ.. എന്ജിനീയരിങ്ങിനു പഠിച്ചപ്പോള്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു കക്ഷി... പഠിക്കാന്‍ ഒന്നും അത്ര മിടുക്കന്‍ ആയിരുന്നില്ല.. അവന്റെ മിടുക്ക് മുഴുവന്‍ സംഗീതത്തില്‍ ആയിരുന്നു... സംഗീതത്തില്‍ എന്ന് വെച്ചാല്‍ പാട്ടിനു ഈണം കൊടുക്കുക എന്നത് ,പാടുകയും ചെയ്യുമായിരുന്നു.. അവനെ കൊണ്ട് ക്ലാസ്സ്‌ സമയത്ത് പാട്ടെഴുതി ഈണം കൊടുക്കുക പാടിപ്പിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ഹോബ്ബികള്‍.... പാട്ടൊന്നും അറിയാത്ത ഞങ്ങള്‍ ചിലര്‍ കോളേജ് ഡേക്ക് പാട്ട് പാടാന്‍ കേറുമായിരുന്നു, അപ്പോള്‍ കിട്ടാന്‍ ചാന്‍സ് ഉള്ള കൂവലിന്റെ ശ്ജക്തി കുറയ്ക്കാനായി അവനെയും കൂടെ കൂട്ടുമായിരുന്നു ഞങ്ങള്‍ ... പാട്ട് പഠിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല അവന്‍.. അന്നേ പറയുമായിരുന്നു അവന്റെ ആഗ്രഹങ്ങളില്‍ ചിലത് ശങ്കര്‍ മഹാദേവനെ കൊണ്ടും മറ്റും പാടിക്കുക എന്നതൊക്കെ ആണ് എന്ന്.. അതൊക്കെ അന്ന് കേള്‍ക്കുമ്പോള്‍ ഞാനടക്കം എല്ലാവരും കളിയാക്കുമായിരുന്നു... 

ഫ്രാങ്കോയോടൊപ്പം 

പ്രതാപിനോടോപ്പം

പ്രതാപിനോടോപ്പം

ശ്യാമപ്രസാദിനോടൊപ്പം   

ജ്യോല്സനയോടൊപ്പം 

രഞ്ചിനിയോടൊപ്പം 

ഹരിഹരനോടൊപ്പം
ശങ്കര്‍ജിയോടൊപ്പം
കണ്ണനോടോപ്പം(ഉവ്വാ..)   

ഇന്നിപ്പോള്‍ അതാ അവന്റെ പേരില്‍(സംഗീതം:രതീഷ്‌) ആല്‍ബം ഇറങ്ങിയിരിക്കുന്നു...ആല്‍ബത്തിന്റെ പേര് ഐ ലവ് യു പാടിയിരിക്കുനത് ശങ്കര്‍ മഹാദേവന്‍,ഹരിഹരന്‍,വിദുപ്രതാപ്,റീമി ടോമി.ജ്യോത്സ്ന,രതീഷ്‌ തുടങ്ങിയവര്‍..നിങ്ങളും ഒന്ന് കേട്ടു നോക്കൂ... പാട്ടൊക്കെ നല്ല രസം ഉണ്ട് കേള്‍ക്കാന്‍.. പക്ഷേ ചിലവയുടെ ഒക്കെ വരികള്‍ നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്... പക്ഷേ കൂട്ടുകാരാ സംഗീതത്തിനു ഞാന്‍ നിനക്ക് നൂറുമാര്‍ക്കും നല്‍കുന്നു... മലയാള ഗാന ശാഖക്ക് ഒരു മുതല്ക്കൂട്ടവാന്‍ നിനക്ക് കഴിയട്ടെ... ഈ ആല്‍ബത്തില്‍ എന്റെ മറ്റൊരു സഹപാടി കൂടി സഹകരിച്ചിട്ടുണ്ട് ,അഭിഷേക് വി നായര്‍ ആല്‍ബത്തിന്റെ സഹസംവിധാനം അവനാണ്..പാട്ടുകളെല്ലാം വെള്ളിത്തിരമ്യൂസിക്.നെറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.. ഓരോ പാട്ടിന്റെയും ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. കേട്ടു നോക്കൂ....
[ഹരിഹരന്റെ മനോഹരമായ ശബ്ദത്തില്‍ ഒരു നല്ല ഗാനം..താഴെ ഈ പാട്ടിന്റെ വീഡിയോയും ഉണ്ട്..]
02 – ഉള്ളില്‍ തെങ്ങും
03 – ഐ ലവ് യു
04 – മാഞ്ഞുപോയി
05 – മനസ്സില്‍ പുതുമ
06 – ആമ്പല്‍ പൂവേ
07 – പനിനീര്‍
08 – നെഞ്ചില്‍ നെഞ്ചില്‍ 
[ശങ്കര്‍ മഹാ ദേവന്‍ പാടിയ ഈ പാട്ട് എനിക്കൊരുപ്പാട് ഇഷ്ടമായ ഒന്നാണ്...]
09 – ഉള്ളില്‍ തേങ്ങും
10 – ഐ ലവ് യു



[NB:നല്ല നല്ല ഗാനങ്ങള്‍ നിന്റെ പേരില്‍ ഇറങ്ങാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു പ്രീയ കൂട്ടുകാരാ..]
Related Posts Plugin for WordPress, Blogger...